.....

18 December 2014

ഭ്രാന്ത് പുതച്ച തെരുവില്‍ നിന്ന്


അറിയുമോ
ഭീതി റോന്തു ചുറ്റുന്ന ഇടവഴികളെ
ഭ്രാന്ത് തിന്നുന്ന തെരുവിനെ ?!
പിടഞ്ഞു പോയവർക്ക് മേല്‍
നിലവിളികള്‍
വസ്ത്രമാകുമ്പോള്‍
ഞാൻ ഭ്രാന്താശുപത്രീലായിരുന്നു

പറഞ്ഞു പുളിച്ചതാണ്
കേട്ട് തികട്ടിയതാണ്
തെരുവും, ഉറയൂരുന്ന സര്‍പ്പ ദൃഷ്ടികളും
ചാര നിറം പുതച്ച ആകാശവും

പേടി ഇല്ലാതായ നാട്
കണ്ടിട്ടുണോ ?
മൂത്ര നാളികളെയെങ്കിലും
വെറുതെ വിടണമെന്ന്
ഒരു  പെണ്ണും പറയാത്ത,
യോനികളില്‍ മണല്‍ നിറച്ച്
ആര്‍പ്പു വിളിക്കുന്ന  തെരുവിനെ

ഒരു വീട്ടിലും കുട്ടികള്‍
ഉറക്കത്തില്‍ ഞെട്ടി നിലവിളിക്കുന്നില്ല
ഓരോ കുട്ടിയും പൊടുന്നനെ
നോക്കി നോക്കി നില്‍ക്കെ വൃദ്ധരാകുന്നു

സ്കൂളുകളില്‍
കുഞ്ഞുടുപ്പണിഞ്ഞ്
മരണം നൃത്തം ചെയ്യുന്നു
കവിത ചൊല്ലുന്നു
കുട്ടികള്‍ ആരവങ്ങളോടെ
മരണത്തെ അനുഗമിക്കുന്നു...

നോക്കൂ..
ഓരോ കുഞ്ഞുങ്ങളും
ഉറക്കത്തില്‍  പൊട്ടിത്തെറിക്കുന്നു

ബോംബുകളായി പറന്നു നടക്കുന്നത്,
ആള്‍ക്കൂട്ടത്തിലേക്ക്
കണ്‍ചിമ്മല്‍ പോലെ കടന്നു കയറുന്നത്
ചോരച്ചോപ്പുള്ള
തുടകളെ വരച്ച് വെക്കുന്നത്
ഓരോ കുട്ടികളും സ്വപ്നം കാണുന്നു.

കുട്ടികളെല്ലാം ആണുങ്ങളാകുന്നു
ഓരോ അവവയങ്ങളാലും
തെരുവിനെ ഒരു പെണ്ണാക്കുന്നു.
അമ്മ മരിച്ചു പോയ പെണ്‍കുട്ടിയെ
ആറു വയസ്സുകാരൻ
ആര്‍ത്തവം പഠിപ്പിക്കുന്നു

ഓരോ രാത്രിയും പുലരാതിരിക്കണമെന്ന്
ഓരോ വീടും കൊതിക്കുന്നു
ഓരോ പകലുകളെയും
ഭ്രാന്തിയെപ്പോലെ മുഖം തിരിച്ച്
വിരുന്നൂട്ടുന്നു

കുട്ടികളുടെ ചിത്ര പുസ്തകത്തില്‍
ചോര നിറം മാത്രം നിറയുന്നു
തലകളെ കൂട്ടി വെച്ച്
മുഖങ്ങളെ വരച്ച് ചേർക്കുന്നു

ചുണ്ട് കോര്‍ത്ത്
തെരുവുകളെല്ലാം
സമരത്തിലാണെന്നു നീ പറയുന്നു
ഇവിടെയും സമരം തന്നെയാണ്

ഓരോ അമ്മയും
കുഞ്ഞുങ്ങളില്ലാത്ത വീട്ടിലേക്ക്
അമ്മേയെന്ന്  വിളിച്ച്
മരണമെങ്കിലും വരണമേയെന്ന്...
ഒരേ സമരം തന്നെയാണ്...

14 December 2014

ഒരു നക്സൽ വെറുതെ വിടപ്പെടുന്നു

കാട് കാണാൻ പോയതാണ് 
കാട്ടു പന്നി ഓടിച്ചതാണ് 
വഴി തെറ്റിയതാണ് 

കാട് തീ കൊളുത്തിച്ചത്തത് 
മലകുലുക്കി കല്ലുരുട്ടിയത് 
ഒരു പുഴ വന്ന് 
മുക്കിക്കൊല്ലാൻ നോക്കിയത് 
സത്യമാണ് സാർ... 

ഓടി ഓടിയോടിപ്പോന്നതാണ് 
വഴി തെറ്റിയതാണ് 
അവളെ ചെന്നായ പിടിച്ചു പോയി 
അതെ സാർ , ചെന്നായ... 
പറഞ്ഞോളാം സാർ 

അല്ല സർ 
സാറിന്റെ പേരല്ല...
ചെന്നായ തന്നെയാണ് പിടിച്ചത് 
ചെന്നായ ...ചെന്നായ... 

10 December 2014

വസന്തം കാണാത്ത ചെടികളെക്കുറിച്ച്


ആലോചനയൊന്നും
വന്നില്ലെയെന്ന്
വയസ്സ് കൂടിയല്ലോയെന്ന്
നരച്ച പകൽക്കുട
കുശലം നിവർത്തും

പുതിയ ചുളിവുകളെണ്ണി
കറുപ്പിനോട് പരിതപിച്ച്
കരച്ചില് നടിക്കും

കുടയ്ക്കടിയിൽ
നോവ്‌ ചോരും
നനഞ്ഞൊലിച്ച്
ആലിപ്പഴമാകും

ഈ രാവെങ്കിലും
പുലരാതിരിക്കണമെന്ന്
അടുത്ത പകലെങ്കിലും
പുര നിറയരുതെന്ന്
പ്രാർഥനയിൽ കുതിരും

സ്വപ്നത്തിൽ
അമ്മേയെന്ന് വിളി കേള്‍ക്കും
വാടിപ്പോയ മുലകളിൽ
ഉറവ തുടിക്കും

വീട് ഉറങ്ങിയെന്നുറപ്പാകുമ്പോൾ
കുട്ടിക്കാലത്ത് നിന്ന്
ഒരു പാവക്കുട്ടി
അമ്മയെ തേടി വരും.
അവളുടെയുള്ളിൽ മാത്രം
ജീവൻ വെക്കും

പുലരും വരെ പേനെടുക്കും
തലമുടി കെട്ടും
കുഞ്ഞുടുപ്പിടീച്ച് ഒരുക്കും
ജീവിക്കാതെ മരിച്ച
സ്വപ്നത്തെ.

ആള് കാണ്‍കെ, വീട് കാണ്‍കെ
ഒരു രാത്രിയെങ്കിലും
ഒരു നുള്ള് ജീവൻ കൊടുത്താൽ
വിളി കേൾപ്പിച്ചാൽ
ദൈവമേ നിനക്കെന്ത് നഷ്ടം ?

03 December 2014

പുതുമകൾ ഏതുമില്ലാത്ത ഒരു ദിവസം


കെട്ടു പോയ അടുപ്പുകൾ
ഒന്നൂതിയിട്ട്‌
പോകണേയെന്ന്
കരയുന്നത്

ഒരു വാതില്പ്പാളി
എന്നിലേക്കൊന്ന്
ചാരി നിൽക്കൂവെന്ന്
കൊതിക്കുന്നത്

കുമ്മായമടർന്ന ചുമര്
കരഞ്ഞോളൂ
ആരോടും പറയില്ലെന്ന്
ആശ്വസിപ്പിക്കുന്നത്

വാതിലുകൾ
ജനലുകൾ
പാത്രങ്ങൾ
ഓടുകൾ
നോക്കൂ
വീട്ടിലേക്കുള്ള
ഓരോ വഴിയും
ഒരമ്മക്കിതപ്പിന്
കൊതിച്ച് കൊതിച്ച്
നിശബ്ദമായി
നിലവിളിക്കുന്നത്

ഇതൊന്നും
കാണുന്നില്ലെങ്കിൽ
അതാ,
നേരത്തിനും കാലത്തിനും
തുള്ളി വെള്ളം തന്നൂടെ എന്ന്
ഒച്ചയിടുന്നുണ്ട്
ഒരു കസേര

ഇനിയെങ്കിലും
മിണ്ടിക്കൂടെ...?
മരിച്ചവർ കേൾക്കില്ലെന്ന്
കള്ളം പറഞ്ഞതാരാണ്