.....

30 May 2009

അപഥ സഞ്ചാരങ്ങള്‍

വാക്കിനാല്‍ തുന്നിയ
ശവക്കച്ചയില്‍
പൊതിഞ്ഞതോര്‍ക്കുന്നോ..?

മുറിവ് പറ്റിയ വിരലിനാല്‍
തലോടിയ സലോമി
ഇന്നെവിടെയാണ്‌..?

രാത്രിയുടെ നിശ്ശബ്ദതയില്‍
അവള്‍ കിതച്ചു നേടിയ നോട്ടുകളില്‍
എന്റെ അന്നം...

നര വീണ സ്വപ്നങ്ങളുടെ
കാലം വീഴ്ത്തിയ തുളകളില്‍
വെയില്‍ കയ്യുകള്‍ പൊള്ളിക്കാന്‍ വരുന്നു

സ്വപ്നാടനത്തിന്റെ അവസാനം
ഇറങ്ങിനടക്കുന്നത്
സെമിത്തേരിയിലേക്കായിരുന്നു


നീ തന്ന മുറിവുകളുടെ തുന്നലില്‍
വിരല്‍ തൊട്ടാല്‍ ചോര പൊടിയും.
സലോമിക്കറിയില്ലല്ലോ..!

ഇന്നലെ രാത്രി
പതിവുകാര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍
അവള്‍ ഹൃദയം തുറക്കാന്‍ പറഞ്ഞു.
ചീറ്റിയ രക്തത്തുള്ളികള്‍ കണ്ട്‌
തുറിച്ച കണ്ണുകളോടെ മോഹലാസ്യപ്പെട്ടു .

എന്റെ ഓര്‍മ്മയ്ക്കായി
കള്ളിമുള്‍ച്ചെടി നട്ടുവളര്‍ത്തിയവളെക്കുറിച്ച്
ഞാനൊരു കവിതയെഴുതി.
അതിനാണ് ഇത്തവണ സമ്മാനം കിട്ടിയത്.

നാട് നിറയെ കാമുകിമാരുള്ള
കവി സുഹൃത്ത്
കള്ള് കലിപ്പിലെന്നെ തെറി വിളിച്ചു.

കഥ പറയാമെന്നു പറഞ്ഞ്
അയലത്തെ മിനിക്കുട്ടിയെ
അവന്‍ കവിതകള്‍ വായിച്ച് കേള്‍പ്പിച്ചു

ആറര വയസ്സിന്റെ ശരീരത്തിലേക്ക്
ആസക്തിയുടെ കണ്ണുകളാല്‍
അപഥ സഞ്ചാരം നടത്തി.

വേശ്യയുടെ അന്നത്തില്‍
പങ്കു പറ്റുന്നവന്‍ ഞാന്‍

എങ്കിലും
അവളോടൊത്ത് ശയിക്കാറില്ല
വിശപ്പ്‌ ശരീരത്തിന്റെതല്ല
ജീവനില്‍ വിശക്കുന്നു..
.
അപ്പവും വീഞ്ഞും
എത്രയും മതിയാകില്ല വിശപ്പാറ്റുവാന്‍

അലച്ചിലില്‍ നഷ്ടപ്പെട്ട
വന്‍ കരകളെന്നില്‍
നഷ്ട ബോധമുണര്‍ത്തുന്നില്ല

എനിക്കാറടി മണ്ണ് മതി
അതിലൊതുങ്ങും !
വന്‍ കരകളുടെ ബാഹുല്യം
എന്നെ ഞാനല്ലാതാക്കും...

അത് വേണ്ട...
ഞാന്‍ ഞാനായി തന്നെ ഇരിക്കട്ടെ ...

26 May 2009

മരുന്നു മണക്കുന്ന കൂട്ടുകാരിക്ക്....

ഓര്‍മ്മയുടെ സുഷിരങ്ങളിലൂടെ
ഊര്‍ന്നു പോയ സ്വപ്‌നങ്ങള്‍
നിന്നെ തേടുന്നുണ്ട്

അനാഥത്വത്തിന്‍റെ
കരുവാളിപ്പില്‍
കരിപിടിച്ച മുഖവുമായി
ഒരു സ്വപ്ന ശിശു
നിന്നു തേങ്ങുന്നു

നിന്‍റെ കൈപ്പിടിയില്‍ നിന്നും
കുതറിയോടുന്ന
മനസ്സിന്‍റെ കടിഞ്ഞാന്‍
ഞാന്‍ പിടിച്ചോളാം

കാട്ടു കുതിരയുടെ
ഭ്രാന്തന്‍ പാച്ചിലില്‍
നിന്‍റെ ചിന്തകളും....

മരുന്ന് തളര്‍ത്തിയ
നിന്‍റെ കണ്ണുകളില്‍
സദാ ഉറക്കം നിറയുന്നത്
ഭയപ്പെടുത്തുന്നു

 പറഞ്ഞതോര്‍മ്മയില്ലേ..?
വഴുതുന്ന പാടവരമ്പില്‍
നടക്കാന്‍ കൊതിക്കുന്ന പോലെ
വഴുക്കല് പിടിച്ച മനസ്സ്
കൈ വിട്ടു പോകുമ്പൊള്‍
പാടുപെടുന്നുവെന്ന്

നിന്നെ തളര്‍ത്തുന്ന
മരുന്നുകളിനി
കൈ തൊടേണ്ട

നിനക്ക്
എന്നെ മരുന്നാക്കാം

നിന്‍റെ ചിന്തകളുടെ താളം..
സ്വപ്നങ്ങളുടെ
ബീജ ദാതാവ്...

അതി മോഹങ്ങളുടെ
നീണ്ട പട്ടികയില്‍
നിന്‍റെ പേരും ?!

നിന്‍റെ ചിന്തകളുടെ
ഉഷ്ണ സഞ്ചാരം
എന്നെ പൊള്ളിക്കില്ല

കൂട്ടുകാരീ..
എന്‍റെ ഉള്ളു നിറയെ
അമ്ലമാണ്
അതിനെ പൊള്ളിക്കാനിനി
ഏതിനു കഴിയും..?

18 May 2009

ഇരുള്‍ മറ

കരയണം
കരഞ്ഞു കരഞ്ഞു
കണ്ണലിയിക്കണം
പിന്നെ കരയേണ്ടല്ലോ...

സ്ഖലിച്ച വാക്കുകള്‍
അറപ്പിന്‍റെ
വിരിപ്പിലൊതുക്കി
പുഴയിലൊഴുക്കണം

മുള പൊട്ടുന്ന ഓര്‍മ്മ വിത്തുകള്‍
വേവിച്ചെടുത്ത്
തത്തയെത്തീറ്റാം

വാക്കിന്‍റെ വായ്ത്തല
തുരുമ്പെടുത്തു നശിക്കട്ടെ

ഇനിയെന്നെ കാക്കരുത്
ഇരുള്‍ മറവില്‍
പഴുപ്പ് ബാധിച്ച മൂത്ര നാളിക്കായി
നീയിനിയും വില പേശി നടക്കുക

11 May 2009

രാജാവിന്റെ നഗരം

ആ നഗരത്തിലാര്‍ക്കും
ആത്മാവില്ലായിരുന്നു.

തിരക്കൊഴിയാത്ത
നടപ്പാതകളില്‍
കണ്ണുകളില്‍ ശൂന്യതയുമായി
ആളുകള്‍ തുറിച്ചു നോക്കുന്നു..

സ്വപ്‌നങ്ങള്‍
വില്പനയ്ക്ക് വെച്ച ഒരു വൃദ്ധന്‍
ശാപഗ്രസ്തനാകുന്നു

സ്വപ്‌നങ്ങള്‍ അവര്‍ക്ക്,
പിശാചിന്‍റെ സേവയാണെത്രെ ,...!!

നനവ് മറന്ന കണ്ണുകളില്‍
ഞാനൊരു വിഡ്ഢി...
പാട്ടു പാടിയതിനാണ്
എന്നെയവര്‍ കല്ലെറിഞ്ഞത്

അവിടെ
രാജാവിന്‍റെ അപദാനം മാത്രം ..!
അനുരാഗം
സ്വര്‍ഗീയമെന്നു പറഞ്ഞതിനാണ്
എന്നെയവര്‍, അവളൊന്നിച്ച്
കഴുതപ്പുറത്തിരുത്തിയത്

അവളുടെ കഴുത്തില്‍
എനിക്കജ്ഞാതമായ ഭാഷയില്‍
ഒരു കുറ്റാരോപണം.
അവളൊരു വേശ്യയാകാം..

എന്‍റെ നേരെ വരുന്ന
കല്ലുകള്‍ക്കിടയിലൂടെ
ഞാന്‍ കാണുന്നുണ്ട്

അകത്തളങ്ങളില്‍ നിന്നും
തലപ്പാവുകളുടെ കണ്ണുകള്‍ തറയുന്നത്‌
അവളുടെ അടി വയറ്റില്‍ തന്നെയാണ്.