.....

06 October 2015

വെളിച്ചം മറന്നു പോയ ഒരാള്


വാക്കുകൾ
മറന്നു പോയ ഒരാള്‍
വഴി വിളക്കിൽ
കണ്‍നട്ടിരിക്കുന്നു

തെരുവ് നായ്ക്കൾ
മണം പിടിച്ചെത്തും മുമ്പേ
അയാളൊരു ഇറച്ചി
അപ്പാടെ വിഴുങ്ങുന്നു.

ദൈവമേ..
അതൊരു
ചോരക്കുഞ്ഞാണല്ലോ.!
നെടു നേരം  വിളക്ക് 
ഞടുക്കം കണ്‍ചിമ്മുന്നു 


കരയാനും ചിരിക്കാനും
അറിയാത്ത കുഞ്ഞ്
ശ്വസിക്കാൻ
മറന്നു പോയിരുന്നു.

അയാളാകട്ടെ,
അസാധാരണമായൊന്നും
സംഭവിക്കാത്തതു പോലെ
ഒരു സിഗരറ്റിന്
ചിത കൊളുത്തുന്നു.

വാക്കുകൾ
മറന്നു പോയ ഒരാള്
രാവ് ഉടുപ്പൂരും വരെ
വഴി വക്കിൽ നിൽക്കുന്നു

രാത്രിയുടെ
നഖക്ഷതങ്ങളിൽ
ആളുകൾ
ഞെട്ടൽ രേഖപ്പെടുത്തുന്നു.

ചായച്ചൂടിൽ
ഞെട്ടാൻ മറക്കുന്നവർ
പ്രകടമായൊരു രോഷം
മുഷ്ടി ചുരുട്ടുന്നു.
(മൈഥുനം എന്ന് ഞാൻ പറഞ്ഞിട്ടില്ല )

രാത്രിയിൽ
വാക്കുകളെ
മറന്നവർക്ക്
പകൽച്ചൂടിൽ
വാക്കു മരത്തിന്റെ
ഒരു വിത്ത് കൊടുക്കണം.

വിത്തിനൊന്നിച്ച്
നടാൻ മറക്കരുതേ
അവരെയും...!

02 October 2015

അഹം


മടുപ്പിന്‍റെ  തേരട്ട
മുപ്പത്തിയാറ്
കാലുകളാല്‍
എന്നിലേക്ക്‌.....


ആത്മശോക ഗീതികൾ
പ്രണയ നോവുകൾ
ഉറക്കമൂട്ടി
പകരമെടുത്തു.

അജ്ഞാതമായൊരു
തീരം.
ചുറ്റുമുലയുന്നു,
കസവു പാവാടക്കടൽ..!

ഒറ്റക്കൊമ്പുള്ള
ഒറ്റത്തടിയുള്ള
അനാദിയാമൊരു
വൃക്ഷ നോവ്‌,
ചിറകു ചോദിച്ച്
കുരുവിയെ തേടുന്നു...

കുരുവി
സ്വന്തം ചിറകുകളിൽ
മുത്തമിട്ട് മുത്തമിട്ട്
സ്വപ്നസ്ഖലനത്തിൽ
മുങ്ങിമരിക്കുന്നു.