.....

27 August 2016

പനമരത്തേക്കുള്ള ബസ് യാത്ര

ആകാശത്തിനു 
കരച്ചില് പൊട്ടുന്ന
സമയത്താകും
മഴത്തണലില്‍
സ്നേഹം കാത്തു കിടക്കുന്നത്.
നോക്കി നോക്കിയിരിക്കെ
കരച്ചില്‍ച്ചിറകുകള്‍ 
മിന്നാമിനുങ്ങുകളായി
നൃത്തം വെക്കും.
ഒരാലിപ്പഴം 
മഴ വേരുകളില്‍ 
ഉമ്മ വെച്ച് 
ആകാശത്തെ 
തെറി പറയുന്നുണ്ടാകും.
എന്താണ് പെണ്ണെ 
എന്താണ് പൊന്നെ
എന്താണ് പ്രിയപ്പെട്ടവളെ....
പ്രണയത്തിന്‍റെ നാവുകളില്‍ 
പഴുതാരക്കുത്ത് പുളയുന്നു.
അന്നേരം 
മറ്റാരുമറിയാതെ 
ബസ്റ്റോപ്പ്‌ 
കടലായി മാറും.
കടലിലേക്ക് 
നൂറു നൂറു പുഴകളെ 
ചേര്‍ത്ത് വെച്ച് 
സ്നേഹത്തിന്‍റെ ബസ്സ്‌ വരും....
ബസ്സില്‍ നിറയെ സ്നേഹം 
അലകള്‍ നിറച്ച്
കമ്പികളില്‍ തട്ടിത്തടയും.
മുറുക്കാന്‍ പൊതികളില്‍ 
മുറുകെപ്പിടിച്ച് 
അഴിഞ്ഞു പോകുന്ന 
മുണ്ട് നേരെയാക്കുമ്പോള്‍ 
"മ്മടെ ബിവറേജ് പൂട്ടിയെടാ "ന്ന് 
എങ്ങലടിക്കും.
സാരല്ലാന്നു പറയുമ്പോ
നീയാരാടാ പുല്ലേന്ന്‍ 
കയ്യോങ്ങും.
തല കുനിച്ചിരുന്നൊരാള്‍
സീറ്റില്‍ നിന്നുയര്‍ന്ന്‍ 
നെടുനീളത്തില്‍ കവിത ചൊല്ലും.
കവിതയില്‍ നിറയെ നീയായിരിക്കും
നിന്‍റെ പേര് കേട്ട് 
ബസ്സ്‌ 
ഒഴുകിക്കൊണ്ടിരിക്കെ 
വറ്റിപ്പോകും...
ഇവിടെയൊരു 
പുഴയുണ്ടായിരുന്നെന്ന്
ആളുകള്‍ 
പരസ്പരം നോക്കിയിരിക്കും
അപ്പോഴും
എന്‍റെയുള്ളില്‍ മാത്രം 
നീ ഒഴുകുന്നുണ്ടാകും.....

02 August 2016

സങ്കടമെന്ന രാജ്യത്തെ കരച്ചിലെന്നു പേരുള്ള കുട്ടി

നീ  ചോദിക്കുന്നു;
ചീന്തിയെറിയപ്പെട്ട
പെണ്‍കുട്ടിയുടെ വീട്,
പശുത്തോല് പോലെ
മനുഷ്യത്തോലുകള്‍
ഉരിഞ്ഞെടുക്കുന്ന നാട് ,
ഇതൊന്നും കാണാതെ
ഏതു കവിതയാണ്
നെയ്തെടുക്കുന്നതെന്ന്..!

നീയെന്ന നദിയില്‍
വറ്റിപ്പോയതാണ്
കവിതകളത്രയും.
നീയെന്ന ആകാശത്ത്
പറന്നു പോയതാണ്
ഞാന്‍ തന്നെയും..

ഇപ്പോള്‍
സങ്കടമെന്ന രാജ്യത്തെ
കരച്ചിലെന്നു പേരുള്ള
കുട്ടിയുടെ കൂടെയാണ്

നീ കവിത തിരയുമ്പോള്‍
ഓർമ്മയെന്ന കുന്നിനക്കരെ
അമ്മയെന്ന മരത്തെ
തേടുകയാണ്,
ഞാനുമവനും....

ഒരൂഞ്ഞാല്
കെട്ടിത്തരാൻ
ആര് വരും...?
മരം കാറ്റിനോടും
കാറ്റ് മരത്തോടും
തിരിച്ചും തിരിച്ചും
മറിച്ചും മറിച്ചും
സങ്കടം തേഞ്ഞു തേഞ്ഞ്
കരള്  പിന്നുന്നു 

കാറ്റ് കരയുമ്പോ,
കാട് കരയുമ്പോ,
ആകാശം കരയുമ്പോ ,
ഞാന്‍ മാത്രം കരയില്ല

കരച്ചിലോ....
സോ ബാഡ്..!
സില്ലി പീപ്പിള്‍സിന്‍റെ
സില്ലി സിമ്പതി.....!

ബികം ബോള്‍ഡ് മൈ ബോയ്‌..!
തോറ്റു പോയെന്ന്
മറന്നു പോയെന്ന്
മരിച്ചു പോയെന്ന്
അടക്കം ചെയ്യപ്പെട്ടവരെ 
മറന്നേക്കൂ...
ലെറ്റ്‌ അസ് എന്‍ജോയ്....!