.....

26 August 2015

മഴപ്പാറ്റകൾ


എന്റെ
അസ്ഥി പെറുക്കുവാൻ
വരണം.
ജീവിച്ചിരിക്കുന്നവന്റെ
ബലിദിനം..

ഓരോ മഴക്കിതപ്പിലും
നീയെന്നെ
കുടിച്ച് തീർക്കുന്നു
മുടിക്കെട്ടിൽ
ഉറക്കിക്കിടത്തുന്നു

ഞാനോ..
മുള്ളുമരത്തിൽ
ബന്ധിതനായി
ഉറക്കത്തിന്റെ
ദ്രവിച്ച വാതിലു തുറന്ന്
ഞരങ്ങുന്നു.

കുഞ്ഞുങ്ങളെ
നിലത്തു വെച്ച്
കൈ നീട്ടി നീയും....!

ഒരു മരം
ഒടി വിദ്യയാൽ
നിന്നെയൊരു
നരിച്ചീറാക്കുന്നു.

കുഞ്ഞുങ്ങളെ
തിരഞ്ഞ്
ഇരുട്ടിലരണ്ട്
ഞാൻ ...

കൂട്ടുകാരന്റെ
കവിതയിൽ നിന്നും
മരപ്പക
വേര് നീട്ടി
വലിച്ചു കുടിക്കുന്നു.

കുഞ്ഞുങ്ങളെ
തിരയരുതെന്നു നീ..
ഒരു മഴ കൊണ്ടുറക്കാം. !

മഴ തീരുമ്പോൾ
ചിറകു കുടഞ്ഞ്‌
അവർ പറന്നു നടക്കട്ടെ...

08 August 2015

ഞാനൊരിലയും നീയൊരു ശലഭവും.

ഇനിയൊരു ജന്മം
ഞാനൊരിലയും
നീയൊരു ശലഭവും.

ഓരോ മദ്ധ്യാഹ്നങ്ങളിലും
നീയെന്നെ തിന്നുക.
മെലിഞ്ഞ ഞരമ്പുകൾ
ബാക്കി വെച്ച്
തീർത്ത്‌ കളയുക...!

നോക്കൂ..
ആ ഞരമ്പുകൾ
ചേർത്ത് വെച്ച്
ഒരുവൾ
സ്വപ്നങ്ങളുടെ
കൂടൊരുക്കുന്നു..

01 August 2015

നമുക്കിനിയും കഴുത്തുകൾ വേണം...

ദാദറിൽ നിന്ന്
ഒരു പെണ്‍കുട്ടി
ചോര നനഞ്ഞ
ഒറ്റ മുലയുമായി
ബൈക്കുളയിലേക്ക്...
 
കാണുന്നുണ്ടോ
നമുക്കിനി
ഒറ്റപ്പെട്ടവരെക്കുറിച്ച്
കവിത ചൊല്ലാം.

കാഴ്ചയറ്റ് പോയ ചിലർ
ബാന്ദ്രയിൽ നിന്ന്
ആകാശത്തേക്ക്
കൈകളുയർത്തുന്നു
 
ദൈവമേ
ദൈവമേ
നിന്‍റെ പള്ളി
നിന്‍റെ മാത്രം പള്ളി
എന്‍റെ മാത്രം ജീവന്‍..!

കവിതയിൽ നിന്ന്
വാക്കുകൾ
ഇറങ്ങി നടന്നുവെന്നോ.. ?

കേൾക്കൂ...
അവർ
ബോംബുകൾ
നിർമ്മിക്കും
ആരാധനാലയങ്ങൾ
അശുദ്ധമാക്കും.
 
ഒരിക്കൽ
കന്യകകളായിരുന്ന
പെണ്‍കുട്ടികൾ
ആയുധമേന്തി
തിരഞ്ഞു വരും

അതിന് മുമ്പേ വരൂ
നമുക്കിനിയും
കഴുത്തുകൾ വേണം...