.....

27 October 2010

ഉന്മാദിയുടെ മണം

മരണം മണക്കും ചില മുറികള്‍
തെക്കിനിയുടെ അങ്ങേത്തലയ്ക്കലുള്ള
അമ്മാമ്മയുടെ മുറിയില്‍
ഇടയ്ക്കിടെ ചെല്ലാറുണ്ടായിരുന്നു ഞാന്‍

പഴമ പൂക്കുന്ന അവിടെ
തളം കെട്ടി നിന്നിരുന്ന മണം
എനിക്കന്ന് അറിയില്ലായിരുന്നു

പൂപ്പല് പിടിച്ച അച്ചാറു ഭരണികള്‍
നിറഞ്ഞിരുന്നത് കൊണ്ടാകാം
പൂത്ത മാങ്ങയുടെതായിരുന്നു
എനിക്കാ മണം

നാളുകള്‍ക്കു ശേഷം
ഹോസ്റ്റലില്‍ നിന്റെ മുറിയില്‍
കാറ്റു കടക്കാതെയടച്ചു വെച്ച
ജനാലകളെ തോല്‍‌പിച്ച്
കടന്നു വരുന്ന മത്തു പിടിപ്പിക്കുന്ന മണം
ഭീതിതമായ ഒന്നായിരുന്നു

ഓര്‍ക്കുന്നോ..?
ഞാനന്ന് ഉറക്കത്തില്‍ ഞെട്ടി നിലവിളിച്ചത്..
നിന്റെ ചോരപ്പാടുകളാല്‍ വികൃതമായ
ചുമരിന്റെ ചിത്രം ഇന്നുമെന്നെ
ചിത്താശുപത്രിയിലേക്ക്
വഴി നടത്താറുണ്ട്‌...

രാത്രിയുടെ ഗന്ധം നുകരാനെന്നു പറഞ്ഞ്
രാവിന്റെ മൂന്നാം യാമത്തില്‍ മൂക്ക് വിടര്‍ത്തി
പുറത്തെക്കിറങ്ങുന്ന നീ
എനിക്കജ്ഞാതമായ
വികാരത്തിനടിമയാക്കിയിരുന്നു.

ഇരുള്‍ നിറഞ്ഞ ഒരു രാത്രിയില്‍
എന്നെ ചുംബിച്ച്
ഒറ്റപ്പെട്ട നായയാണ്‌ നീയെന്നു നിലവിളിച്ചത് ..
ഓര്‍ക്കുന്നുണ്ടൊ ..?

കിതച്ചു തളരുന്ന
അസാധാരണമായ പെരുമാറ്റം
ഞാന്‍ ഒളിച്ചു വെച്ചിട്ടും
കാന്റീനില്‍ അടക്കിച്ചിരികളായി മാറിയത്...

പ്രണയം ഭ്രാന്താണെന്ന്
പറഞ്ഞു തന്നത് നീയായിരുന്നു
നിന്റെ ഭ്രാന്ത്‌ പതുക്കെപ്പതുക്കെ എന്നിലേക്കും !

ഒരുറക്കം പാതിയില്‍ മുറിച്ച്
നീയെന്നെ ഉണര്‍ത്തിയത്
ഭീകരമായ നിലവിളിയോടെ ആയിരുന്നുവല്ലോ

നിന്റെ മാത്രമായ അലീന
നാസികളുടെ പിടിയില്‍ പെട്ടെന്ന്
നീയെന്നെ കുലുക്കി പറയുകയായിരുന്നു

നടുക്കം കൊണ്ടു വാക്കുകള്‍ മറന്ന എനിക്ക്
കൈവിട്ടു പോയ മനസ്സിന്റെ കാഴ്ചകള്‍
കാണാന്‍ കഴിയുമായിരുന്നില്ലല്ലോ

കാലങ്ങളിത്ര കഴിഞ്ഞിട്ടും
വാര്‍ഡിലെ വായുവിന്
അന്നത്തെ അതേ മണമാണെന്ന്
ഞാന്‍ എഴുതിയിരുന്നു

ഇപ്പോള്‍ നീയെനിക്ക്
നല്ലൊരു കഥാപാത്രം കൂടിയാണ്
നരകത്തിലെ പ്രണയമെന്ന കഥയിലെ നായകന്‍..!

പക്ഷെ കൂട്ടുകാരാ..
പ്രണയമെന്നാല്‍
ശെരിക്കും ഭ്രാന്ത്‌ തന്നെയാണോ..?