.....

14 June 2012

പിന്നെയും ഓര്‍മ്മ

നെഞ്ച്
മിടിച്ചും കിതച്ചും
പുറത്തേക്കായുന്ന
ഓര്‍മ്മകളെ
മുറുക്കിപ്പിടിക്കുന്നുണ്ട്

എന്തേയിങ്ങനെ
തിരിഞ്ഞും നിവര്‍ന്നും
ഓര്‍മ്മക്കൊടിയില്‍
തെരുപ്പിടിക്കുന്നു ?!

ഓര്‍മ്മ വേരുകള്‍
ഓര്‍ത്തെടുത്ത്
നിലമിളകി
അകം മുറിഞ്ഞു
വേദനത്തായ് വേര്
നനഞ്ഞു

ഒതുക്കി വെച്ച്
ഒരുക്കി വെച്ച്
ഓര്‍മ്മ മാത്രം
വരി തരാതെ
വഴി തരാതെ
കരയിക്കുന്നു.

കൂടെ നീയും
ചോര്‍ന്നൊലിക്കുന്നു

08 June 2012

ഇരകള്‍ക്ക് നാല് പാഠങ്ങള്‍

പാഠം ഒന്ന് :ഒരുക്കം 
നോക്കൂ..
എനിക്കിതു മാത്രമാണ്
ഓര്‍മ്മിപ്പിക്കുവാനുള്ളത്
പതിവ് തെറ്റാതെയിരിക്കാന്‍
ശ്രദ്ധിക്കണം.

പതിവ് പോലെ
ചിരിക്കുകയും
കുശലം ചോദിക്കുകയും
ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളെ
കവിളില്‍ തലോടുകയും ചെയ്യുക.

ചിന്ത പോലും
ഉയര്‍ന്നു കേള്‍ക്കരുത്‌.
ചാറ്റല്‍ മഴ പോലെ
മെല്ലെ തുടങ്ങണം.
പിന്നെ,
പറയേണ്ടല്ലോ..?!

നമ്മുടെ ദൈവത്തെ
കാത്തു കൊള്ളാമെന്ന്
നമ്മള്‍ കരാര്‍ ചെയ്തിരിക്കുന്നു.

വലുത്
ദൈവമോ രാജ്യമോ...?!
പറയും വരെ തുടരുക.

ഒരു ദൈവവും
നമ്മുടെ ദൈവത്തെക്കാള്‍
വലുതല്ല..

ദൈവം ഒന്നാണെന്നോ ?!
വിഡ്ഢീ,
നമ്മുടേത്‌ മാത്രമാണ് ദൈവം.

അവരോ...,
നശിക്കാനായിപ്പിറന്നവര്‍

പാഠം രണ്ട്: ശുദ്ധീകരണം 
അനന്തരം
ഊരി വെച്ച
മുഖം മൂടികള്‍ ധരിക്കുകയും
അവര്‍ വീടുകളില്‍ നിന്നും
തല നീട്ടുകയും ചെയ്തു.

തെരുവാകട്ടെ
വിളര്‍ത്തും ചകിതമായും
കാണപ്പെട്ടു.

ഒറ്റയ്ക്കും കൂട്ടായും
നടന്നടുക്കുന്ന
നിലവിളികളാല്‍
കാല്‍ വിറച്ചും
കണ്‍ നിറഞ്ഞും കാണപ്പെട്ടു

ദൈവചിന്തയും
രാജ്യസ്നേഹവും
ചോര നുണഞ്ഞു .

ഇലമറവില്‍  
പരസ്പരം
കൈപിടിച്ചുമ്മ വെച്ചു

ഓരോ ഞരക്കവും
ഗര്‍ഭനോവ്‌ പോലെ
നേര്‍ത്തു കാണപ്പെട്ടു

തളര്‍ന്ന നെടുവീര്‍പ്പ്
നടുങ്ങിയും വിറച്ചും
ഉയരങ്ങളിലേക്ക്
കൈകളുയര്‍ത്തുന്നത്‌
കാണാമായിരുന്നു.

പാഠം മൂന്ന്: വംശഹത്യയെന്നാല്‍ കലാപം /
(അക്കമിട്ടു കൊല്ലുന്നതാണ് കലാപം)
പതിവ് പോലെ
ദൈവത്തെ (രാജ്യത്തെയും)
കാക്കാന്‍
പട നയിക്കപ്പെട്ടു.

കുട്ടികള്‍
ചോര നനഞ്ഞ
കൊടികളില്‍
കാലമര്‍ത്തി
നടക്കുകയും ചെയ്തു

രാജ്യം കാക്കപ്പെട്ടു
'കുടിയേറ്റക്കാരാല്‍'
ആള്‍ക്കൂട്ടം
തീച്ചൂട് കാഞ്ഞു.

പതിവ് തെറ്റാതെ
കുഞ്ഞുങ്ങളെ,
പട്ടാളക്കാര്‍
ഉമ്മ വെച്ചുറക്കി.

ചുകന്ന പൂവ് പോലെ
കരുതലോടെ
ക്യാമറകള്‍  പകര്‍ത്തി.
വിരിയുന്നത്
പൂവായിട്ടല്ലെങ്കിലോ ?!

പാഠം നാല് :മതേതരത്വം
മുഖം മൂടികള്‍
ഊരി വെക്കപ്പെടുകയും
വേട്ടക്കാര്‍
വീടുകളിലേക്ക് മടങ്ങുകയും
ചെയ്തു

പൊരുതാന്‍ വന്നവരെ ഓര്‍ത്ത്
കുടുകുടെ ചിരിക്കുകയും
നിലത്തേക്ക് തുപ്പുകയും
ചെയ്യുന്നുണ്ടായിരുന്നു

ചുകന്ന കണ്ണുകളിലേക്ക്
നോക്കി
കണ്ണാടി അവരെ ഭയപ്പെടുത്തി.

മുഖം മൂടികളുടെ പാകത
അലോസരപ്പെടുത്തുകയും
നിരുത്സാഹപ്പെടുത്തുകയും
ചെയ്യുന്നുണ്ടായിരുന്നു

പച്ചയും കാവിയും നിറമില്ലാത്ത
പ്രഭാതം
കാത്തിരിക്കുന്നുണ്ടായിരുന്നു.

06 June 2012

കടല്‍പ്പക്ഷി

നീയിനിയുമെന്നെ 
അറിഞ്ഞിട്ടില്ല

നിന്‍റെ പ്രണയത്തില്‍
മുങ്ങി മരിച്ച
വെറുമൊരു 
കടല്‍പ്പക്ഷിയാണ് ഞാന്‍