.....

01 October 2014

രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍


വെണ്ണയുടെ നിറമുള്ള
രണ്ടു മുയല്‍ക്കുഞ്ഞുങ്ങള്‍
ഓര്‍മ്മയുടെ താഴ്വാരത്തില്‍
ഉറക്കം കൊതിക്കുന്നു.

പൊടുന്നനെ
ഒരു നിമിഷം കൊണ്ട്
താഴ്വാരം
മഴ പുതപ്പിച്ച്‌
മലയെ സുന്ദരിയാക്കുന്നു.

മൃദുലമായ
മേനിയിലേക്ക്
മല,കല്ലുകളെ പ്രസവിക്കുന്നു.

ഒരമ്മ ,
അതിനും ഉള്ളത് കൊണ്ടാകണം
അടിയന്തരാവസ്ഥ
നിലവില്  വരുന്നത് പോലെ
തീര്ത്തും നിശബ്ദമായി
താഴ്വാരത്ത്
മഴമണം പരക്കുന്നു.

മഴയെന്ന്
മഴനിലാവെന്ന്
താഴ്വാരം നിറയെ പൊതിയുന്നു

ഏതോ സ്വപ്നത്തില് നിന്നും
മുയല്‍ക്കുഞ്ഞുങ്ങള്‍
പിടഞ്ഞു കൊണ്ടോടുന്നു.
കൂടെ,ഒരു സിംഹളപ്പെണ്‍കുട്ടിയും
(സിംഹള എന്നത്
തീര്ത്തും വംശീയം ആകയാല്‍
ഞാന് മാപ്പ് പറയാന് മറക്കുകയാണ് )

ആ നേരത്ത് തന്നെയാകണം
പാമ്പ് ഉറയഴിക്കുന്നത് പോലെ,
ഒരു ജാലകവിരി
മാറ്റിയിടുന്നത് പോലെ,
വെറും സാധാരണമായി
ഒരുവള്‍
മേഘമല്‍ഹാര്‍ പാടുന്നത്

ഒരു കാറ്റ്,
കാടിന്റെ മുരള്ച്ചകളെ
കാതുകളില്‍ കോരിയൊഴിക്കുന്നത്

മേഘാവൃതമായ ആകാശം
മഴക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നു.
പ്രസവ രക്തം
ഉടല്‍ നനച്ച്
എന്നെയും നിന്നെയും
കാട്ടിലേക്ക് വിളിക്കുന്നു .

കാട്
അതിന്റെ കുഞ്ഞുങ്ങളെ
രാക്കൈകളാല്‍
നഗ്നരാക്കുന്നു
ഇലയുടലുകളില്‍
ഉന്മാദം വിതയ്ക്കുന്നു.

അപ്പോഴും
മുയല്‍ക്കുഞ്ഞുങ്ങള്‍
നിന്റെ മടിയിലും
കല്ലുകളത്രയും
എന്റെ പാത്രത്തിലും...!

4 comments:

Cv Thankappan said...

ആശംസകള്‍

എം പി.ഹാഷിം said...

വളരെ മുന്പ് വന്നതാണിവിടെ ഭാഷ മാറിയത് പോലെ....അതേ മൂര്ച്ചയുന്ടെങ്കിലും !

വീണ്ടും കാണാം

Risha Rasheed said...

നല്ലത്..കല്പിതമെങ്കിലും സുന്ദരം...rr

Anu said...

ഇതാണോ ആധുനിക കവിത... ഒന്നും manassilaakunnilla