.....

29 September 2014

മാരിജുവാന

പഴയ കാമുകിയെ
തേടിപ്പോകല്‍
കഞ്ചാവ് ബീഡിക്കുറ്റികള്‍
പെറുക്കുന്നത് തന്നെ.

തുപ്പല് മണക്കുന്നത്
തുടച്ചെടുക്കണം.
'ആരേലും കാണുമോ '
നീലാകാശച്ചിന്തയില്‍
ഭയരേണുക്കള്‍
ചിറകു വിരുത്തുമ്പോള്‍
ഉറുമ്പ്‌ തീനികളെ വിളിക്കണം.

ഉറുമ്പുകള്‍
ഭയഹേതുവല്ലെങ്കില്‍ കൂടി
പ്രണയത്തെ,
വരി വരിയായിപ്പോകുന്ന
പ്രണയത്തിന്റെ
കുനു കുനുപ്പിനെ,
തിന്നു തീര്‍ത്തോളും

അപ്പോള്‍
ഭയത്തോടൊപ്പം
പ്രണയത്തെയും
പ്രണയത്തോടൊന്നിച്ച്
ഉമ്മകളെയും
തിന്നു കളയും

പെട്ടെന്ന്
വഴി വക്കില്‍
ഞെട്ടുമ്പോള്‍
കുട്ടികള്‍,
കൂക്കി വിളിക്കും
ഏതേലും ഒരമ്മ
ഒരു കുടം
വെള്ളമൊഴിക്കും

അവിടെ നിന്നും
ഓര്‍മ്മയുടെ
ആറാമത്തെ
ഹെയര്‍പിന് വളവും കഴിഞ്ഞ്
വര്‍ത്തമാനക്കോലത്തിലേക്ക്
ഓടിപ്പോരും

25 September 2014

വോയറിസ്റ്റുകൽ ഉള്ളു നിരങ്ങുമ്പോൾ

ആനന്ദിപ്പിൻ
കാഴ്ച്ചയുടെ
ആനന്ദത്തിൽ
രതിമൂർച്ഛയുണ്ടാവട്ടെ

പിടയുന്നത്,
കുതറുന്നത്,
ജീവനാഡിയിൽ
പുലിനഖം
പൂക്കൂട തുറക്കുന്നത്,
നിനക്ക്
സ്ഖലന സുഖം തരുന്നു.

തീര്ക്കാൻ കഴിയാത്തത്
എത്രയെങ്കിലുമുണ്ട്.
കണ്ടു കണ്ട്
ഉറക്കം വറ്റിക്കണം

ചര്ച്ച ചെയ്യണം
തീര്ച്ച,
വോയറിസം
ഒരു സാധ്യതയാണ്...!

ശേഷം
ഒളിക്യാമറക്കാഴ്ചകൾ
ഒളിഞ്ഞു തന്നെ കാണണം

രതി,
മാംസഘര്ഷണം
അല്ലെന്ന്
കൂട്ടുകാരി.

എങ്കിൽ,
നമ്മൾ കാഴ്ച്ചക്കാര്ക്ക്
തെരയാം,
ചോരയുടെ,
പിടയുമ്പോൾ
ഒടുക്കത്തെ ജീവരതി..!

കൂട്ടുകാരാ..
കുറ്റം പറയരുത്;
ക്യാമറകൾ
തുറന്നു വെച്ച്
ഞങ്ങളൊന്ന്..
ഒന്ന്....
ഒന്ന്...

18 September 2014

ഇരപിടിയൻ കാലം.(അപൂർണ്ണമായ എന്തോ ഒന്ന്)


മൂക്ക് പൊറ്റ
അടര്ത്തുന്നത് പോലെയോ
നിലതെറ്റി വീണ മച്ചിങ്ങ
ചവിട്ടിത്തെറിപ്പിക്കും പോലെയോ
തീര്ത്തും
അലസമായിരിക്കുമ്പോൾ;

ഒരു കൂട്ടിരിപ്പുകാരിയെ,
കക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവനെ,
ഇടുക്കി ഗോൾഡ്‌ സ്മിത്തിനെ,
തിയെറ്ററിൽ  കൂവിയോനെ,
ബ്രേക്ക് പോയ സൈക്കിളാക്കി
മുന്നില്...

ഇരുപത്തി ഒന്ന് വന്കരകളാൽ
ചുറ്റപ്പെട്ടിരിക്കുകയാണ്.
ആർട്ടിക്കിൾ  124എ,ബി
ഏതുമാകാം.

ചുമരിൽ തൂങ്ങുന്ന ഗാന്ധിജി
ഇനി തറയിൽ വിശ്രമിക്കട്ടെ..
സവർഗ്ഗവും,സ്വവര്ഗ്ഗവും
സവര്ക്കറും
ഏന്തി വലിഞ്ഞ്  അള്ളിപ്പിടിക്കട്ടെ.

ഓടിപ്പോകാൻ
ഒരു പട്ടിക്കും
കാലുണ്ടാവരുത്.
ചുരുട്ടി വെക്കാൻ വാലും...!

വെറുപ്പ്‌,
അവനവനിൽ
പിന്നെയും പിന്നെയും
ഭോഗിക്കുന്നു.

പേരുകൾ
ഭാഷയുടെ തന്തയില്ലായ്മയാണ്.
ആണിനെ പെണ്ണെന്നും
തിരിച്ചും
വിളിക്കാൻ
എന്തിനു മടിക്കണം ?!

ചുണ്ടങ്ങയെ
ആനക്കൊമ്പെന്നോ
ഗാന്ധിജിയുടെ വടിയെ
വെടിയെന്നോ
എന്ത് കൊണ്ട് വിളിച്ചൂടാ..!!

മൃഗം വേട്ടയ്ക്കിറങ്ങുന്നത്
ഇര പിടിക്കാനാണ്.
ആണോ എന്ന്
പരിഹസിക്കണ്ട.

ഇര
എന്തിനാ
വേട്ടയ്ക്കിറങ്ങുന്നത്...?!

15 September 2014

പാഠഭേദം


പാഠം ഒന്ന് : ഫെമിനിസം 

ഒറ്റവായനയില്‍
ഒതുങ്ങരുത്.

ഒരു ചുംബനം,
മിഴി കൂമ്പരുത്.
ഒരേ ഒരു നടുക്കം !
നിലവിളിയില്‍
തീര്‍ന്നു പോകരുത്.

നീ എന്നാല്‍ നീയാണ്
നീ മാത്രമാണ്.

കേള്‍ക്കുന്നില്ലേ ?!
നിന്ന് കത്തണം നീ.

ഇരുന്നും കിടന്നും കത്താം..
ജ്വലിക്കണം.
ആളിപ്പടരണം.

പാഠം രണ്ട് : നമ്മുടെ വീട് ( എന്റെ മാത്രം വീട് )

കുറിപ്പില്‍
മറക്കരുത്,
അജ്ഞാതനാമൊരു
അക്രമിയെ വരച്ചിടാന്‍.

പ്രിയപ്പെട്ടവളേയെന്ന്
സങ്കടപ്പെട്ടോളാം
നീയാണ് സത്യം..

മോള്ക്ക് ജലദോഷം...
നോക്കാനാള് വേണ്ടേ ?!
വിഷമിക്കരുത്,
പതിനെട്ടുവരെ കാത്തോളാം.

08 September 2014

മൈലാഞ്ചിക്കൈ...

നിനക്ക്
മുമ്പും ശേഷവുമെന്നത് ,
ക്രിസ്തുവിന്  മുമ്പെന്നും
പിമ്പെന്നും പോലെയല്ല

യുദ്ധശേഷം
സമാധാനം...!
നിനക്ക് മുമ്പേയുള്ളത്
നീയറിയാത്തത്...

അന്ന്,
മുള്‍വടിയുണ്ടായിരുന്നു.
ദേഹത്തുരച്ച്
മുള്ളാലുഴിഞ്ഞ്
നനയിക്കും.
മുള്മുനകൾ
ചിരിക്കുന്നത് കാണും

നിനക്ക് ശേഷമെന്നത്
നിനക്ക് മാത്രം
അറിയുന്നത്..!

മഞ്ഞുമ്മകളാൽ
വിവസ്ത്രനാക്കി,
വിരഹ മദപ്പാടുകളിൽ
ചുണ്ടുഴിഞ്ഞു.

കവിത
പ്രണയം
വിരഹനോവുകൾ
തീച്ചിന്തകൾ
പോയതിനെല്ലാം
പകരം;
മൈലാഞ്ചിക്കൈകൾ
ചൊടിയുമ്മകൾ..

നെറ്റിയിൽ
ഇമകളമർത്തി
ഒരു മഴ
ചിണുങ്ങുന്നു.

പിന്നിലോർമ്മ വഴിയിൽ
തീ കെടാതെ,
മുഖപുസ്തകത്തിൽ
പ്രണയപ്പിരാന്ത് ...!

വേണ്ട...!
തിരിവുകൾ
വളവുകൾ
ഒന്നുമില്ല.
നിറഞ്ഞ പകലും
തുടുത്ത രാവുകളും.
അത് മതിയെനിക്ക്.

06 September 2014

പ്രണയപ്പനി

പനി പടര്‍ന്ന ചില്ലകളില്‍
കൊക്കുരുമ്മിക്കൊണ്ട്
നീയെങ്ങോട്ടാണ്
വിളിക്കുന്നത് ..?

അസ്തമയങ്ങളിനിയും വരും
ഉദയങ്ങളും...

മടുപ്പും കിതപ്പുമില്ലാത്ത
സൂര്യ സഞ്ചാരങ്ങള്‍ക്കിടയില്‍
വഴി പിഴച്ചു പോകാന്‍
എനിക്കും നിനക്കും മാത്രമൊരു
യാത്രാ ദാഹം

പ്രണയത്തീയ്യിലൊഴിക്കാ‍ന്‍
മനസ്സിലൊരു
ഹവിസ്സിന്‍ ഖനിയുണ്ട്

തീച്ചൂടുണ്ട്
നിന്റെ കൈ ഞരമ്പില്‍.
പൊള്ളിപ്പനിയെന്ന്
അമ്മ കരയും
തുളസിയരച്ചു നെറ്റിയില്‍ പുരട്ടും

എനിക്കറിയാം
അമ്മക്കാറ് മൂടിയ
ആകാശക്കരയില്‍ വെച്ച്
നിന്റെ പനി എന്നിലേക്ക്‌ പടരും

ഉമ്മ വെച്ചുണര്‍ത്തിയ
ഓര്‍മ്മപ്പരുന്തുകള്‍
ബോധത്തിലേക്കാഞ്ഞു പറക്കും

മറക്കാനായിക്കരുതിയ
ഓര്‍മ്മത്താളുകളപ്പാടെ
തുറന്നു കാണിച്ച്
കണ്ണ് നനയിക്കും

താഴെ,
നീല നിറത്തില്‍
കാണുന്നതാണ് കടല്‍...

കാണുന്നില്ലേ...
അതിന്റെ അടിയിലൊരു
കണ്ണാടി മാളിക

അത് നമുക്കുള്ളതാണ്
നമുക്ക് മാത്രം...

03 September 2014

ടൂറിസം


സായിപ്പ് വന്നു,
പോയി.
നാട്ടു പെണ്ണ്,
കുളിച്ചു കേറി ..!