.....

02 August 2016

സങ്കടമെന്ന രാജ്യത്തെ കരച്ചിലെന്നു പേരുള്ള കുട്ടി

നീ  ചോദിക്കുന്നു;
ചീന്തിയെറിയപ്പെട്ട
പെണ്‍കുട്ടിയുടെ വീട്,
പശുത്തോല് പോലെ
മനുഷ്യത്തോലുകള്‍
ഉരിഞ്ഞെടുക്കുന്ന നാട് ,
ഇതൊന്നും കാണാതെ
ഏതു കവിതയാണ്
നെയ്തെടുക്കുന്നതെന്ന്..!

നീയെന്ന നദിയില്‍
വറ്റിപ്പോയതാണ്
കവിതകളത്രയും.
നീയെന്ന ആകാശത്ത്
പറന്നു പോയതാണ്
ഞാന്‍ തന്നെയും..

ഇപ്പോള്‍
സങ്കടമെന്ന രാജ്യത്തെ
കരച്ചിലെന്നു പേരുള്ള
കുട്ടിയുടെ കൂടെയാണ്

നീ കവിത തിരയുമ്പോള്‍
ഓർമ്മയെന്ന കുന്നിനക്കരെ
അമ്മയെന്ന മരത്തെ
തേടുകയാണ്,
ഞാനുമവനും....

ഒരൂഞ്ഞാല്
കെട്ടിത്തരാൻ
ആര് വരും...?
മരം കാറ്റിനോടും
കാറ്റ് മരത്തോടും
തിരിച്ചും തിരിച്ചും
മറിച്ചും മറിച്ചും
സങ്കടം തേഞ്ഞു തേഞ്ഞ്
കരള്  പിന്നുന്നു 

കാറ്റ് കരയുമ്പോ,
കാട് കരയുമ്പോ,
ആകാശം കരയുമ്പോ ,
ഞാന്‍ മാത്രം കരയില്ല

കരച്ചിലോ....
സോ ബാഡ്..!
സില്ലി പീപ്പിള്‍സിന്‍റെ
സില്ലി സിമ്പതി.....!

ബികം ബോള്‍ഡ് മൈ ബോയ്‌..!
തോറ്റു പോയെന്ന്
മറന്നു പോയെന്ന്
മരിച്ചു പോയെന്ന്
അടക്കം ചെയ്യപ്പെട്ടവരെ 
മറന്നേക്കൂ...
ലെറ്റ്‌ അസ് എന്‍ജോയ്....!