നമ്മൾ
കടൽ കാക്കകളായിരുന്നു.
ഒരു കടൽ മാന്ത്രികൻ
ആഭിജാരത്താൽ
കടൽ മാറ്റിക്കളയുന്നു.
പറന്നു പറന്ന്
നമ്മെ മറവി മൂടുന്നു.
കടൽ മറക്കുന്നു
കര മറക്കുന്നു
മറക്കുന്നു നമ്മെത്തന്നെയും
അനുരാഗം നിരോധിക്കപ്പെട്ട
രാജ്യത്തേക്ക്
നീ പറന്നിറങ്ങുന്നു.
കൊക്കിൽ
എന്റെ രുചി
കണ്ണുകളിൽ
എന്റെ മണം
വരിഞ്ഞു മുറുക്കപ്പെട്ട
കഴുമരങ്ങൽക്കു കീഴെ
നീ വിചാരണ ചെയ്യപ്പെടുന്നു.
നിന്റെ ഉടലിൽ നിന്നും
ഓരോ തൂവലും
ആര്പ്പു വിളികളോടെ
പറിക്കപ്പെടുന്നു.
പ്രണയത്തിന്റെ
ചങ്ങാടങ്ങളിൽ
നിന്നെയും
കന്യകകളല്ലാത്ത
പതിമൂന്ന് സുന്ദരികളെയും
(വിരൂപികളുമാകാം )
നദിയിലൊഴുക്കുന്നു
* * * * * * * * * * * *
പതിനാറു കരകൽക്കിപ്പുറം
തിരഞ്ഞു കൊണ്ടേയിരിക്കുന്നു.
ചിറകു തളർന്ന്
കാഴ്ചയിടറി
ഓരോ കര ദൂരവും
ഞാൻ താണ്ടുന്നു.
എവിടെയാണ് നീ...
രാവ് വെളിച്ചത്തിന്റെ
ഹൃദയം തന്ന്
ചുംബിക്കുന്നു.
ഞാൻ
ഒരു നിമിഷം കൊണ്ട്
ഞാനാവുകയാണ്...
അല്ല...
അങ്ങനെയല്ല..
ഞാൻ ഞാനല്ലാതാവുകയാണ്...
അഥവാ മനുഷ്യ ശരീരിയാകുന്നു
പൂച്ചക്കണ്ണുള്ള
ആണുങ്ങൾ മാത്രമുള്ള
നാട്ടിൽ ഞാനെത്തുകയാണ്.
സ്വപ്നാടകനെയെന്ന പോലെ
ആളുകള്
കൌതുകം കൊറിക്കുന്നു.
ദൈവത്തെ നിരോധിച്ച
നാടെത്രേ അത്
ആയതിനാൽ
സ്നേഹത്തെയും
കല്ലെറിഞ്ഞു കൊല്ലണം
ദൈവത്തെയും
സ്നേഹത്തെയും
നിരോധിച്ചവരുടെ മക്കളെ...
നിങ്ങളെ ഞാൻ ഉമ്മ വെക്കുകയാണ്....
അവർ
ഉമ്മകൾക്കു പകരമായി
എന്റെ ചുണ്ടുകളെ ഛേദിച്ച്
നിലത്തേക്ക് തുപ്പുന്നു
'നിങ്ങളോ '
എന്ന് അത്ഭുതപ്പെടും മുമ്പേ
ഉറക്കം മുറിയുന്നു...
സദാചാരിയായി
പുതപ്പ് തല വഴി മൂടുകയാണ്.