.....

22 October 2014

വരനെ ആവശ്യമുണ്ട്


കട്ടിലിനടിയിൽ 
ഒളിച്ചു വെച്ച മരപ്പെട്ടിയിൽ 
ആരുമറിയാതെ 
പാർക്കുന്നുണ്ട്, 
സുന്ദരനും സുമുഖനുമായ 
അഞ്ചടി നാലിഞ്ചുകാരന്‍,
തന്റെതല്ലാത്ത 
കാരണത്താലുള്ളവന്‍,
ഡിമാന്റുകൾ ഒന്നുമില്ലാത്ത 
മധ്യ വയസ്കന്‍..!
ഒരു ഞായറാഴ്ചപ്പത്രവും 
എന്നാൽ ശരിയെന്ന്,  
അറിയിക്കാമെന്ന്,
മുരടനക്കി പോകില്ലല്ലോ...

12 October 2014

അയ്യപ്പന് ( നിനക്കും )


ചത്ത
ചിത്ര ശലഭങ്ങളുടെ
തോരണം തൂക്കിയ വീട് .

ഇത്
ഞങ്ങളുടെ അഥവാ
മരിച്ചവരുടെ
വീടാണ്

മരിച്ചവരെന്ന്
ഉത്കണ്ഠപ്പെടുന്നു ?!
മരിച്ചവരെന്നാൽ
ചുംബിക്കപ്പെട്ടവരാണ്.

ഉള്ളം കാലിൽ
സര്പ്പ സ്പര്ശം പോലെ
തണുത്തൊരുമ്മ

ആ സന്ധ്യയ്ക്ക് ശേഷം
കാൽ വെള്ളയിൽ നിന്ന്
ചുകന്ന
അരുവിയൊഴുകുന്നു.

മണ്ണടിഞ്ഞ ചിലത്
അരുവിയിലൂടെ
ഊളിയിട്ട്
ഇക്കിളിപ്പെടുത്തുന്നു.

പൊടുന്നനെ
ആരെയുമറിയിക്കാതെ
ഇവിടെയും
നീ വരുന്നു.

മരിച്ചവരോട്
സംസാരിക്കാൻ
ഞാനീ രാവിൽ
ഉണർവ്വുടുത്ത്
കവിത പുതച്ചിരിക്കുന്നു.

തനിച്ചരുതെന്ന്
ഉള്ളു കലങ്ങി നീ..
ചിരിയലംകൃതം
നിന്നധരശോണിമ

കയങ്ങളുറങ്ങാത്ത
കണ്‍ നദി കാണിച്ച്
രാവിനെ
തോല്പ്പിച്ചു കളയുന്നു

എനിക്കും
മരിച്ചവർക്കുമിടയിൽ നിന്ന്
മഴവില്ല് പോലെ
രക്തത്തിന്റെ അരുവി
മാഞ്ഞു പോകുന്നു.

നീല നിറത്തിലുള്ള
വളപ്പൊട്ടുകൾ
രാത്രിക്ക് പനി പടര്ത്തുന്നു.

ഭ്രാന്തിന്റെ
ഒന്നാമധ്യായം
അപൂർണമായ
ഒരുറക്കം കൊണ്ട്
ഉണർത്തിക്കളയുകയാണ്

ഇതിനെല്ലാം
നീ മാത്രമാണ്
ഉത്തരം പറയേണ്ടത്.

11 October 2014

കറുത്തു പോയ ചോപ്പുകള്‍


സുഹൃത്തേ,
സുഖരഹസ്യങ്ങള്‍
ദുഃഖഹേതുക്കള്‍
ചികയുന്നില്ല.

നാമിരുവര്‍
നെയ്ത രാവുകള്‍
പിന്നിക്കിടക്കുന്നു
തിണര്ത്തും
ഉടലില്‍
ജ്വലിച്ചും

രതി സ്മരണയില്‍
പൊട്ടിയൊഴുകുന്നു
അറപ്പിന്‍ വിരി
മണവും

സഖേ
ചുംബിച്ചു ചുംബിച്ച്
നിന്നെ എന്നിലും
എന്നെ നിന്നിലും
ഉറക്കിക്കിടത്തിയ
തിക്തസ്മരണകള്‍

നഗരം
മൗനമായിരു-
ദിക് വാസികളെ
പുതപ്പിച്ച്
കിതപ്പാറ്റി
ഉറക്കിയ രാവുകള്‍

കാടിൻ
ഇരുളിമയില്‍
ഒളിച്ചിര പിടിച്ചു നീയും
ഇരയിലെന്നെപ്പിരിഞ്ഞു ഞാനും

കവിത നോറ്റ്
പ്രണയത്തിന്റെ
യൂദാസുമാര്‍
ഇടംപിടിക്കും മുമ്പേ
നാമിരുവര്‍
തപിച്ചും കൊതിച്ചും
ഇഴ നെയ്ത
ചുകന്ന നിനവുകള്‍

വെളിച്ചം ,
ഇരുളുടുത്ത്
നടത്തുന്നു നായാട്ട്.

വിപ്ലവം
വാര്ന്നു പോയ നീ
ഉടലുടഞ്ഞ വിഗ്രഹം

കാട് നാടായി;
നീയും ഞാനും
ചുകന്ന സ്വപ്നത്തില്‍
മുങ്ങി മരിച്ചവർ

ചുകപ്പില്‍
പൊതിഞ്ഞു നാം
നിനവുകള്‍,കനവുകള്‍

ഓര്മ്മ മാത്രം
വറ്റിയ
നിലാവിന്‍ ചോലകള്‍
ചുകപ്പിന്‍
തുടിപ്പ് മാഞ്ഞു പോയി

വെള്ളയുടുത്തു നീ
മാലാഖയും
മരുക്കാട്ടില്‍ ഞാന്‍
കാമാര്‍ത്തനും

01 October 2014

രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍


വെണ്ണയുടെ നിറമുള്ള
രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍
ഓര്‍മ്മയുടെ താഴ്വാരത്തില്‍
ഉറക്കം കൊതിക്കുന്നു.

പൊടുന്നനെ
ഒരു നിമിഷം കൊണ്ട്
താഴ്വാരം
മഴ പുതപ്പിച്ച്‌
മലയെ സുന്ദരിയാക്കുന്നു.

മൃദുലമായ
മേനിയിലേക്ക്
മല,കല്ലുകളെ പ്രസവിക്കുന്നു.

ഒരമ്മ ,
അതിനും ഉള്ളത് കൊണ്ടാകണം
അടിയന്തരാവസ്ഥ
നിലവില്  വരുന്നത് പോലെ
തീര്ത്തും നിശബ്ദമായി
താഴ്വാരത്ത്
മഴമണം പരക്കുന്നു.

മഴയെന്ന്
മഴനിലാവെന്ന്
താഴ്വാരം നിറയെ പൊതിയുന്നു

ഏതോ സ്വപ്നത്തില് നിന്നും
മുയല്‍ക്കുഞ്ഞുങ്ങള്‍
പിടഞ്ഞു കൊണ്ടോടുന്നു.
കൂടെ,ഒരു സിംഹളപ്പെണ്‍കുട്ടിയും
(സിംഹള എന്നത്
തീര്ത്തും വംശീയം ആകയാല്‍
ഞാന് മാപ്പ് പറയാന് മറക്കുകയാണ് )

ആ നേരത്ത് തന്നെയാകണം
പാമ്പ് ഉറയഴിക്കുന്നത് പോലെ,
ഒരു ജാലകവിരി
മാറ്റിയിടുന്നത് പോലെ,
വെറും സാധാരണമായി
ഒരുവള്‍
മേഘമല്‍ഹാര്‍ പാടുന്നത്

ഒരു കാറ്റ്,
കാടിന്റെ മുരള്ച്ചകളെ
കാതുകളില്‍ കോരിയൊഴിക്കുന്നത്

മേഘാവൃതമായ ആകാശം
മഴക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
പ്രസവ രക്തം
ഉടല്‍ നനച്ച്
എന്നെയും നിന്നെയും
കാട്ടിലേക്ക് വിളിക്കുന്നു .

കാട്
അതിന്റെ കുഞ്ഞുങ്ങളെ
രാക്കൈകളാല്‍
നഗ്നരാക്കുന്നു
ഇലയുടലുകളില്‍
ഉന്മാദം വിതയ്ക്കുന്നു.

അപ്പോഴും
മുയല്‍ക്കുഞ്ഞുങ്ങള്‍
നിന്റെ മടിയിലും
കല്ലുകളത്രയും
എന്റെ പാത്രത്തിലും...!