.....

29 December 2010

ഉള്ളടക്കം

ഉള്ളിലടക്കിയതത്രയും
വലിച്ചു പുറത്തിട്ടത്
ക്യാമറകള്‍ ഒപ്പിയെടുത്തു

അഞ്ചു ബാങ്ക് വിളികള്‍
ഒരു അല്ലാഹു
പടച്ചോനെയെന്ന വിളി
അറുപതെണ്ണം
ബാബരിയെന്ന പേര്
ഒരെണ്ണം

ഫലസ്തീനിക്കുഞ്ഞുങ്ങള്‍
മരിച്ചു വീണത്‌ കണ്ട
എഴുന്നൂറ് ഞെട്ടലുകള്‍

മഅദനിയെന്ന
കരച്ചില്‍ കേട്ടതിന്റെ
നാല് ഓര്‍മ്മക്കഷണങ്ങള്‍

തീവ്രവാദം തെളിയിക്കാന്‍
ഫ്ലാഷ് ന്യൂസില്‍
മിന്നിക്കൊണ്ടേയിരുന്നത്
നാലാം ക്ലാസ്സില്‍ പഠിച്ച
അറബി പുസ്തകത്തിലെ
ചീന്തിയ ഒരേട്‌

പ്രണയ ജിഹാദിയെന്നു
തെളിവായി
ചാറ്റിങ്ങില്‍ പരിചയപ്പെട്ട
ചന്ദനക്കുറിയുടെ മുഖ ചിത്രവും

16 December 2010

അര്‍ബുദക്കാഴ്ചയില്‍

ജ്വരക്കാഴ്ചയാണ് ചുറ്റിലും
ചുമലിലാകെച്ചുറ്റിപ്പടര്‍ന്ന്
വേദനത്തായ് വേരുകള്‍

അകമുറിവിലൊരിറ്റ്
ചോര പൊടിയുന്നു..
ചുമരില്‍
കണ്‍നട്ടിനിയുമെത്ര നാള്‍ ...?

അടുക്കളച്ചായ്പ്പില്‍
അമ്മയിരുന്നാറാന്‍
കൊതിക്കുന്നുണ്ട്‌..

പതം പറയും പനിക്കാഴ്ച
തെളിയാന്‍
ദൈവത്തിനൊരാള്‍ രൂപം
നേരാന്‍
നീയുമില്ലാതെ പോയി..

പനി,
ഓര്‍മ്മകളുടെ വസന്തമാണ്
പനിപ്പാടങ്ങളില്‍
ഓര്‍മ്മപ്പൂക്കള്‍ കുലച്ചു നില്‍ക്കും

ബാല്യമെന്നത്
കുമ്മായമടര്‍ന്ന ചുമരാണ്
കോറി വരഞ്ഞത്
അപ്പാടെയുണ്ട്

ജ്വരം തിന്നുമുറക്കം..
വേദനയുടെ എട്ടുകാലികള്‍
ശരീരത്തിലപ്പാടെ
ഇഴഞ്ഞു നടക്കുന്നുണ്ട്

നീല വരകളാല്‍
അടയാളപ്പെടുത്തിയത്
കരിച്ചു കളയേണ്ട
കോശപ്പച്ചയാണ്

ശിഖരങ്ങളപ്പാടെ
തീ പോലെ പൊള്ളും...

അമ്മ മരം മാത്രം
പെയ്തു കൊണ്ടിരിക്കും
എത്ര മരം പെയ്താലും
എത്ര മഴ തീര്‍ന്നാലുമമ്മക്കാര്‍
പെയ്തൊഴിയാതെ..

പനിപ്പകര്‍ച്ചയില്‍
ഉറക്കം വറ്റും.
വീട്ടിലൊരു
കുശു കുശുപ്പുയരും

അടക്കാന്‍ പോകുന്ന
ശവപ്പെട്ടിക്കു വരെ
അളവെടുത്തേക്കാം
അമ്മയിരുന്നുരുകുന്നുണ്ടാകും

അപ്പോഴും
ഓര്‍മ്മകളരിച്ചു കയറി
കാട്ടു തീ പോലെ
ജ്വരത്തെയും തിന്നു കൊണ്ടേയിരിക്കും

ഇട വഴിയും
സ്കൂള്‍ കാലവും
വായന ശാലയിലെ
പ്രണയക്കാഴ്ചയും

ഒടുക്കമൊരു നിമിഷം
നീ കൂടെയുണ്ടായിരുന്നെങ്കിലെന്ന്
കൊതിക്കും

ഏത് പനിക്കാട്ടിലും
നീ തുണയായിരുന്നെങ്കിലെന്ന്
മോഹിക്കും

പിന്നെ
ആശയുടെ
കിരണങ്ങളുദിക്കില്ലെന്നറിയുമ്പോള്‍
കാതോര്‍ത്തിരിക്കുമൊരു
കാല്പെരുമാറ്റത്തിനായി...

അപ്പോഴും, പതുക്കെ
നെഞ്ചിനുള്ളില്‍
നീ നിന്ന്
കവിത ചൊല്ലുന്നുണ്ടാകും

10 December 2010

അമ്മയും വിറകും

തീചൂടുണ്ട് നോട്ടത്തിന്
കരിഞ്ഞ വിറകാണെന്ന്
കണ്ണുനീര് കണ്ടാലറിയാം

ഉടല് കത്തിച്ച്
വേവിച്ചിരുന്നു,
ഒരുപാട് മോഹങ്ങളെ...

ചാരം വകഞ്ഞ്
വഴിയൊരുക്കിത്തന്നത്
കത്തിത്തീരാനായിരുന്നു.

ചൂടു കാഞ്ഞ് ചുറ്റുമിരുന്നു.
പാകമാവാന്‍ കാത്തിരുന്നു.

അവസാനം
വെന്ത മണം പരന്നപ്പോള്‍
തീര്‍ന്നു പോയവയെക്കുറിച്ച്
ആരും ചോദിച്ചില്ല

വിറക്  കത്താനുള്ളത്
അമ്മ കരയാനുള്ളതും....!!