.....

18 March 2010

തെരുവിന്റെ ദൈവം

അടര്‍ന്ന പുറ്റുകളില്‍ നിന്നും
തല നീട്ടുന്നുണ്ട്
കനല്‍ ചെതുമ്പല് പിടിച്ച
വിഷ നിശ്വാസങ്ങള്‍

കേള്‍വിയറ്റ വാക്കിന്റെ
കാലടിച്ചുവട്ടിലത്
നീണ്ടു കിടക്കും
ഉടലനക്കാതെ

ജനലഴി പിടിച്ച്
ഉടലാട്ടം കണ്ട്‌ നില്‍ക്കും
ഇട വഴി പിന്നിട്ട്
നിരത്തിലിറങ്ങി
ആളനക്കമില്ലാത്ത
ഇരുള്‍ക്കാട്ടില്‍ പോയിരിക്കും.

നരിച്ചീറു കരയുന്നത് കേട്ട്
പേടിച്ചോടും
കീറക്കരിമ്പടം പുതച്ച് ചൂടാറ്റും
പാലച്ചുവട്ടില്‍ മലര്‍ന്ന്
മഞ്ഞിന്‍ ചൂട് കായും.

തെരുവില്‍ ചിരിയില്ല..
കല്ലെടുത്തെറിയാന്‍
കുട്ടികളില്ല

ഉടല്‍ തെറ്റിയ തലയ്ക്ക് മേല്‍
തുണി  പുതപ്പിക്കുന്നു..
തകര്‍ന്ന ദേവാലയങ്ങളില്‍
ഓരിയിട്ട് കുറുക്കന്മാര്‍ ..

തെരുവിന്റെ ദൈവം ഞാന്‍
തെരുവ് നിങ്ങള്‍ക്കാര് തന്നു..
ഉടയവനറിയാതെ ?!

തെരുവ്
സ്വപ്‌നങ്ങള്‍ വിരിയുന്നിടം

തെരുവിന്
സന്ധ്യക്ക്‌  മുല്ലപ്പൂ മണമാണ്
രാത്രി വിയര്‍ത്ത്
കുമിറലില്‍ ഒട്ടിപ്പിടിക്കും

രാവിലെ സോപ്പ് മണക്കും
സാമ്പ്രാണി മണക്കും
എനിക്കു മാത്രം നിന്നെ മണക്കും

തെരുവിലെ വിളക്ക് കാലില്‍
കല്ലെറിഞ്ഞു കൊള്ളിക്കാന്‍
രസമാണ്

എന്റെ നെഞ്ചില്‍
കനലെറിഞ്ഞത്‌ പോലെ

09 March 2010

അമ്മ

പതിവു തെറ്റിക്കാതെ
വിരിയൊതുക്കിത്തുടങ്ങി

കാട്ടു പൂച്ചയുടെ
ആക്രാന്തമുണ്ടാവില്ല
മുഖമൊരു ദുഃഖ സാഗരം

ശരീരത്തിലെന്തെന്ന്
മനസ്സറിയാറില്ലിപ്പോള്‍

പടര്‍ന്നു കയറുന്നതും
കത്തിത്തീരുന്നതും

ചൂടു തട്ടിയപ്പോള്‍
കാലില്‍ നോക്കിയതാണ്

കാല്‍ വിരലില്‍ മുഖമമര്‍ത്തി
അയാള്‍...!
ഭയമാണാദ്യം തോന്നിയത്

വിറയ്ക്കുന്ന ചുണ്ടുകളില്‍
വിതുമ്പിത്തെറിച്ച
അക്ഷരങ്ങള്‍ കേട്ടാണ്
വസ്ത്രങ്ങള്‍ വാരിച്ചുറ്റിയത്

അമ്മേയെന്ന വിളി...!!!