.....

14 March 2011

പേരില്ലാത്ത തെരുവേ

തെരുവേയെന്നു കരയുന്ന
നീയാരാണ്‌..?
വരണ്ടു വിണ്ടടര്‍ന്ന
ചുണ്ടിലുമ്മ ചോദിച്ച്
നീയെന്തിനു കല്ല്‌ വാങ്ങുന്നു ?

തെരുവിന്റെ ശവം കണ്ടില്ലേ ?
കേടായ കളിപ്പാട്ടം പോലെയാണ്
കുട്ടികള്‍ വലിച്ചെറിഞ്ഞത്

കുട്ടികളോ എന്ന് അത്ഭുതപ്പെടാന്‍
തോന്നുന്നുണ്ടോ ?
ഇവിടെ കുട്ടികളാണ്
ശവം കൊണ്ട് പോകുന്നത്.

ഉപേക്ഷിക്കപ്പെട്ട പട്ടാള ട്രക്കിന്റെ
ടയറുകള്‍ ചേര്‍ത്തുണ്ടാക്കിയ വണ്ടിയിലാണ്
വലിച്ചു കൊണ്ട് പോയത്

പൂട്ടിപ്പോയ പന്നിഫാമിന്റെ പുറകിലേക്ക്
നരകമണം ശ്വസിക്കെടായെന്ന്
തെരുവിനെയും വണ്ടിയെയും തള്ളിയപ്പോള്‍
കയ്യടിയുടെ  കടല്‍ത്തിര ഉയര്‍ന്നിരുന്നു

തെരുവുകള്‍ക്ക്‌ മീതെ
കരിമ്പടം പുതപ്പിച്ചവനെത്തേടിയാണ്
കുട്ടികള്‍  കവണകളുമായി നടക്കുന്നത്

വിളക്കു കാലുകളില്‍ തലയടിച്ച്  
തെരുവേ തെരുവേയെന്ന്  കരഞ്ഞ്‌
തെരുവെന്നു പേര് കിട്ടിയ
പേരില്ലാത്ത തെരുവേ...

നിന്റെയോര്‍മ്മ മാത്രം മതിയെന്ന്
ചോര മണത്തിലോക്കാനിക്കാത്ത കുട്ടികള്‍
പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എന്റെ തെരുവേ...
നീ മരിക്കാതിരുന്നെങ്കില്‍
നെഞ്ചില്‍ ഒരു വെടിയുണ്ടയും
തറയാതിരുന്നെങ്കില്‍.......