.....

20 December 2009

ഓര്‍മ്മകള്‍..


അന്ന്
സഖിയുടെ സ്ലേറ്റു മായ്ക്കാന്‍
മഷിത്തണ്ട് തിരഞ്ഞ്
ആമ്പല്‍ കുളത്തിന്
അടുത്തെത്തിയതും

ആമ്പലുകളിലൊന്ന്
കൊതിച്ചവലളെന്നെ
നോക്കിയതും

അവള്‍ക്കായെന്തിനും
ഞാനേന്നോര്‍ത്ത്
അവളെന്റേതെന്നുറപ്പിച്ച്
ഉള്ളാലെ ചിരിച്ച്
കുളത്തില്‍ ചാടിയതും

നീര്‍ക്കോലിയുടെ
കടിയേറ്റു ഞാനിരുന്നതും
ആര്‍ത്തു കരഞ്ഞു കൊണ്ടവള്‍
വീട്ടിലേക്കോടിയതും

മരം കയറ്റമറിയാത്ത
എന്നെയവള്‍ കളിയാക്കിയതും
വാശി തീര്‍ക്കുവാന്‍
നാട്ടു മാവില്‍ കയറിയതും
പഞ്ചാര മാങ്ങയവള്‍ക്ക്
നല്‍കിയതും

പുളിയനുറുമ്പ് കടിച്ച
കൈ പിടിച്ച്
സ്നേഹത്താലവള്‍
ചേര്‍ത്തു വെച്ചതും

മത്സര ഓട്ടം നടത്തി
വയല്‍ വരമ്പിലവള്‍
തെന്നി വീണതും

ചെളി പുരണ്ട പാവാട
കണ്ടു ഞാന്‍ ചിരിച്ചതും
നിറ കണ്ണുകളുയര്‍ത്തി
എന്നെയവള്‍ നോക്കിയതും

കണക്കു മാഷ്‌
ചൂരലുയര്‍ത്തിയടിക്കുമ്പോള്‍
ഒളി കണ്ണാലെന്നെ
നോക്കിയതും

എന്നെ തല്ലിയ അബുവിനെ
പാമ്പ് കടിക്കാന്‍
നേര്‍ച്ച നേര്‍ന്നതും

അവളുമ്മയാകുമ്പോള്‍
കുഞ്ഞിനെന്തു
പേരിടുമെന്നോര്‍ത്ത്
തര്‍ക്കിച്ചതും

സന്ധ്യയ്ക്ക്‌
പുഴക്കടവില്‍
ചെകുത്താനെ കണ്ടവള്‍
ബോധം കെട്ടതും
എന്റെ വിളിയാലവള്‍
ഞെട്ടിയുണര്‍ന്നതും

ഞാനമ്മുവിനോട്
മിണ്ടുന്നത് നോക്കി
മൈതാനത്തു നിന്നവള്‍
കണ്ണ് തുടച്ചതും

ഞാനവളുടേതു
മാത്രമാണെന്നെന്നെ
ഉണര്‍ത്തിയതും

മാങ്ങാ ചുന പൊള്ളിയ
മുഖത്ത് ഞാനൊരുമ്മ
കൊടുത്തതും

ആറാം ക്ലാസ്സില്‍
അവള്‍ക്കു ഞാനൊരു
കത്തു കൊടുത്തതും

നാണത്താല്‍ ചുവന്ന
മുഖമൊളിപ്പിച്ചവള്‍
ഡസ്കില്‍
തല വെച്ചു കിടന്നതും

ക്ലാസിലൊന്നാമന്‍
ഞാനെന്നറിഞ്ഞവള്‍
അഭിമാനിച്ചതും

കൂട്ടുകാരികളവളെ
മണവാട്ടിയാക്കി
ഒപ്പന കളിച്ചതും

ക്ലാസ്സിലെന്നെ
നോക്കിയിരുന്നതിന്
മാഷിന്റെ ചൂരലുയര്‍ന്നതും
അവളുടെ കൈ ചുവന്നതും

ക്ലാസ്സിലെ
പുതിയ കുട്ടിയോടു ഞാന്‍
കൊഞ്ചിയെന്നു പറഞ്ഞ്
അവളെന്നോട് പിണങ്ങിയതും

അവളോടി വരുന്നത്
കണ്ടുറക്കം വിട്ടുണര്‍ന്നതും
വീണ്ടുമവള്‍
സ്വപ്നത്തില്‍ നിറഞ്ഞതും

അവളും ഞാനും
ഒന്നെന്നുറപ്പിച്ച കൂട്ടുകാര്‍
അസൂയ പൂണ്ടതും
കളിയാക്കിയതും
അവള്‍ കരഞ്ഞതും.....

ഇന്നലെ

പ്രണയത്തിന്‍റെ
വഞ്ചിയുണ്ടാക്കി ഞാന്‍
അവളൊന്നിച്ച് യാത്ര പോയതും

സുറുമയെഴുതിയ
കണ്ണുകളില്‍ നോക്കി
ഞാനെന്നെ കണ്ടതും

പഴയ കളി വീട് തകര്‍ന്നത്
കണ്ടു ഞാന്‍
ദുശ്ശകുനമെന്നു പറഞ്ഞതും
അതു കേട്ടവള്‍
ഹൃദയം പറിഞ്ഞു വിങ്ങിയതും

സ്കൂളിലെ ദിനങ്ങള്‍
ഒടുങ്ങിത്തീര്‍ന്നതും
ഹൈസ്കൂളിലായിരുവരും
ഇരു വഴികളിലെത്തിയതും

ബസ്സില്‍ നിന്നവളെന്റെ
വിരലില്‍ തൊട്ടതും
ഗൂഡമായവളോടു ഞാന്‍
പിറു പിറുത്തതും

ഞാനവളെ
കാത്തു നിന്നപ്പോളുമ്മയെന്നെ
ശകാരിച്ചതും
അവളും ഞാനും മുതിര്‍ന്നെന്നു
ചൊല്ലിപ്പഠിപ്പിച്ചതും

അവളെ കാക്കാതെ ഞാനോടി
ബസ്റ്റോപ്പിലെത്തിയതും
ഞങ്ങളെപ്പിരിക്കുവാന്‍
അവളുടെയുപ്പയവളെ
തടഞ്ഞു വച്ചതും
സ്കൂള് നിറുത്തിയവള്‍
വീട്ടിലിരുന്നതും

കൂട്ടുകാരി വശമവള്‍
എനിക്കായെഴുത്ത്
കൊടുത്തതും
കാരമുള്ള്‌ തറയുന്ന
വിവാഹ വാര്‍ത്ത‍
കേള്‍പ്പിച്ചതും
മുഖം പൊത്തിയവള്‍
കരഞ്ഞു കൊണ്ടോടിയതും

അത്താഴം കഴിക്കാതെയവള്‍
പ്രതിഷേധിച്ചതും
പുളി വാറു കൊണ്ടവള്‍ക്ക്
തല്ലു കൊണ്ടതും
എന്‍റെ വീട്ടിലെന്നെ പൂട്ടിയിട്ടതും
ഞങ്ങളിരുവരും ഉരുകിത്തീര്‍ന്നതും.....

ഇന്ന്

പഠിക്കാന്‍ തുറക്കുന്ന
പുസ്തകത്തിലവളുടെ
വട്ട മുഖം തെളിയുന്നതും
കണ്ണു നീരുറ്റി
താളുകള്‍ നനയുന്നതും

അവളുടെ വരനെ
പ്രാകി,യുറങ്ങാതെ
കുന്നിന്‍ മുകളില്‍
പോയിരുന്നതും

അവളെന്നെയോര്‍ത്തു
മെലിഞ്ഞു വരുന്നെന്നു
കേട്ടതും
ഭര്‍ത്താവ്
കടല്‍ കടന്നപ്പോള്‍
അവളോടി വന്നതും

അവളെ കാണാതെ
ഞാനൊളിഞ്ഞു നിന്നതും

ഭര്‍ത്താവയച്ച
ഗള്‍ഫ് തുണി
എനിക്കായവള്‍
കൊടുത്തയച്ചതും
അവളുടെ കുഞ്ഞിനെന്റെ
പേരു വിളിച്ചതും

ഓര്‍മ്മിക്കാം
ഞാന്‍ നഷ്ട സ്വപ്‌നങ്ങള്‍
നഷ്ട കാലങ്ങള്‍...

ഓര്‍മ്മകളില്‍
തീ മഴ പെയ്യുമ്പോള്‍
എനിക്കുറക്കം വരുമോ
ശാന്തമായൊരു രാവിന്നായി
അശാന്തമല്ലാത്തൊരു നിദ്രയ്ക്കായ്
ഞാന്‍ കാത്തിരിക്കട്ടെ...

01 December 2009

വേട്ടയുടെ തമ്പുരാക്കന്മാര്‍

വംശ വേരുകള്‍ക്കിടയില്‍ നിന്ന്  
കൂര്‍ത്ത തല ഇടയ്ക്കുയരാറുണ്ട്

ചെതുമ്പല് പിടിച്ച കണ്ണുകളില്‍
വഴുവഴുത്ത നോട്ടമാണ്.
ആല്‍മരത്തണല്‍ ചുറ്റിയത്
ഉറക്കം നടിക്കും

വാട കെട്ടിയ വായ തുറന്നിടയ്ക്കിടെ
ഇരകളുടെ പിടച്ചില്‍
അയവിറക്കും

അര്‍ദ്ധ നഗ്നനായ ഫക്കീറെന്ന്
ചുണ്ട് കോട്ടിച്ചിരിക്കും

ദൈവം
രക്തം കണ്ടൂറിച്ചിരിക്കുന്നവനാണെന്ന്
ഫലകങ്ങളില്‍ കൊത്തി വെക്കും

ഇരകള്‍
പ്രതിരോധമെന്നു വീമ്പു പറഞ്ഞ്
ചാവേറുകളാകും
കൊല്ലുന്നവന് 
ആവനാഴിയില്‍ ഒരായുധം ലാഭം..!

കണ്ണുകളില്‍ നോക്കി
നേരം വെളുപ്പിച്ചിരുന്നവര്‍ നമ്മള്‍..

ചന്ദനക്കുറി തൊട്ടു തന്നത്
ഓര്‍മ്മയില്‍ മായ്ച്ച് കളഞ്ഞൊ.?

ഓര്‍മ്മകളെ മായ്ക്കുന്ന
ആ മഷിത്തണ്ട് കൊണ്ടെന്റെ
മതം മായ്ക്കുമൊ.?

നമ്മുടേതു മാത്രമായിരുന്ന
ഇടവഴിയില്‍
ജിഹാദിയെ പ്രതിരോധിക്കാനായി
ആള്‍ക്കൂട്ടമുണ്ട്.

മതം ചോദിച്ച് പ്രണയം തുടങ്ങാനും
പഠിച്ചു കഴിഞ്ഞു.
ഇനിയും നിന്നെയാരും ജിഹാദിയാക്കില്ല

തോറ്റു പോയ കണക്കുകളെ
വെട്ടിയും തിരുത്തിയും സ്വയം ശപിക്കുന്ന എന്നെ
ഇനിയും എത്ര നാള്‍ കഴിഞ്ഞാണ്
ഇരയായി തിരയുന്നത് ?