.....

23 February 2012

നീ

ഒറ്റയാളലില്‍
ആകെപ്പടര്‍ന്ന്
കനത്ത പെയ്യലില്‍
എന്നിലേക്കൂര്‍ന്ന്
ഒരൊറ്റ വാക്കിനാല്‍
നിരാസത്തിലാഴ്ത്തി
കളിപ്പാട്ടമായെങ്കിലും
തിരഞ്ഞെടുത്തുവല്ലോ
നന്ദി...!

21 February 2012

എന്റെ പൊന്നേ

ഭ്രാന്ത് അങ്ങനെയാണ്.
ഏതക്ഷരവും
തനിക്കാണെന്ന്
തിന്നു തുടങ്ങും.

പുഴുവരിച്ചതെന്നു കരുതി
നീയെടുത്ത്
കാടി വെള്ളത്തിലിടാം
ഓവ് ചാലിലൊഴുക്കാം
കുപ്പത്തൊട്ടിയിലെറിയാം

മുറുമുറുത്ത്
അതവിടുന്ന് ഇടറിച്ചാടും
തല വെട്ടിച്ച്
തുറിച്ചു നോക്കും

മുഖം പൂഴ്ത്തി
മൌനമായിരിക്കും
വെയിലത്തിരുന്ന്
മഴയെ വിളിക്കും.

മഴ വരുമ്പോള്‍
പൊട്ടിച്ചിതറും
കെട്ട കാലമെന്ന്
കരഞ്ഞു കൊണ്ടേയിരിക്കും.

ഒറ്റയ്ക്ക് വന്നതല്ലേ
അത് കൊണ്ടൊറ്റയ്ക്ക് മതിയെന്ന്
കാതില്‍ വിരലമര്‍ത്തും

പൊന്നേയെന്ന് വിളിച്ചു നീ
അരികത്തുണ്ടെന്ന്‍
ബോധത്തിലാരോ
അടക്കം പറയുന്നുണ്ട്.

നീങ്ങിപ്പോകുന്ന
പുകമഞ്ഞിനപ്പുറം
നിന്റെ നിഴല്‍രൂപം മാത്രം..

എന്നിട്ടുമെന്താണെന്റെ
പൊന്നെ
നീ മാത്രമിങ്ങനെ...

(പഴയത് )

20 February 2012

കൂട്ടുകാരാ..

കൂട്ടുകാരാ നീ മരിച്ചു പോയി അല്ലെ..?
വിശ്വസിക്കാനാവുന്നേയില്ല
ശരിക്കും ?!

എവിടം മുതലാണോര്‍ത്തെടുക്കുക
മറവിയിലൊരിടത്തും
അടയാളം വെച്ചിട്ടില്ല
ഒരു താളും പാതി മടക്കീട്ടില്ല
 കൂട്ടുകാരാ നീ മരിച്ചു ?!
( സന്തോഷം ..!
ഞാന്‍ മരിച്ചില്ലല്ലോ  )

16 February 2012

ലാവയുറവകള്‍

എന്റെ ചുണ്ടിലെ സ്നേഹം തീര്‍ന്നപ്പോള്‍
ടീച്ചറുടെ കണ്ണില്‍ നിന്ന്  സിഗരറ്റ് കത്തിച്ച് അവന്‍ നടന്നു  പോയി .
പിറ്റേന്ന് തീ തേടി അഗ്നിപര്‍വ്വതങ്ങളെ തിരഞ്ഞു നടക്കുന്നത് കണ്ടു .
പെണ്ണെന്നാല്‍ അഗ്നി പര്‍വ്വതമാണെന്നാണവന്റെ മതം.
പൊട്ടിത്തെറിക്കും വരെ ആരുമറിയില്ല ,
ഉള്ളിലുറങ്ങുന്ന ലാവയുറവകള്‍...!

13 February 2012

അക്ഷരം

നിന്‍റെ ചിന്തകളുടെ
ഗര്‍ഭഭിത്തിയില്‍ നഖമാഴ്ത്തി
ഞാന്‍ പിറവിയെടുക്കും

പനിച്ചൂടിലൊരു
വിഷാദ സ്വപ്നം.
ഉറിയില്‍ കരിപിടിച്ച്
ആര്‍ക്കുമില്ലാതെ...

ലഹരി പൂത്ത വഴികളില്‍
തല തട്ടിത്തകര്‍ന്ന്,
ചോരച്ച കണ്ണുകളില്‍
ഇനിയും വിരിയാത്ത വസന്തമായ്‌..

11 February 2012

സ്വത്വം

നീ
മുറിച്ചുണ്ടിനാലുമ്മ
വെച്ചുണര്‍ത്തുകയെന്റെ
കാമനയെ..

തളര്‍ന്ന
കൈകളുയര്‍ത്തി
പുണരാം.

ഇമ ചിമ്മുക
ഞാനൊന്നയയട്ടെ
നിന്നില്‍

അന്ധകാര നിബിഡം
നഗരം
വഴിവിളക്കുകള്‍
മിഴി ചിമ്മിയ
മേല്‌പാലക്കീഴില്‍

ഭ്രാന്ത്‌
കാമം
അറപ്പ്‌...!
സിരകളില്‍ നിന്ന്
തീജലം

നാളെ
ഏതു നരകത്തില്‍
ഞാന്‍ ..?

അകക്കണ്ണുകള്‍
ചൂഴ്ന്നെടുക്കാം .
ഒരു കാഴ്ചയുമിനി
ഉറക്കം വറ്റിച്ച്  
ഭ്രാന്തു പിടിപ്പിക്കില്ല.

എന്തിനെന്നെ
പ്രണയിക്കുന്നു..?
നീ ആരാണ്..
ഞാന്‍  ആരാണ്..?

വഴിയിലനാഥമായ്
ഒരു പൊതിച്ചോറ്
ഓരോ വറ്റിലും
വിധവയുടെ കണ്ണുനീര്‍
ഒരു പാര്‍ട്ടിയിലും പെടാത്തവള്‍...!

ഒരിക്കലും സജലമാകാത്ത
കൂട്ടുകാരന്‍റെ കണ്ണുകള്‍
വഴി വക്കില്‍ ചൂണ്ടയുമായ്.

കൃഷ്ണ മണിയില്‍
ഒരിരയുടെ പിടച്ചില്‍...!

കണ്ണിലൂടെ
ഒലിച്ചിറങ്ങുന്നത്
മദജലമായിക്കരുതരുത്

എനിക്കുറപ്പുണ്ട്
അതിന്റെ നനവ് തട്ടിയാല്‍ മതി
ഉരുകിപ്പോകാന്‍...

ഞാന്‍ ആരാണ്..?
ഒന്ന് പറഞ്ഞു തരാമോ..?!
നീയെങ്കിലും....

08 February 2012

നിനക്ക്

വെറുപ്പിന്റെ വസ്ത്രം
ഓരോന്നായി 
പറിച്ചെറിയുക

ഇളമുടല്‍  പോലെ  
ഹൃദയം നഗ്നമാവട്ടെ

കാണുന്നുണ്ടോ ?
കുഞ്ഞുങ്ങള്‍ക്ക്‌ മേല്‍
തീ ചൊരിയുന്നത്

കേള്‍ക്കുന്നുണ്ടോ ?
നിലവിളി വറ്റിയ
ഭീതിശ്വാസങ്ങള്‍

നമുക്കിടയില്‍
എത്ര കടലുകള്‍ കൊണ്ടാണ്
അകലം നിറച്ചത്

എത്ര മരുഭൂമികള്‍ കൊണ്ടാണ്
പച്ചപ്പുകള്‍
മൂടിക്കളഞ്ഞത്‌

വെറുപ്പിന്റെ സൂര്യന്‍
നിന്റെയുള്ളം  കയ്യില്‍ ...

സ്വപ്നരാവിനെ
നീയൊരു നോട്ടം കൊണ്ട്
വെളുപ്പിച്ചു കളയുന്നു

തരാന്‍ കഴിയുമോ
നിലവിളി കേള്‍ക്കാത്ത
ഒരു കാത്

വേദന കാണാത്ത
കണ്ണുകള്‍

നിനക്കും എനിക്കുമിടയില്‍
ഒരു തുള്ളി കണ്ണീര്‍ ദൂരം

07 February 2012

ഇനിയും എത്ര കാലം

കരയണമെന്നുണ്ട്,
അണ കെട്ടിയത്
പൊട്ടിപ്പോകുന്ന നിമിഷം
നീ ഒഴുകിപ്പോകുമെന്നത്
വിതുമ്പലിനെ
ഉരുക്കിക്കളയുന്നു

ഒന്നുറക്കെപ്പറയണമെന്നുണ്ട്
തുറന്നു പറച്ചിലിന്‍റെ
അവസാനം നഷ്ടപ്പെടുന്നത്
നീയാണെന്ന്
ഞാന്‍, എനിക്ക്
പറഞ്ഞു കൊടുത്തു കഴിഞ്ഞു

മയങ്ങണമെന്നുണ്ട്
അര്‍ദ്ധ മയക്കത്തില്‍
നീ ചീന്തിയെറിയപ്പെടുമെന്ന്
മനസ്സിനുള്ളില്‍
ദുര്‍ഭൂതങ്ങള്‍ അലറിപ്പറയുന്നു

ഉറങ്ങാത്ത മിഴികളുമായി
വിങ്ങുന്ന ഹൃദയവുമായി
ചലിക്കാത്ത നാവുമായി
ഞാനിരിക്കാം.

പക്ഷെ..
എത്ര കാലം....?!!!
20/ August /08

ഓര്‍മ്മപ്പൊട്ടുകള്‍

ഏതുമകള്‍ കൊണ്ടാണ്
ഞാനിതു പൂര്‍ണ്ണമാക്കുന്നത് ..
കൌതുകം തോന്നുന്നുണ്ടോ ?

വാക്കുകള്‍ നൂല് പൊട്ടി
ഊര്‍ന്നു പോവുകയും
ഞാന്‍ മിഴിച്ചു നില്‍ക്കയും ചെയ്യവേ,

ഒരു പൂച്ചക്കുഞ്ഞായ്
നീയെന്നെ
നെഞ്ചോട്‌ ചേര്‍ക്കുന്നു

മൃദുലമായ കരങ്ങള്‍
ഒരു ചുംബനം പോലെ
പൊതിയുന്നു.
 
 ********************

ഉറക്കം
ബലിഷ്ടമായ
ആലിംഗനത്തിലൂടെ
ഓര്‍മ്മകളെ  പുറന്തള്ളുന്നു.

മരണമേ നീയെത്ര സുന്ദരം
നഷ്ടങ്ങള്‍
മരണ സ്വപ്നങ്ങളില്‍ മുത്തമിടുന്നു.

**********************

എത്ര കടലുകള്‍ കൊണ്ടാണ്
നമുക്കിടയില്‍ അകലം നിറച്ചത് ..!
എത്ര മരുഭൂമികള്‍ കൊണ്ടാണ്
വാക്കുകള്‍ ഊഷരമാക്കിക്കളഞ്ഞത്

ഒറ്റ വാക്കിനാല്‍ 
അറുത്തു കളഞ്ഞതെല്ലാം
ഒറ്റയാനായ്
ഓര്‍മ്മ  മെതിക്കുന്നു.

************************


ആകാശത്തിന്റെ
അതിരുകള്‍ മായ്ച്ച്
ഏതു  സൂര്യനിലേക്ക്
ചേര്‍ത്ത് വെക്കുന്നു, എന്നെ  ?

മേഘ സ്വപ്‌നങ്ങള്‍
നിന്റെ നിശ്വാസത്തില്‍
ഞെട്ടി വിയര്‍ക്കുന്നു.

********************

ഒരു രാവും
നീയില്ലാതെ പുലരുന്നില്ല.

എങ്കിലും ഞാനറിയുന്നു;
ഇത്രമേല്‍  ഗാഡമായി
കാത്തു വെച്ചിട്ടില്ല
മഴ ത്തുള്ളിയായുടഞ്ഞു  ചിതറും
നിന്നോര്‍മ്മയല്ലാതെ