.....

30 December 2011

ഒടുക്കം

രാവൊടുക്കത്തെ
പാസഞ്ചര്‍
പുറപ്പെട്ടിരിക്കും

വിളിക്കുന്നില്ല.
സങ്കടപ്പനിയില്‍
നോവ്‌ തിന്നു കാക്കുമ്പോള്‍
നിന്നൊച്ചയില്‍
റെയില്‍പ്പാത കിതക്കും.

മോള്‍ക്ക്‌ ഒരുമ്മ....
നിനക്ക്.......!

27 December 2011

ഞാന്‍ കവിയല്ലാത്തത് എത്ര നന്നായി

ഉറക്കം
തലയിലുഴിഞ്ഞു 
കൊണ്ടേയിരിക്കുന്ന
വൈകുന്നേരം,
കവിത കൊറിച്ച്
രണ്ടു പെണ്‍കുട്ടികള്‍

ചിക്കന്‍ പോക്സിന്‍റെ 
കുരുക്കുഴികള്‍
ചിത്രം വരച്ച മൂക്ക്

പാതി കുടിച്ച
പ്രണയക്കയ്പ്പ്  ചുണ്ടില്‍

വെയില്‍  വറ്റിയ വഴിയില്‍
കരഞ്ഞ് തളര്‍ന്ന്
സൂചിമുനക്കണ്ണുകള്‍

കറുത്ത ഉടലേ..
കറുത്ത സന്ധ്യേ ..
കറു കറുത്ത കവിതേ..
ഇര പിടയുന്നത്
മറ്റൊരിര പിടിക്കാനോ..?

***********
പെണ്‍കുട്ടികള്‍
കവിത കൊറിച്ചു കഴിഞ്ഞ്
ഇലഞ്ഞി മരച്ചോട്ടില്‍
നില്‍ക്കുന്നു

പതുക്കെ
വളരെ പതുക്കെ
ഒരു തീവണ്ടി പുക തുപ്പുന്നു

വേഗങ്ങളുടെ
ആവര്‍ത്തനത്തില്‍
പാളങ്ങള്‍ ഭോഗിക്കപ്പെടുന്നു

ചൂടും വേഗതാളവും
ഒരുറക്കം പോലെ ഞെട്ടുന്നു
ഇലഞ്ഞി മരം
ഇലയെറിഞ്ഞുണര്‍ത്താന്‍
പരാജയപ്പെടുന്നു

ഇലകള്‍
മണ്ണ് പൊത്തിക്കരഞ്ഞ് 
കാറ്റിലേക്കോടിപ്പോകുന്നു

**************
കവിത കൊറിച്ചു കഴിഞ്ഞ
പെണ്‍കുട്ടികളെത്തേടി
കവി എത്തുന്നു

നെഞ്ചിലമര്‍ത്തി
തലേന്ന് കുടിച്ചതത്രയും
ഓക്കാനിച്ചു കളയുന്നു.

ഒരോവ് ചാലും
കവിത വായിക്കാതിരുന്നത്
എത്ര നന്നായി .?!

26 December 2011

ശബ്ദം

അമര്‍ത്തിപ്പിടിച്ചും
തുണി തിരുകിയും
ഞെക്കിത്താഴ്ത്തിയും 
നോക്കുന്നുണ്ട്
എന്നിട്ടുമൊരു വിളി 
എന്നില്‍ തട്ടി 
പ്രതിധ്വനിക്കുന്നു.

16 December 2011

പൈങ്കിളിക്കവിത എഴുതുന്നത്....

എന്തിനാണ് കവിതകളിലെല്ലാം
ഉമ്മകള്‍ നിറയ്ക്കുന്നതെന്ന്
അമ്മമാരെ, കുഞ്ഞുങ്ങളെ
കൊണ്ട് വരുന്നതെന്ന്
നീ അതിശയപ്പെടുന്നു ?!

പൈങ്കിളിയാണ് എഴുത്തെന്ന്
കളിയാക്കുന്നു

എനിക്കൊരു
വല്യുമ്മയുണ്ടായിരുന്നു
മഞ്ഞു കാലത്ത്
സ്വയം നെയ്ത കമ്പിളിക്കുപ്പായം
കൊടുത്തയച്ചിരുന്നു.

വല്യുമ്മയുടെ
മണമുള്ള കുപ്പായങ്ങള്‍
ദലീമയ്ക്കാണ് കൊടുത്തിരുന്നത്

തണുപ്പിനെ കെട്ടിപ്പിടിച്ച്
ചുരുണ്ടുറങ്ങിയ രാവുകളിലൊന്നും
വല്യുമ്മ വന്നില്ല.

ദലീമ
പുതുതായി വന്ന
പഞ്ചാബിയോടൊന്നിച്ചു പോയപ്പോള്‍
കമ്പിളിക്കുപ്പായവും കൊണ്ട് പോയി .

പതിവ് പോലെ
കൊടുത്തയച്ച കുപ്പായം
തണുപ്പില്‍ ഒറ്റയ്ക്കിരുന്നു കിതച്ചു.
പുലര്‍ന്നപ്പോഴാണ്
വല്യുമ്മ മരിച്ചത്.

പിന്നീട് ഓരോ രാത്രിയിലും
പുതിയ പുതിയ
കമ്പിളിക്കുപ്പായങ്ങളുമായി
വല്യുമ്മ വരാറുണ്ട്

ചുള്ളിക്കമ്പ് വിരലുകളാല്‍
തലയിലുഴിയും.
നെറ്റി തലോടും
ഒരുപാടുമ്മകള്‍ തരും.
ഈയുമ്മകളൊക്കെ
കുഞ്ഞുങ്ങള്‍ക്ക്‌
കൊടുക്കണമെന്ന് പറയും

നേരം വെളുത്താല്‍
ഉമ്മകളും സ്നേഹവും നിറഞ്ഞ്
ഹൃദയം
ചിലപ്പോള്‍ നിന്നു പോകും.

അത് കൊണ്ടാണ്
ഉമ്മകളെല്ലാം കുഞ്ഞുങ്ങള്‍ക്കും
സ്നേഹമെല്ലാം നിനക്കും തരുന്നത്.
വരികളെല്ലാം'പൈങ്കിളി'യാകുന്നത്

ഇനിയെങ്കിലും
ബിംബങ്ങള്‍ നിറച്ച് വിഷയം മാറ്റിച്ച്
എന്നെ കവിയാക്കരുതേ....!!

15 December 2011

പൈങ്കിളി

പെണ്ണെ,
നിനക്കൊരു കത്ത് തന്നതിന്
ചന്തിക്കമ്മ തന്ന തല്ലുകള്‍
എഴുതാന്‍ പറ്റില്ല
പൈങ്കിളിയാണ്.!

നമ്മുടെയപ്പൂപ്പന്‍ താടി മരം
വേരറ്റ ദിവസം
കൈതക്കാട്ടില്‍ കണ്ടതും
പറയാന്‍ പാടില്ല
പോര്‍ണോ ആണത്രേ..!

എന്നാലുമെന്‍റെ  പെണ്ണേ
ഞാനും നീയും
പ്രണയിച്ചെന്ന്,
ജീവിച്ചെന്ന്,
ഉമ്മ വെച്ചെന്ന്
തീവണ്ടിക്കുളിമുറിയിലെങ്കിലും
ഞാനെഴുതിക്കോട്ടേ...

14 December 2011

പേരില്ലാത്തത്

വികാരത്തള്ളിച്ചയില്‍
ഇടമുറിഞ്ഞ വാക്കുകള്‍
ചില്ലു പാത്രം പോലെ
പൊട്ടിച്ചിതറി..

അള്ളിപ്പിടിച്ച വിരലുകള്‍
മാംസത്തില്‍ നഖമാഴ്ത്തി..

ഇമയനക്കത്തില്‍
ചോര്‍ന്നുപോയ ചുംബനച്ചൂര്
ഫണം വിടര്‍ത്തി..

പെയ്തൊഴിഞ്ഞ
പേമാരിയില്‍
ഒഴികിയിറങ്ങിയ ജീവന്‍
കാത്തു വെച്ച്..

കിതപ്പിനിടയില്‍
ശൂന്യമാക്കപ്പെട്ട ഹൃദയം
പിന്നിപ്പിന്നി..

ഒട്ടിപ്പിടിച്ച് 
കുതിര്‍ന്നെണീക്കുമ്പോള്‍
അറപ്പായിപ്പടര്‍ന്ന്..

നേട്ടങ്ങളുടെ പട്ടികയില്‍
ഒന്നുകൂടി ചേര്‍ത്ത്
പിന്നെയും...

12 December 2011

പരേതന്..

ചിലരങ്ങനെയാണ്
ഒരുച്ചയുടെ
ആലസ്യത്താലെന്ന പോല്‍ 
മൌനമായങ്ങുറങ്ങും.

വനവശ്യത പോലെ
നിശബ്ദത പുതച്ച്..
ചുംബിച്ചുറക്കിയ
ചെറു ചിരിയോടെ.

പ്രണയമെന്നോ പഠനമെന്നോ
ജോലിയെന്നോ അല്ലലില്ലാതെ
ഉറങ്ങുന്നത് കാണുമ്പോ
കള്ളാ ...
കരച്ചില് തീരാത്തത്
അസൂയ കൊണ്ടാ

വരിമറന്ന് 
കൈവിറച്ച്  നില്‍ക്കുന്നത്
കവിത വായിച്ച്
തെറി വിളിക്കാനും വരില്ലെന്ന്
ആശ്വാസം കൊണ്ടാ..

നെഞ്ചു പൊട്ടിക്കരയുന്ന
പ്രണയം കണ്ടിട്ട് 
കരഞ്ഞുലഞ്ഞ  കണ്ണുകള്‍  കണ്ട് 
അസൂയ മാത്രേ ഉള്ളു ..
സത്യം...

എന്നാലും
കള്ളക്കഴുവേറീ
ഒരു വാക്ക് പറയാതെ...

10 December 2011

കവിക്ക് ഭ്രാന്താകുന്നു...

രണ്ടു കവികള്‍ കണ്ടുമുട്ടുന്നു
കള്ളങ്ങള്‍ കൂട്ടി മുട്ടുന്നു
കവിത ചൊല്ലുന്നു
കാമുകിയെ ധ്യാനിക്കുന്നു.

കുഞ്ഞിനെ ഓര്‍ക്കുന്നു
അമ്മേയെന്ന് കരയുന്നു
പ്രിയപ്പെട്ടവളെയെന്ന് നീറുന്നു

കവിതയും നീയും
പോയിത്തുലയെടാ
എന്നൊരു തികട്ടല്‍ വരുന്നു

രണ്ടാമത്തെ കവി
കവിത ചുരുട്ടി എറിയുന്നു
വീട്ടിലേക്കു നടക്കുന്നു.

അച്ഛായെന്ന് വിളി കേള്‍ക്കുന്നു
സ്നേഹണ്ണുന്നു
വാത്സല്യം നുകരുന്നു .

കവിക്ക്
കവിത പൊള്ളുന്നു
ഉള്ള് വേവുന്നു
വഴി മറന്നു നില്‍ക്കുന്നു

നശിച്ച ലോകമെന്ന്
വീട്ടിലെത്തുന്നു.

മക്കള്‍ നോക്കുന്നു
ഭാര്യ ഉരുകുന്നു
അമ്മ നോവുന്നു.
സ്വയം നോവുന്നു.

അകത്തും പുറത്തും
അമ്ലമഴ  നനയുന്നു

നോവ്‌ തിന്നുന്നു, കുടിക്കുന്നു
നോവിലൂടെ
സഞ്ചാരം നടത്തുന്നു
നോവിലേക്ക് ഉണരുന്നു...

ആദ്യത്തെയാള്‍ കവിയാകുന്നു
കവിക്കാകട്ടെ ഭ്രാന്താകുന്നു...

08 December 2011

തൃപ്തം

നിലീനാ..
ഇത് നിനക്ക്
നിന്‍റെ വയലറ്റ് ചുണ്ടുകള്‍ക്ക്.

വെയില്‍ തിന്ന
ഗോതമ്പ് വയലുകള്‍ക്ക്
നിന്‍റെയോര്‍മ്മ.
ഉറവകള്‍ക്ക്
ലാവാഗ്നിദാഹം.

നിലീനാ..
നിദ്രാവിഹീനം രാവ്.
അചുംബിതപ്പുലര്‍ച്ച
ഒട്ടുമേയുലയാത്ത ചേല.

ഉടഞ്ഞ മാറിടം ചേര്‍ത്ത്
നീറിപ്പുകയാതെ
ഒരു പകല്‍..

ഒരേ ഒരു പകല്‍
നിനക്ക്...

25 November 2011

ചതിക്കടല്‍

കടല് കണ്ടിട്ടുണ്ടോ  ?
നീലക്കടലെന്ന്
ചോപ്പ് കടലെന്ന്
ആളുകള്‍ പറയും
നീയെന്തു പറയും ?

കുഞ്ഞു തോണി തരാം
തിരകളമ്മാനമാടുമ്പോഴും
വിശ്വസിച്ചു കൊള്ളുക
നീയൊറ്റയ്ക്കല്ല

നേരമിരുട്ടി വെളുക്കുമ്പോള്‍
മണല്‍ത്തിട്ടയില്‍
ആളുകള്‍ തിക്കിത്തിരയ്ക്കുമോ ?

കൊച്ചു വള്ളം നിറയെ
നിന്‍റെ  കിനാക്കള്‍ കണ്ട്
ഓടിയൊളിക്കാനിടം തേടി
നിന്നുലയുന്നത് കാണല്ലേ...

മീന്‍ പോലെ പിടയുന്ന
ഹൃദയം നിറയെ
എന്നെ നിറച്ച്
മടങ്ങി വരുമെന്ന്
നിനച്ചതേയില്ല..

16 November 2011

കുഞ്ഞാത്തു

കവിതയെഴുതാന്‍ തുടങ്ങി
കുഞ്ഞാത്തുവും !
പ്രാസഭംഗിയൊപ്പിച്ച്
വരി മുറിച്ചല്ലെങ്കിലും
പച്ചയോലച്ചീന്തു പോലെ
ഒറ്റയ്ക്കൊരു ജീവിതം പകച്ചു നിന്നു.

കരഞ്ഞു പിഞ്ഞിപ്പോയ
ജീവിതക്കോന്തലയില്‍
കെട്ടിവെച്ചതെല്ലാം   
പകുത്തെടുക്കാന്‍ വന്നവന്‍
പടച്ചോന്‍ കൊണ്ട് വന്നവന്‍..!

വാടിപ്പോയ മോഹച്ചെടികളില്‍
പുതുമഴ പെയ്തു  മഴക്കാലമായി.

വേനല്‍ വന്നപ്പോള്‍
കുഞ്ഞുങ്ങള്‍ നാല്

എത്ര ചവിട്ടു കൊണ്ടാലും
വീഴാതെ നില്‍ക്കും
ചെരിഞ്ഞു വീണാലും
കുലക്കാന്‍ മറക്കാതിരിക്കും.

ഒരുമ്മ മാത്രം മതി.
ബീഡിക്കറ മണത്തില്‍
ഓക്കാനിക്കാതെ....
പൂമണം..!

കാറ്റിലൊടിയാതിരിക്കാന്‍ തന്നെ
നാലു പാടും വാക്കാണികളാല്‍
ബന്ധിച്ചിടുന്നത് .

പുതുക്കം കഴിഞ്ഞവന്‍
ആറരപ്പവന്‍റെ 
പൊന്‍ ചിരി ചിരിച്ചു.

നാട് മുഴുക്കെ പെണ്‍മരത്തൈ നട്ട്
പുതിയാപ്പിള കാട് കയറി

വീടെത്തും മുമ്പേ
കാപ്പിമരം കാണും
ഉമ്മ ചോദിക്കും കാപ്പിപ്പൂക്കള്‍...

'ബദ് രീങ്ങളെ ....'
ഉച്ചത്തിലൊരു വിളി
തൊണ്ടയില്‍ തടഞ്ഞു നില്‍ക്കും.

ആ വിളി കൊണ്ടാണ്
രാത്രി, പേടിച്ചോടുന്നതും
കുഞ്ഞാത്തുവിന്‍റെ പെണ്‍മരത്തൈകള്‍
വളര്‍ന്നു കൊണ്ടേയിരിക്കുന്നതും

14 November 2011

കുറുക്കന്‍ കുട്ടികള്‍


കുട്ടികളുടെ പാര്‍ക്കില്‍
കപ്പല് വരും
വിമാനം വരും
മായാവിയും കുട്ടൂസനും വരും.

ഊഞ്ഞാലില്‍ തട്ടി വീഴുന്നേരം 
'കുറുക്കന്‍ കുട്ടീന്ന് ' ചിരിച്ച്
നില്‍പ്പുണ്ടാകും
ആരെങ്കിലുമൊക്കെ

ഒരഞ്ചു നിമിഷം
ഓറഞ്ചു മണമുള്ള ചിരി കൊടുത്ത്
കൌതുകം തീരും വരെ
അമ്മയാവും, അച്ഛനാവും .

ആ അഞ്ചു നിമിഷം ഓര്‍ത്തെടുത്ത്
ബെഞ്ചുകളില്‍ തല വെച്ച്
ഇലകളില്‍ ഉമ്മ വെച്ച് 
ഓര്‍മ്മയെ കണ്ണിലൂടെ ഒഴുക്കിക്കളയും

പിന്നെയും
രാജുവും രാധയുമാവും
മായാവിയെ വിളിച്ചു തുടങ്ങും  .

പാര്‍ക്ക് പൂട്ടിയത് കൊണ്ടാകണം
കുറുക്കന്‍ കുട്ടികള്‍ 
കാടില്ലാതെ  തീറ്റയില്ലാതെ
വഴിയില്‍ വീണു കിടക്കുന്നത്  ... 

10 November 2011

ഒരൊറ്റ ലോകം

നിനക്ക് ഭ്രാന്ത്
എനിക്കും

നമുക്കിടയില്‍
പ്രണയം
ഉഷ്ണ സഞ്ചാരത്തീപ്പുക തുപ്പി
കുതിച്ച് പായുന്നു

ഒപ്പമെത്താന്‍
കാലുകഴച്ച്,കണ്‍നിറച്ച്
ഓടി നോക്കുന്നുണ്ട്

ഒരിക്കലുമെത്തിച്ചേരാത്ത
ആസക്തിയുടെ ദ്വീപിലേക്ക്
ഒടുങ്ങാത്ത യാത്രയാണെന്ന്
ചെവിയിലൊന്ന് മൂളാനെങ്കിലും
നമുക്കല്പ നേരമിരിക്കാം

നിന്‍റെ
ചുരുണ്ട മുടിയിഴകള്‍
വകഞ്ഞു മാറ്റി
കാതില്‍
ചുണ്ടു ചേര്‍ക്കട്ടെ..

അതിനിടയിലൊരു
ആഗോള പ്രതിസന്ധിയും
കടന്നു വരില്ല

എനിക്ക് നീയും
നിനക്ക് ഞാനും
നമുക്ക് കൂട്ടായ്
ഉന്മാദത്തിരയും...


08 November 2011

ആണ്‍ നോട്ടം

അമ്മിഞ്ഞക്കറ നോക്കുന്ന
പൈതലാണെന്ന്,
തടിയളവു നോക്കുന്ന
മൂത്താശാരിയാണെന്ന്,
ചൂണ്ടക്കൊളുത്തുമായിപ്പോകുന്ന
മുക്കുവനാണെന്ന്....

പേര്‍ത്തും പേര്‍ത്തും പറഞ്ഞിട്ടും
ഉടലാഴത്തില്‍ വരുന്ന നോട്ടത്തെ
ഉറക്കത്തിലുമെനിക്ക്
പേടിക്കാതിരിക്കാനാവുന്നില്ലല്ലോ.

03 November 2011

സ്വയമൊരു കിണറായങ്ങനെ...

വള്ളിപ്പടര്‍പ്പിലൊതുങ്ങി
ആഴമൊളിപ്പിച്ച്
ഒരു കിണറുറങ്ങുന്നുണ്ട്

വെയില്‍ പൊള്ളുമ്പോള്‍
തണല് നോക്കി
മാറിയാലോ എന്നാലോചിക്കും

മഹാഗണിത്തണല്‍
പോകല്ലേയെന്ന്
തോളില്‍ കൈ വെക്കും

കറുത്ത പാമ്പുകള്‍
ഇഴഞ്ഞിറങ്ങുമ്പോള്‍
കൊത്തുമോ കൊത്തുമോയെന്ന്
പേടിച്ചങ്ങനെ നോക്കും

മണ്‍തിട്ടകളടര്‍ന്ന്
വെളളത്തിലപ്പാടെ
ചിത്രങ്ങളൊരുക്കും
ചിലത് മായ്ക്കും

തിളച്ചു തിളച്ച്
പൊങ്ങുമ്പോഴോക്കെ
പൊട്ടക്കിണറേയെന്ന
വിളി പേടിക്കും

അന്നേരം
ഒരു കവിത കേള്‍ക്കും
അടിയില്‍ ഉറവയാളും

കവിതച്ചൂടില്‍
പ്രണയച്ചൂടില്‍
സ്വയം കുടിച്ച്
കുടിച്ച്‌  കുടിച്ച്‌.....

01 November 2011

മുറിവിന്‍റെ ഭാഷ...

മുറിവേ
വേദനയെടുക്കല്ലേ
മുറിവേ...

യുഗങ്ങളെത്ര കഴിഞ്ഞു..?!
നമുക്കിടയില്‍
കടലുകള്‍ വറ്റിത്തീര്‍ന്നു
പുഴകളും കാഴ്ചകളും
ഓര്‍മ്മകളായി

എന്നിട്ടും മുറിവേ,
നീ മാത്രമിന്നും..?!

ആകാശം കണ്ടിട്ടുണ്ടോ ..?
കടല് കണ്ടിട്ടുണ്ടോ ?
രണ്ടിടത്തും സ്വപ്നങ്ങളുണ്ട്
മാലാഖമാരും

ആകാശം
താഴേക്കിറങ്ങി 
ഉമ്മ വെക്കാറുണ്ട്.

കടല്‍
കാലടിയില്‍
ഇക്കിളിപ്പെടുത്തും

ഉറക്കെ കവിത ചൊല്ലാന്‍
കാറ്റ് ഓര്‍മ്മപ്പെടുത്തും

മുറിഞ്ഞ വാക്കുകളില്‍
മുറിഞ്ഞ ഓര്‍മ്മകളില്‍
നിറയെ നിറയെ മുറിവുകള്‍

ഇത്രയും മുറിവൊളിച്ച്
ഏതു ഭാഷയിലാ
കവിത ചെല്ലുന്നത് ?!

27 October 2011

ട്രീസാ സാമുവല്‍ പറയുന്നത് ....


കള്ള് മണമുള്ള അപ്പാപ്പന്‍റെ വരണ്ട ചുമ
മുട്ടിപ്പായി പ്രാര്‍ഥിച്ചു പ്രാര്‍ഥിച്ച്
ഒറ്റപ്പെട്ട കൊന്തമണികളുടെ ആത്മ ജപം
അപ്പനുമമ്മയ്ക്കും  സുഖമല്ലേയെന്ന്  
നിവര്‍ത്തി നിവര്‍ത്തി മങ്ങിപ്പോയ കുശലക്കുട

കണ്ടും കേട്ടും മടുത്തതു കൊണ്ടാകാം
വൈകുന്നേരങ്ങളില്‍
വാക്കടുപ്പില്‍ നിന്നും ചില മണങ്ങള്‍
വാശിയോടെ  പൊങ്ങും
തീർത്തും അപരിചിതമായത്

ഒരിക്കല്‍ മാത്രം
ഒരു ചുംബനത്തിന്റെ  ഞെട്ടലില്‍
വിറകു പുരയില്‍ നിന്നും
ഇറങ്ങിയോടുമ്പോള്‍ പിന്തുടര്‍ന്നിരുന്നു
പാമ്പിന്റെ മണം...

വാക്കടുപ്പ്
കണ്ടിട്ടില്ലേ ?
വാക്കടുപ്പിന്
മൂന്നു കല്ലുകളാണുള്ളത്

അനിയത്തി
കര്‍ത്താവിന്റെ മണവാട്ടിയായതില്‍ പിന്നെ
ഒരു കല്ല്‌  തിരയേണ്ടി വന്നിട്ടില്ല.
മുകളില്‍ വരുന്ന ഭാരത്തെക്കാളും
തീ മണത്തില്‍  കേള്‍ക്കുന്ന നിലവിളിയാണ്
അവളെ വേദനിപ്പിക്കുന്നത്.

ഇസ്രയേല്‍ യാത്ര കഴിഞ്ഞ ശേഷം
അമ്മച്ചി   മിണ്ടാറില്ലായിരുന്നു
കൊന്ത പൊട്ടിച്ച്‌  ഓരോ മുത്തും
ഓരോ കുഞ്ഞുങ്ങളാണെന്ന തിരിച്ചറിവില്‍
അമ്മച്ചിയും വാക്കടുപ്പിനു കല്ലായി

ബാക്കിയുള്ളത് ഞാനാണ്..!
ഇടയ്ക്കിടെ കവിത കേട്ട്
ഇടയ്ക്കു  മാത്രം സ്വപ്നത്തില്‍ നിന്നുണര്‍ന്ന്
മസോക്കിസ്റ്റായിത്തീര്‍ന്നിരുന്നു

മൂന്നാമത്തെ കല്ല്‌ തേടി
കുര്‍ബാന മറന്ന്,
അച്ചന്മാര്‍ നടക്കുന്നത്  കണ്ടാണ്‌
ഞാനിരുന്നത്.

മൂന്നു ഭാഗത്ത്‌ നിന്നും
സ്തോത്രങ്ങള്‍ കേള്‍ക്കുന്നുണ്ട്
വെന്തു വെന്ത്‌ ചില ഭാഗങ്ങള്‍
അടരുമെന്നു തോന്നുന്നുണ്ട്.

അപ്പോഴും വാക്കടുപ്പില്‍ നിന്നും
കവിത വേകണേയെന്ന്
പ്രാര്‍ഥനാസ്വരം കേള്‍ക്കാം

അത് കൊണ്ടാണ്
അത് കൊണ്ട് മാത്രമാണ്
ഓര്‍ത്തിരുന്നിട്ടും
ദൈവം മറന്നു പോയെന്നു
കള്ളം പറയുന്നത്

24 October 2011

എനിക്ക് നിന്നെ പൊള്ളുന്നത്..

സ്വര്‍ഗ്ഗം തുറക്കുന്നത്
പകല്‍പ്പൂവ് വാടുമ്പോഴാണ്.
ഒറ്റയ്ക്കൊരാളെയും
കടത്തി വിടില്ല.

ഒറ്റയ്ക്കെന്ന്
ഓടിക്കയറുന്നവര്‍
മുഖമടിച്ച് വീഴുന്നുണ്ടാകും .

നിറഞ്ഞ കണ്ണുകളുമായി
പടികള്‍ക്കടുത്ത്
ചിലരുണ്ടാകും

കൂട്ടു ചെന്നവര്‍
മാറിപ്പോയതറിയാതെ
നനഞ്ഞ ചിരിചിരിച്ച്..

ഉപ്പു ചുവയിലും
സ്വര്‍ഗ്ഗവാസികള്‍ക്കായി
ആശംസകള്‍ നേരും

വിരഹനരകത്തില്‍
കണക്കെടുക്കുന്ന മാലാഖമാര്‍
ചീന്തിപ്പോയ ഹൃദയത്തിലേക്ക്
ചിലപ്പോഴൊക്കെ
ഒരു കുമ്പിള്‍ ജലമിറ്റിക്കും

ഓര്‍മ്മകള്‍ തളിര്‍ക്കുമ്പോള്‍
നരക വാതില്‍ വിടവിലൂടെ
നനഞ്ഞ മുത്തുകള്‍ വീഴും.

അന്നേരമാണ്
എനിക്ക് നിന്നെയും
നിനക്കെന്നെയും പൊള്ളുന്നത്..

10 October 2011

അള്‍ഷിമേഴ്സ്

പൊറ്റ കെട്ടിയ ഓര്‍മ്മകളെ
വിറ വിരല് കൊണ്ട്
മാന്തിയെടുക്കരുത്

ഓര്‍മ്മയുടെ
അയലുകള്‍ പൊട്ടുന്നതും
നേരമില്ലാത്ത നേരങ്ങളിലാണ്.

കൊച്ചുമോള്‍
ഉടുപ്പ്  നല്ല രസമില്ലേയെന്ന്,
അകത്തു നിന്ന്
കണ്ടോ മോന് കിട്ടിയ സമ്മാനമെന്ന്
ചോദ്യങ്ങളുടെ ലോകമപ്പാടെ കൂടെ വരും

ആരാണെന്ന് എന്താണെന്ന്
ഒരൊറ്റ വാക്കിന്റെ തുമ്പു വിറച്ചതല്ലേ...
കണ്ടോ..?!
ഒരു കെട്ട് കഥകള്‍ മുറിഞ്ഞു പോയില്ലേ...

വലിയൊരു മൂളിച്ച കേള്‍ക്കുമ്പോള്‍
മരണം മരണമെന്ന് കരയാന്‍ തോന്നുന്നു.
ഓര്‍മ്മകളേയെന്ന് കരഞ്ഞാല്‍
മറവി മായ്ക്കാന്‍ കഴിയുമോ..?

ഓര്‍മ്മ മരത്തിലെ അവസാന ശിഖരവും
നിനക്കായി കാത്തു വെച്ചതാണെന്ന്
കെമിസ്ട്രി ക്ലാസ്സില്‍ പഠിപ്പിക്കാന്‍ മറന്ന
മരിയ മിസ്സിനോട് പറഞ്ഞതാണ്.

എന്നിട്ട് നീയുമില്ല
ഓര്‍മ്മയുമില്ല..
ഫിഡല്‍ കാസ്ട്രോയുടെ ക്യൂബയുമില്ല..!

അധിനിവേശമാണ് എല്ലായിടത്തും
പെരുകിപ്പെരുകി വരുന്നത്..!
പൂപ്പല് പിടിച്ച ഓര്‍മ്മകള്‍ക്ക് മേല്‍
ആവരണം തീര്‍ത്ത്....
എന്നെയൊന്നു മടക്കിത്തന്നൂടെ..?

ദിശ തെറ്റിപ്പോകുന്ന
വാക്കുകള്‍ക്കിടയില്‍ നിന്നും
പ്രണയം കെട്ടിപ്പിടിച്ചൊരുമ്മ തരുന്നു.

ജീവിതമേ,
സ്വപ്നങ്ങളെ..,
ബന്ധങ്ങളെ....
ഇല്ലാത്ത ഓര്‍മ്മയുടെ നിഴല്‍ വീഴ്ത്തി
സ്വപ്നവഴികളില്‍ കൂടെ നടക്കല്ലേ...

ഒരിക്കല്‍ മാത്രമെങ്കിലും
ഒരൊറ്റയുമ്മയുടെ
പ്രണയത്താല്‍ തളിര്‍പ്പിക്കുമോ..?

29 September 2011

പ്രണയശ്മശാനം

ഓര്മ്മകളില്
ചികഞ്ഞു നോക്കരുതെന്ന്
എത്ര പറഞ്ഞു...?!

ഇന്നലെയും പേടിച്ചുവല്ലെ...
എല്ലുകള് ..
തലയോട്ടികള്
മുടിനാരുകള്...!

വലിയ വലിയ കിടങ്ങുകള്
ഇനിയുമിനിയും
തെളിഞ്ഞു വരും

ചികഞ്ഞു ചെല്ലുമ്പോള്
ജീവനോടെയും കണ്ടേക്കാം
ചില സ്ത്രീ രൂപങ്ങള്....

22 September 2011

ചതി

മരണമേ മരണമേ..
മഞ്ഞു പുതപ്പിച്ച്
എന്ത് ചെയ്യുന്നു
പ്രാണനെ ?

ആത്മാവിനു
നിറമുണ്ടോയെന്ന്
പഠിക്കുകയാണോ ?
മരണമേ മരണമേ...
അവളെക്കൂടി വിളിക്കാമോ..?

കൂട്ട് വേണമെന്ന് മോഹമില്ല.
ഒന്നിച്ചു ചേരാന്
മരണമെങ്കിലുമെന്നു കൊതിയില്ല..

അവന് ചതിക്കും..!
കണ്ടില്ലേ...
ഉമ്മ വെക്കുമ്പോഴൊക്കെ
അവളുടെ കഴുത്തില്
ചുറ്റിച്ചുറ്റിപ്പിടിക്കുന്നത്..?

02 September 2011

വേട്ടയുടെ രീതിശാസ്ത്രം

അമ്മയുടെ മുഖമാണെങ്കിലും
കാര്യമാക്കില്ല
ഒറ്റ നോട്ടത്താലൊരു ഭോഗം

മനസ്സിനുള്ളില്‍
നീണ്ടു പോകുന്ന മരുഭൂമി..
കള്ളി മുള്‍ച്ചെടികള്‍ പോലെ
ഉടലാട്ടങ്ങളുടെ മിന്നായങ്ങള്‍..

സുരയ്യ
കളങ്കിതമായ നക്ഷത്രം

ഊറി വരുന്ന സ്വപ്നങ്ങളെ
കോരിയെടുത്ത് നിറച്ചത്..
പ്രണയം പൂത്ത വസന്തത്തിന്
ആത്മാവിനെ ബലി നല്‍കിയത്..

ചിന്തകളുടെ ഗര്‍ഭ പത്രം നീക്കം ചെയ്യാം
എന്നെ തന്നെ വന്ധ്യമാക്കാം
നീയിനിയും
വിഷം പുരട്ടിയ വാക്കെയ്യരുത്

പ്രാര്ഥനകള്‍ക്ക്
പ്രത്യാക്രമണത്തിന്റെ ഭാഷയറിയില്ല
പ്രതിരോധത്തിന്റെയും...!

അക്കങ്ങളിട്ട്
നിരത്തുന്ന വാദങ്ങളില്‍ കുരുങ്ങി
ചിറകു മുറിയുന്നത്‌  കഴുകന്റെതല്ല
സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാന്‍ കൊതിച്ച
പാവം പച്ചത്തത്തയുടേതാണ്

പച്ചയുടെ രാഷ്ട്രീയം നീ തിരയും
ഇര കണ്ട നരിയെപ്പോലെ...!

എന്റെ വാക്കുകളുടെ
നാനാര്‍ഥങ്ങളില്‍ പിടി മുറുക്കും

അതിന്റെ
ചുണ്ടുകളുടെ നിറം ചുവപ്പാണെന്നത്
നിനക്കൊരു കാരണമാകാം
ചോരയെയും പച്ചയെയും ബന്ധിപ്പിക്കാന്‍..!

04 July 2011

സ്കൂള്‍ വഴി

ഉള്ളുകത്തുന്ന
വെയില്‍ വഴിയിലൂടെ
ഓടിപ്പാഞ്ഞ്‌
സമയത്തെത്താന്‍ കിതക്കാറുണ്ട്

താന്നിമരം നില്‍ക്കുന്ന
ആളില്ലാ വളവില്‍
ചിരിക്കുന്നൊരാളെ

കണ്ടാലുള്ളു കാളും
അതാ അച്ഛനെന്ന്
കൂടെയുള്ളവര്‍ വിട്ടോടുമ്പോള്‍
ആരോട് പറയാന്‍..!

07 May 2011

ബ്ലോഗ്‌ ലോകത്തിന്


അടുത്ത മാസം- ജൂണ്‍ പന്ത്രണ്ടിന് എന്റെ വിവാഹം...
വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതിനു ശേഷം ഒരു വര്‍ഷമായിത്തുടരുന്ന കാത്തിരിപ്പ് അന്ന് തീരുന്നു 

നല്ലവരായ ബ്ലോഗെഴുത്തുകാരുടെ, വായനക്കാരുടെ ,
പ്രാര്‍ഥന ഉണ്ടാവുമെന്ന വിശ്വാസത്തോടെ...

കഴുകന്‍.


ചിറകൊതുക്കിക്കൊടുത്ത്
തീറ്റ കൊടുത്ത്
കൊത്തല്ലെയെന്ന്
പറഞ്ഞുറപ്പിച്ച്
ഉറക്കിക്കിടത്തിയാലും
കണ്ണൊന്നു തെറ്റിയാല്‍
നഖം നീട്ടിപ്പറന്നു കളയും
അകക്കൂട്ടിലെ കഴുകന്‍...

29 April 2011

യാത്ര


തുടങ്ങിയപ്പോള്‍
അറിയില്ലായിരുന്നു
ലക്‌ഷ്യമെന്തെന്ന്

കൂട്ടായി നീ വന്നപ്പോഴും
അറിയില്ലായിരുന്നു
നഷ്ടമാകുന്നതെന്തെന്ന്

യാത്ര പറയാതെ
പോകുമ്പൊള്‍
അറിയുന്നുണ്ട്

ഇടയ്ക്ക് ദിശ മാറ്റാനാവാതെ
ദുര്‍ബലനായിപ്പോയപ്പോള്‍
ഒഴുക്കിക്കളഞ്ഞത്
എന്നെ തന്നെയാണെന്ന്

25 April 2011

നാണിയമ്മൂമ്മ പറഞ്ഞ കഥ

നാണിയമ്മൂമ്മ 
ഒരു കഥ പറഞ്ഞു
കടലിനാദ്യം
മധുരമായിരുന്നൂത്രേ...!
പഞ്ചാരപ്പാല്‍പ്പായസം പോലെ...!

കഥയില്‍
ചോദ്യമില്ലാത്തതിനാല്‍
ഞാനൊന്നും ചോദിച്ചില്ല

ഒരാണും പെണ്ണും
സ്നേഹിച്ചു സ്നേഹിച്ച്
കൊതിതീരാതെ
ജീവിച്ചു ജീവിച്ചു
മതി വരാതെ
മല മുകളിലെ
ഇടയക്കുടിലില്‍ 
വസിച്ചിരുന്നു.!

മലയുച്ചിയില്‍ നിന്ന്
നോക്കിയാല്‍
കടലറ്റം കാണാമെത്രേ.

കടല്‍ കടന്നൊരു നാള്‍
വെളു വെളുത്തൊരു
ചൊക ചൊകന്നൊരു
തുടു തുടുത്തൊരു
മൊഞചന്‍ വന്നു

ഉടലു കണ്ടുറക്കം മറന്നൊരു നാള്‍
ഇടയപ്പെണ്ണിറങ്ങി.
പൂഴി മണല്‍ തിട്ടയില്‍
സര്‍പ്പങ്ങള്‍...!

ഇലഞ്ഞി മരച്ചോട്ടില്‍
ആട്ടിന്‍ പറ്റത്തെ
നോക്കിയിരുന്നവന്‍
ഒറ്റയ്ക്കാണ് പെണ്ണെന്നോര്‍ത്ത്
ഓടിപ്പിടഞ്ഞ്
ചാടിക്കിതച്ച്
മല മുകളില്‍
നിന്ന് കിതച്ചപ്പോള്‍
താഴെ അങ്ങ് ....
ഇരുളില്‍....

ഇടയച്ചെറുക്കന്‍
കയ്യിലൊരു മഴുവുമായി
അവര്‍ക്ക് നേരെ ചീറിയില്ല..
അവന്‍
കടലിന്‍റെ നെഞ്ചിലേക്ക്
നടന്നു കയറി...
കയ്യും വീശി...
ചിരിച്ചും കൊണ്ട്..

പിറ്റേന്ന് 
കണ്ണുനീരെല്ലാം
ഒഴുകിപ്പരന്ന്
കടലാകെ കലങ്ങി..
അതിന്റെ പിറ്റേന്ന്
അവനൊരു 
വലിയ തിമിംഗലമായി
മാറിയത്രെ..

അന്ന് മുതല്‍
അവന്‍
കരഞ്ഞു കൊണ്ടേ ഇരിക്കുന്നു
കടലില്‍
ഉപ്പു കൂടിക്കൊണ്ടേ ഇരിക്കുന്നു.

വെളുത്ത നിറമുള്ള
തുടുത്ത കവിളുള്ള
ഉറച്ച ശരീരമുള്ള
മൊഞ്ചന്‍മാര്‍
മൊഞ്ചുള്ള
വാക്കുകളുമായി
മലയായ മലയൊക്കെ
കുടിലായ കുടിലൊക്കെ
കറങ്ങി നടക്കുന്നു...

18 April 2011

ഭ്രാന്ത്‌ പകരുന്നത്

എവിടെയാണ്
മുള്ളുകള്‍ തറഞ്ഞ ഹൃദയം...?

എനിക്ക് തരൂ...
അനുരാഗ പനിനീരിന്റെ
ദിവ്യതയാല്‍ പരിശുദ്ധമാക്കാം .

കണ്ണുകള്‍
എന്തേയിങ്ങനെ പെയ്യുന്നു..?!

നീ മരിക്കും..
ഒരിക്കല്‍ ഞാനും..!
നമുക്കറിയാവുന്നത്‌ തന്നെ...
വെറും ക്ലീഷേ..!

ഇന്നലെകള്‍
അനുവാദത്തിന്റെ
വാതില്‍പടിയില്‍
കാത്തു നില്‍ക്കാറില്ല

ഓര്‍മ്മയുടെ ജാലക വിരികളെ
പരുഷമായ ഒരാലിംഗനത്തിലൂടെ
അവ കീഴ്പ്പെടുത്തുന്നു
ചുറ്റും കറുത്ത കാഴ്ചകള്‍ ..

ഇന്നലെയും
ഏട്ടത്തി ചോദിച്ചു
വര്‍ണങ്ങളെത്രയോ തന്നിട്ടുമെന്തേ
കറുത്ത ചായക്കൂട്ടിനാല്‍ വരക്കുന്നുവെന്ന് ..?!

എനിക്കു മരിക്കാന്‍ തോന്നുന്നു
അവളോട് പറഞ്ഞു.

ഓര്‍മ്മകളില്‍ നിന്നൊരു
മയില്‍‌പീലി തിരഞ്ഞെടുത്ത് അവള്‍ തന്നു
"കൈയില്‍ വെച്ച് കൊള്ളുക
അവസാനത്തെ നാമമായ്
എന്റെ പേരുച്ചരിക്കുക...!"

യാത്ര പറഞ്ഞ് നടക്കുമ്പോള്‍
അടക്കിച്ചിരികള്‍ക്കിടയില്‍ നിന്നും
വരി തെറ്റിത്തെറിച്ച വാക്ക് കേട്ടു...

കാമുകന്‍..!
കാമിക്കുന്നവന്‍..
ഞാനൊന്നും കാമിക്കുന്നില്ല
പിന്നെയെങ്ങിനെ കാമുകനാകും..?!

വിശക്കുന്നു...
അവസാനമായി മണ്ണില്‍ ചുംബിക്കണം
വെളുത്ത വസ്ത്രം ധരിക്കണം
കരയുവാനാരെയും ശേഷിപ്പിക്കാതെ
അജ്ഞാതമായൊരിടത്ത് ഉറങ്ങണം

കടലില്‍ മരിക്കുകയെന്നത്
അവളുടെ മോഹമാണ്
കടലമ്മയുടെ ആലിംഗനം..
ഓര്‍മ്മയുടെ മടിയില്‍ കിടക്കാം
എന്നെന്നും...


എന്നിലും അതേ മോഹം
മുള പൊട്ടിത്തുടങ്ങിയോ ?!

15 April 2011

പ്രണയം

ഒരുക്കൂട്ടി വച്ച കുന്നി മണികള്‍
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്‍ പീലി

കൊളുത്തി വച്ച റാന്തലിന്‍റെ
അരണ്ട വെളിച്ചത്തില്‍
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്‍ നോക്കാറുണ്ട്

പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്

നിന്നോടുള്ള
എന്‍റെ പ്രണയം

14 April 2011

ഉദയം

ഏകാന്തതയുടെ തീരങ്ങളില്‍
നിന്റെ ഓര്‍മ്മത്തിരകള്‍
കണ്ണു നനയ്ക്കുമ്പോഴും
സ്വപ്നങ്ങളൊന്നും
ബാക്കി വെക്കാതെ
കടലെടുത്ത് മടങ്ങുമ്പോഴും
ഞാനെന്റെ പ്രതീക്ഷയുടെ
ഉദയത്തെ കാത്തിരിക്കുകയാണ്.. 

06 April 2011

പ്രവാസ പ്രണയം

ഓര്‍മ്മകളിലൊക്കെയും
കൈപിടിക്കാമെന്ന
നിന്‍റെ വാക്കാണുള്ളത്.

അറബിക്കഥകളുടെ
താളുകകളില്‍ നിന്ന്
ഒരു ജിന്നും ഇറങ്ങി വന്നില്ല.

മരണത്തിന്റെ ചൂതില്‍
പരാജയപ്പെട്ടവനെപ്പോലെ
എമിഗ്രേഷന്‍ കൌണ്ടറില്‍ നിന്നും
പുറത്തേക്കിറങ്ങുമ്പോള്‍
നാഭിയില്‍ ഒരഗ്നി പര്‍വ്വതം പൊട്ടി.

കൊതിയുണ്ട്
മനുഷ്യനെക്കാണാന്‍..
മുരള്‍ച്ചയുള്ള യന്ത്രങ്ങള്‍ക്കിടയില്‍
പ്രണയം തുടിക്കുന്ന
കരിമഷിക്കണ്ണു കാണാന്‍
ഒരമ്മയെ കാണാന്‍....

പൊട്ടിയ പട്ടച്ചരടുമായി
വിഷാദത്തോടെ നോക്കുന്ന
കുട്ടിയെ  കാണണം.
സ്നേഹത്തോടെ  വിളിച്ച്
പുതിയ പട്ടമുണ്ടാക്കിക്കൊടുക്കണം.

നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ നിന്നും
കള്ളു മോന്താന്‍ കൊതിക്കുന്ന
ദിവാകരേട്ടനൊപ്പം
ഇങ്ക്വിലാബ് വിളിക്കണം.

പ്രവാസത്തിന് നരച്ച നിറമാണ്.
പൊടി പറ്റിയ  മേഘങ്ങള്‍...

ഹതാശമായ ആകാശത്ത് നിന്നും
കനല്‍ ജ്വാലകള്‍ക്കിടയില്‍
നനവു പെയ്യിക്കണം

നാട്ടില്‍,
മഴക്കാലം കഴിഞ്ഞു.
അയലത്തെ നാണിയമ്മയുടെ മകന്‍
വെള്ളത്തില്‍ പോയി...!

സ്വപ്നങ്ങളുടെ
അണകള്‍ പൊട്ടിയ
ജലമത്രയും ഒഴുകിപ്പോയി..

ലീവ് കഴിഞ്ഞെത്തിയ ദാസേട്ടന്‍റെ
നാട്ടു കഥകള്‍ കേട്ടതു മുതല്‍ നീ
ഉറക്കത്തില്‍ കൈ തൊടുന്നു.

02 April 2011

ഓര്‍മ്മത്താള്‍...

ഇരയ്ക്ക് മേല്‍ നരികള്‍
ചാടി വീഴുന്നത് പോലെയാണ്
ഓര്‍മ്മകള്‍ വേട്ടയാടുന്നത്

ചെമ്മണ്‍ പാത പിന്നിട്ട്
ഇടവഴി കാണുമ്പോള്‍
പൊന്തയില്‍ നിന്നോടിയെത്തും
ഓര്‍മ്മപ്പിശാചുക്കള്‍..

വഴി നടന്നു വീടെത്തുമ്പോള്‍
നരിച്ചീറായി
ഉത്തരത്തില്‍
തൂങ്ങിക്കിടക്കുന്നുണ്ടാകും
കറുത്ത ഓര്‍മ്മപ്പക്ഷി..

അകമുറിയില്‍
ഉറക്കം പിടിക്കുമ്പോള്‍
കരിമ്പടത്തിനുള്ളില്‍ പതുങ്ങിയെത്തും
രണ്ടാം ക്ലാസിലെ ഹസീന  മുതല്‍
വിപ്ലവച്ചൂടുള്ള അമ്പിളി വരെ..

ഉറക്കം പതുക്കെ വഴി മാറും
ചോദിച്ചു കൊണ്ടേയിരിക്കും
പകലോര്‍മ്മയോ
ഉറക്കത്തിലെ ഓര്‍മ്മത്താളുകളൊ
സത്യമെന്ന്...

28 March 2011

ഇരവഴി

പ്രണയങ്ങള്‍ പൂക്കുന്നിടം
അറിയുമോ ?
അങ്ങോട്ടൊരു
യാത്ര പോകണം

നീയൊരു തുമ്പിച്ചിറക്
കടം വാങ്ങുക

അധികം പിന്നിലല്ലാതെ
വവ്വാല്‍ച്ചിറകുമായി
ഞാനെത്താം

വഴി തിരഞ്ഞ്
പകച്ചു നില്‍ക്കരുത്
കൂട്ട് തേടി തിരിഞ്ഞു നോക്കരുത്

അവിടം എത്തിച്ചേരും വരെ
ഞാനൊരു വവ്വാലും
നീയൊരു തുമ്പിയും മാത്രം..

19 March 2011

കവിതകള്‍ വായിക്കപ്പെടുന്നത്


വെയില് തട്ടിയും
മഴ നനഞ്ഞുമാകാം
നിറം നരച്ച് , പുറം ചട്ട കീറി
ചടച്ചു പോയൊരു കവിത
കവലയില്‍ നില്‍പ്പുണ്ട്

വഴിക്കാഴ്ചയില്‍
ഒരു കണ്ണാലും വായിക്കപ്പെടാതെ
എല്ലുന്തി കണ്ണ് കുഴിഞ്ഞ്
കവിത നിന്നാവിയാകാറുണ്ട്.

ആരെങ്കിലും കൊണ്ട് പോയി
ചേര്‍ത്ത് വെച്ച് വായിക്കുമെന്നും
കീറിയ മേലുടുപ്പ്
ബൈന്‍ഡ് ചെയ്ത്‌ ഭംഗിയാക്കുമെന്നും
ഇടയ്ക്കിടെ കൊതിക്കാറുണ്ട്.

രണ്ടു കവലയ്ക്കപ്പുറം
ഓവര്‍ ബ്രിഡ്‌ജിനടിയില്‍
ഒരു കവിത പിടയുന്നുണ്ട്‌

നിരൂപകരാകാം
മാറി മാറി വായിച്ചും
അഭിപ്രായങ്ങള്‍ ഒച്ചയിട്ടും
ഇടയ്ക്കിടെ ലഹരി മോന്തുന്നുണ്ട് .

അതിനുമപ്പുറം
വി ഐ പി കള്‍ മാത്രം വസിക്കുന്ന
അമര്‍ദീപില്‍
ഒരു കവിത ഉറങ്ങാതെയിരിപ്പുണ്ട്

വാങ്ങി വെച്ചയാള്‍
മറക്കുന്നത് കൊണ്ടാകാം
കവിത ഇടയ്ക്കിടെ
സ്വയം ചൊല്ലിത്തുടങ്ങും
അപ്പോഴൊക്കെ
രാവ്  കവിതയ്ക്കരികിലേക്ക്
കള്ളനെപ്പോലെ പതുങ്ങിച്ചെല്ലും .

പറഞ്ഞപ്പോഴാണ്
ഓര്‍മ്മ വന്നത്
അയ്യപ്പന്റെ എഴുതാതെ പോയ
ഒരു താള്
എന്നെ തേടി അലയുന്നുണ്ട്

ഞാനൊറ്റയ്ക്ക്
നിലാവില്‍
ആ കവിതയോടൊന്നു
കിന്നാരം പറഞ്ഞു വരാം

14 March 2011

പേരില്ലാത്ത തെരുവേ

തെരുവേയെന്നു കരയുന്ന
നീയാരാണ്‌..?
വരണ്ടു വിണ്ടടര്‍ന്ന
ചുണ്ടിലുമ്മ ചോദിച്ച്
നീയെന്തിനു കല്ല്‌ വാങ്ങുന്നു ?

തെരുവിന്റെ ശവം കണ്ടില്ലേ ?
കേടായ കളിപ്പാട്ടം പോലെയാണ്
കുട്ടികള്‍ വലിച്ചെറിഞ്ഞത്

കുട്ടികളോ എന്ന് അത്ഭുതപ്പെടാന്‍
തോന്നുന്നുണ്ടോ ?
ഇവിടെ കുട്ടികളാണ്
ശവം കൊണ്ട് പോകുന്നത്.

ഉപേക്ഷിക്കപ്പെട്ട പട്ടാള ട്രക്കിന്റെ
ടയറുകള്‍ ചേര്‍ത്തുണ്ടാക്കിയ വണ്ടിയിലാണ്
വലിച്ചു കൊണ്ട് പോയത്

പൂട്ടിപ്പോയ പന്നിഫാമിന്റെ പുറകിലേക്ക്
നരകമണം ശ്വസിക്കെടായെന്ന്
തെരുവിനെയും വണ്ടിയെയും തള്ളിയപ്പോള്‍
കയ്യടിയുടെ  കടല്‍ത്തിര ഉയര്‍ന്നിരുന്നു

തെരുവുകള്‍ക്ക്‌ മീതെ
കരിമ്പടം പുതപ്പിച്ചവനെത്തേടിയാണ്
കുട്ടികള്‍  കവണകളുമായി നടക്കുന്നത്

വിളക്കു കാലുകളില്‍ തലയടിച്ച്  
തെരുവേ തെരുവേയെന്ന്  കരഞ്ഞ്‌
തെരുവെന്നു പേര് കിട്ടിയ
പേരില്ലാത്ത തെരുവേ...

നിന്റെയോര്‍മ്മ മാത്രം മതിയെന്ന്
ചോര മണത്തിലോക്കാനിക്കാത്ത കുട്ടികള്‍
പറഞ്ഞു കൊണ്ടേയിരിക്കുന്നു.

എന്റെ തെരുവേ...
നീ മരിക്കാതിരുന്നെങ്കില്‍
നെഞ്ചില്‍ ഒരു വെടിയുണ്ടയും
തറയാതിരുന്നെങ്കില്‍.......

05 March 2011

ആറ് ഉന്മാദപ്പൊട്ടുകള്‍

1.കവിത
നെടു ഞരമ്പ് കീറി
തീത്തുള്ളിയുറ്റിച്ച്
ബോധരേണുക്കളില്‍
രക്ത സ്രാവം

2. നീ
മറവിയിലുമ്മ വെച്ച്
ഓര്‍മ്മപ്പൂപ്പല്‍
ചുരണ്ടിക്കൂട്ടി
നിലാവ് പോലൊളിക്കുന്നു

3. വീട്
ദുരൂഹതകള്‍ക്കൊരു കൂടാരം
മുറു മുറുപ്പിന്റെ ദൃഷ്ടികള്‍ക്കിടയില്‍
തിളച്ചു മൂടിയ കിണറാഴം


4. മിഠായി
വാ പൂട്ടിയൊന്നുമ്മ വെച്ചാല്‍
തീര്‍ന്നു പോകുവാന്‍ മാത്രം
എന്തു കൊണ്ടിത്ര ദുര്‍ബലയായി ?!

5. സംശയം
കണ്ണുനീരില്‍ ഉപ്പ് കൂടുതല്‍
പുഞ്ചിരിക്ക് വെണ്മ കൂടുതല്‍
വിയര്‍പ്പിന് സിഗരറ്റിന്റെ മണം
ചുംബനത്തിന്
ശീലിച്ചതിന്റെ പരിചയം
നീ പതിവ്രതയല്ല ..

6. വേദന
പ്രണയമെന്നാല്‍
ചങ്ങലക്കൊളുത്താണ്
തുരുമ്പിച്ചടര്‍ന്നാലും
മാംസത്തിലാഴ്ന്നു
കൊണ്ടേയിരിക്കും

25 February 2011

പേരില്ലാത്തവള്‍

വാക്ക് വിഴുങ്ങി മരിച്ചവന്
ശിലാ ഫലകത്താലൊരു
സ്മാരകം

വാക്കിനാലെയ്യാന്‍ പഠിപ്പിച്ച
ഗുരുവിനായൊരു
മുന രാകിയ വാക്കിന്‍ വായ്ത്തല
കരുതി വെക്കാം

അധരപാനം
പഠിപ്പിച്ചവള്‍ക്കായ്
രുചിയുള്ള വാക്കുകള്‍
മാറ്റി വെക്കാം

ജന്മം തന്നവര്‍ക്ക്
ജീവനറ്റ വാക്കിന്‍ ചെതുമ്പലുകള്‍
കാത്തു വെക്കാം

വിശപ്പിന്‍
കണ്ണാലാര്‍ത്തിയോടെ തേടുന്ന
കുഞ്ഞിനായി
വാക്കുമിനി ബാക്കിയില്ല

പേരില്ലാത്തവള്‍ തന്നു പോയ
ചിറകുള്ള വാക്കിന്റെ ചില്ലകള്‍
അടര്‍ത്തി വെക്കാം
അതിലൊരു ഒലീവില
തുന്നിച്ചേര്‍ക്കുക

വാക്കിന്റെ ചിറകേറി
അതെന്റെ ഹൃദയത്തില്‍
എറിഞ്ഞു കൊള്ളിക്കുക...
സമാധനമുണ്ടാകട്ടെ

തെറ്റാതെ
ഗാത്രം നോക്കി
വാക്കിനാലെയ്യുക
നിന്റെ വിഷാസ്ത്രങ്ങള്‍

പിടഞ്ഞു തീരുന്ന
നിശ്വസങ്ങള്‍ക്കിടയില്‍
വാക്കിന്റെ ഗര്‍ഭപാത്രം കാണും

അതെടുത്ത്
പേരില്ലാത്തവള്‍ക്ക് കൊടുക്കുക
അവളാണെന്റെ
ആയുസ്സിന്റെ ജീവന്‍
2010 may

24 February 2011

മൂന്നു ഞെട്ടലുകള്‍

ഒന്നാമത്തേതിലൊരിടത്തും
മുഖമടയാളപ്പെടുത്തിയിട്ടില്ല
ഉതിര്‍ന്നു വീണ
മഞ്ചാടി മണികള്‍ കണ്ടാണ്‌
നില വിളിച്ചത് .

രണ്ടാമത്തേതില്‍
പലയിടത്തും
നഖമിഴഞ്ഞ പാടുണ്ട്
വെള്ളിസര്‍പ്പം പോലെ
ഇരുളിലാഞ്ഞു കൊത്തിയത്

മൂന്നാമത്തേതില്‍
മുഖമുണ്ട്,
ശബ്ദമുണ്ട് ,ചിരിയുമുണ്ട് ..!

പറഞ്ഞാല്‍
എല്ലാം തിരിച്ചു തരുമോ ?
നാറിയ നീതിപീഠം
പട്ടിപ്പത്രച്ചാനല്‍പ്പരിഷകള്‍....

22 February 2011

വിശപ്പ്‌

കൈവിരല് നക്കി
ചിറി നക്കി
പ്ലേറ്റ് നക്കി
അയല്പക്കത്തേക്ക് കൂടി
നീണ്ടു ചെല്ലാന്‍ മാത്രം
നിന്റെ വിശപ്പിന്‍
വേരുകള്‍ക്കെന്തൊരാസക്തി..!

17 February 2011

കവിതാവഴി

പിശാചുക്കള്‍
രമിക്കുമ്പോഴാണെത്രേ
കവിതകളുണ്ടാകുന്നത് .
അത് കൊണ്ടാകാം
ചില വരികള്‍
പിശാചിനെപ്പോലെ പിന്തുടരുന്നത്

10 February 2011

നീതി

വരിക
ശിക്ഷ
വിധിക്കുന്നു ഞാന്‍

ആദ്യം
കന്യകാത്വം
പരീക്ഷിക്കണം

കന്യകയെങ്കില്‍
അഗ്നിയില്‍
പഴുപ്പിച്ചെടുത്തോരീ
വാള്‍ത്തലയവളുടെ
ഗര്‍ഭ പാത്രത്തെ
പൊള്ളിക്കുകില്ല

ബലാല്‍ക്കാരം ചെയ്തെന്നോ
അവളെന്തു കൊണ്ടു
ഒച്ച വെച്ചില്ല..?!
ഇറങ്ങിയോടിയില്ല..?!

അവള്‍ മാത്രമാണ്
കുറ്റവാളി

കുഞ്ഞിന്‍റെ പിതാവാരെന്ന്
ചോദിക്കില്ല.
അവളെന്‍റെ വിരോധി
എന്‍റെ നേരെ ചൂണ്ടിയാല്‍..?!!!!

അവള്‍ പറയുന്നത്
കേള്‍ക്കരുത്
ഉടന്‍ ശിക്ഷിക്കുക

ജീവനോടെ കുഴിച്ചു
മൂടുക
അവളോന്നിച്ചു ശയിച്ചവരെ
വെറുതെ വിടുക

അവളാണ് കുറ്റവാളി..
അവള്‍
മാത്രമാണ് കുറ്റവാളി...

08 February 2011

തീവ്രവാദിയുടെ കവിത

കറുത്ത ശിരോവസ്ത്രമണിഞ്ഞ്‌
ജൂതത്തെരുവില്‍ പൊട്ടിത്തെറിച്ച
പ്രണയത്തെപ്പറ്റി ചോദിക്കൂ...

പിതാവിനെപ്പറ്റി ചോദിക്കൂ ...
കരിഞ്ഞ ഒലീവ് തോട്ടത്തില്‍
മരുന്ന് പരീക്ഷണത്തില്‍
ചുവന്നു കുതിര്‍ന്നത്‌
അബി തന്നെയാണ്

ഗോതമ്പ് വയലില്‍ പിടഞ്ഞ്
രക്തസ്രാവം വന്നു മരിച്ച
ഉമ്മിയെപ്പറ്റി ചോദിക്കൂ...

ചെകുത്താന്‍
പിടിച്ചു കൊണ്ട് പോയ
സഹോദരങ്ങളെപ്പറ്റി ചോദിക്കൂ ...

കണ്ണു പൊട്ടിപ്പോയ
നാടിനെപ്പറ്റി ചോദിക്കൂ...
മണ്‍കട്ടയായുടഞ്ഞു പോയ
വീടിനെപ്പറ്റി ചോദിക്കൂ ..

രാജ്യമേയെന്നു
നെഞ്ചു പൊട്ടിക്കരയുന്ന
ജദ്ദായെ പറ്റി ചോദിക്കൂ....

ജൂതന്റെ ദുഷിച്ച രക്തം
ചാവു കടലില്‍
ഒഴുക്കുമെന്നാണയിടുന്ന
കുഞ്ഞനിയനെപ്പറ്റി ചോദിക്കൂ...

പിടഞ്ഞ് വീഴുമ്പോഴും
മുറുകെപ്പിടിക്കാന്‍
മണ്‍കട്ടയല്ലാതെ
ആയുധമെന്തുണ്ടെന്നു ചോദിക്കൂ..

07 February 2011

മൂന്നു കവിതപ്പൊട്ടുകള്‍..

1.   സ്ത്രീധനം

കാമത്തിന് നീലയും
പ്രണയത്തിന്
പനിനീര്‍ച്ചുവപ്പും
നിന്റെയുടലിന്
മഞ്ഞപ്പവന്‍ നിറവും

2 .  കുട്ടി

ഗൃഹപാഠത്തേക്കാളും
ഗുണനപ്പട്ടികയേക്കാളും
പേടിപ്പിക്കുന്നത്‌
എന്താണെന്നോര്‍മ്മ കിട്ടുന്നേയില്ല...

3.  വിരിപ്പ്

ഇന്നലത്തെ
വിരിപ്പലക്കിയുണക്കിയതോടെ
നമ്മുടെ പ്രണയം
മാഞ്ഞു പോയി

03 February 2011

മുറിപ്പാടുകള്‍

ഓര്‍മ്മച്ചില്ലകളിലൊന്നും
കൂടു കൂട്ടാനറിയാത്ത
ഭ്രാന്തന്‍ കിളിയാണ് ഞാന്‍.
വിരിയാത്ത മുട്ടയ്ക്ക്
അടയിരിക്കുന്നയാള്‍...

കളി പറഞ്ഞപ്പോഴും
കടം കുടിച്ചപ്പോഴും
പിണങ്ങിപ്പിരിയാന്‍
മുതിര്‍ന്നില്ല
ഇപ്പോഴെന്തിനാണ്‌ നീ...?

ഒറ്റയ്ക്കിരുന്നതല്ലേ
ഒന്നും ചോദിച്ചില്ലല്ലോ..
ഉറക്കത്തില്‍ പോലുമൊരക്ഷരം
എതിരോതിയില്ല 

പറഞ്ഞതല്ലേ..
അരികു കീറി വക്കൊടിഞ്ഞ്
വിതുമ്പിപ്പോയതാണെന്റെ
വാക്കുകളെന്ന്..?!

കണ്ടതല്ലേ..
ചോര്‍ന്നൊലിക്കുന്ന
ഓര്‍മ്മക്കൂരയില്‍
അരികു പറ്റി
മിടിക്കാന്‍ മറക്കുന്ന
ഹൃദയത്തെ

എന്നിട്ടുമെന്തിനാണ്
മഴയിലൊതുങ്ങിയ ചിറകുമായി
എന്റെ മരക്കൊമ്പിലേക്ക്
പാറി വന്നത് ?

കൂട്ട് വേണ്ടാ‍ത്തവനെ
ഇര തേടാത്തവനെ
കൂടെപ്പറന്ന് നെഞ്ചുരുക്കിയത് ?

ആകാശത്താഴ്വരയ്ക്കപ്പുറം
ചിറകു കുടഞ്ഞ് നീ പോകുമ്പോള്‍
എന്റെ  കൊക്കില്‍
മുറിപ്പാടുകള്‍ ബാക്കി...

31 January 2011

സ്വപ്നസഞ്ചാരം.

വിഹ്വലതകളുടെ രണ്ടാം പകല്‍
തീക്കൂടാര സ്വപ്നശയനം
എന്നിലെക്കൊരു ലാവാ പ്രവാഹം

സിരകളില്‍ മഞ്ഞിന്‍ തണുപ്പ്
നിന്റെ കണ്ണുകളില്‍
പ്രണയത്തിന്റെ ഏഴാം കടല്‍
ഒരു കുഞ്ഞു വഞ്ചിയില്‍ ഞാന്‍

അജ്ഞാതനായ സഞ്ചാരീ ...
നിന്റെ മുതുകില്‍ കൂനിക്കിടക്കുന്ന
ഭാരമെന്താണ്..?
മത്സ്യ കന്യകകള്‍
ചിറകുകളിളക്കി ചോദിക്കുന്നു

സ്വപ്നങ്ങളെ ചുമന്നു ചുമന്നു
കൂനിപ്പോയെന്നു പറയട്ടെ..?
പ്രണയത്തിന്റെ ശവമഞ്ചം
അടക്കം ചെയ്തിടമാണെന്റെ മുതുകെന്ന്
പിറുപിറുക്കട്ടെ..?

കാംക്ഷിക്കുന്നത്
ഉടലാണെന്നറിഞ്ഞിട്ടും
എന്തിനാണ്
വാക്കുകളുടെ ചഷകങ്ങളില്‍
മൌനം നിറച്ച് കാത്തിരിക്കുന്നത് ..?

പ്രണയത്തിന്റെത്
യാഗാഗ്നിയാണെന്നല്ലേ  പറഞ്ഞത്..!
പ്രണയമില്ലാത്ത
വെറും കാമത്തിന്റെ അഗ്നിയോ...?!

ശ്മശാന സൂക്ഷിപ്പുകാരന്‍
മാത്രമായിപ്പോകുന്നു ഞാന്‍
ശവം കരിക്കുന്ന തീയ്യില്‍ എവിടേക്കാണ്‌
ഹവിസ്സൊഴിക്കാന്‍ കൊതിക്കുന്നത്..?

കളങ്കപ്പെട്ട ആത്മാവേ...
നിനക്ക് ,
നിന്റെ പ്രണയത്തിന് ,
നിന്റെ സ്വപ്ന കൂടാരങ്ങള്‍ക്ക് വിട...

27 January 2011

ഒറ്റയാന്‍ കാഴ്ചകള്‍

ഒറ്റയ്ക്കാണെന്ന്
മനസ്സിലാക്കാന്‍  വൈകും..
പുച്ഛവും വെറുപ്പുമുണ്ടാകും
കാണില്ല..
പുഞ്ചിരി മാത്രം കാണും..

ചൂണ്ട പോലെഎറിഞ്ഞു തരുന്ന
നനുത്ത വാക്കുകളാല്‍
മഴയാലെന്ന പോലെ കുതിരും..
മനസ്സ് നിറയെസ്നേഹമാണെന്ന്
പ്രത്യാശിക്കും..

ഒറ്റയാണെന്ന്‌
ഉറക്കത്തില്‍ അരൂപികള്‍ വന്ന്
അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്
ഫോണില്‍ കയ്യമര്‍ത്തും
വിളിക്കാനുള്ളനമ്പറുകള്‍
ഒന്നുമില്ലെന്ന് ഓര്‍മ്മ തെളിയും.

ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും...
പുറത്തേക്കുള്ള  വഴിയില്‍
നരച്ച താടിയില്‍ വിരലോടിച്ച്
മരണം കാല്‍ നീട്ടിയിരിക്കുന്നു..!

ഇന്നലെ ഡോക്ടര്‍ വന്നു
ഭ്രാന്തിന്റെ തുടക്കമാണെന്ന്
അടക്കം പറയുന്നത് കേട്ടു .!
എനിക്കു വട്ടാണോ എന്നറിയാന്‍
കുന്നിനപ്പുറത്തെ തങ്ങളുപ്പാപ്പയെ കാണാന്‍
ഉമ്മ ഒരുങ്ങിക്കഴിഞ്ഞു.

ഉത്തരം കിട്ടാതെ പോയ ആള്‍ജിബ്രയുടെ
അവസാനത്തെക്കുറിച്ചുള്ള
ആലോചനയിലായിരുന്നു ഞാന്‍..

നാളെ കഫെയില്‍ പോകണം
എന്റെ നാടെയെന്ന് ഇടയ്ക്കിടെ ഞെട്ടുന്ന
ഫലസ്തീനിപ്പെണ്‍കുട്ടി കാത്തിരിക്കും
അവളുടെ തുടുത്ത മുഖം
വെബ്‌ കാമറയില്‍ നിന്നും
ഇറങ്ങി വന്ന് മുത്തം തരും

കശുമാവിന്‍ പൂക്കള്‍ക്ക്
എന്ത് സുഗന്ധമാണെന്നോ..?
കൊമ്പില്‍ കയര്‍ കെട്ടി
ഊഞ്ഞാലാടാനും രസമാണ്..
കഴുത്തില്‍ കയറിട്ട്
അമ്പിളി ഊഞ്ഞാല്‍ കെട്ടിയതും
കശുമാവിലായിരുന്നു .

എന്തെയെന്നെയിങ്ങനെ
നോക്കുന്നു..?
ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..
ചിന്തയില്‍ കൂര്‍ത്ത നഖമാഴ്ത്തി
വേദനയുടെ നരക കവാടങ്ങള്‍
തുറന്നു തരുന്നുണ്ട്

ഒരു പക്ഷെ
നാളുകള്‍ എണ്ണപ്പെട്ടിരിക്കാം
നടുങ്ങരുത്
ഞാന്‍ ശപിക്കില്ല
ഭ്രാന്തിനു പങ്കു പറ്റുകയെന്നത്
ഭ്രാന്തിന്റെ ലോകത്ത് തന്നെ
കേള്‍ക്കാത്തതാണ്.

നീ  ഓര്‍ക്കരുത്..
ആദ്യത്തെ കുഞ്ഞിന് മഴയെന്നു പേരിടണം
രണ്ടാമത്തെ കുഞ്ഞിനു പേര് വേണ്ട..
അല്ലെങ്കില്‍ മോതിര വിരലെന്നിടാം..
അനാമിക ‍..!

കൌതുകമുണ്ടാകും അല്ലെ..?
ഇരുള്‍ നിറഞ്ഞ  ഒറ്റ ജനലുള്ള മുറിയില്‍
ഞാനെന്തെടുക്കുന്നുവെന്ന് .?
സ്വപ്നങ്ങളെ അടക്കം ചെയ്യുകയാണ്..
ഉഷ്ണ സഞ്ചാരം നിറഞ്ഞ
എന്റെ ഇരുള്‍ മുറി..!
ഇവിടെ ഞാന്‍ മാത്രമേ ഉള്ളു..

എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്ന്
നീ അത്ഭുതം കൂറുന്നു..?!

മരണം വന്നെന്റെ കയ്യില്‍
മുത്തമിട്ടിരുന്നുവെങ്കില്‍...
അക്ഷരങ്ങളുടെ വടുക്കള്‍ കണ്ട്
ഓരോരുത്തരായി  പിന്‍വലിയുന്നു..
സഹതാപത്തിന്റെ ,അറപ്പിന്റെ
നിസ്സംഗതയുടെ കണ്ണുകള്‍..
സ്നേഹം നിറഞ്ഞ
കണ്ണുകളെന്തേ കാണുന്നില്ല..?

സ്നേഹം ആത്മഹത്യ ചെയ്തത്
നീ അറിഞ്ഞു അല്ലെ.?
അതാണല്ലോ
മദ്യാലയത്തില്‍ നൃത്തം ചെയ്യാന്‍
പോയിത്തുടങ്ങിയത്..
ആര്പ്പുകള്‍ക്കിടയില്‍
അര്‍ദ്ധ നഗ്നയായ നിന്നിലേക്ക്‌
വന്നു വീഴുന്ന ചുളിയാത്ത നോട്ടുകള്‍...
എനിക്കു മടുത്തു ഞാന്‍ നിറുത്തുന്നു...

16 January 2011

കബറിലുറങ്ങുന്ന കുഞ്ഞുങ്ങള്‍

കുഞ്ഞുങ്ങള്‍
കബറിലുറങ്ങുന്നത്
കണ്ടിട്ടുണ്ടോ ?

വിരല്‍ കുടിച്ച്
ചെറു ചിരിയുതിര്‍ത്ത്
കിടക്കുന്നുണ്ടാകും

തനിച്ചാക്കി
ചുമന്നു വന്നവര്‍
മടങ്ങുമ്പോള്‍,
പോകല്ലേയെന്ന്
ചിണുങ്ങുന്നുണ്ടാകും

വിതുമ്പുന്ന കൂട്ടുകാരനെ
സാറ്റ് കളിക്കാമെന്ന്
ഉറക്കത്തില്‍
തൊട്ടു വിളിക്കുന്നുണ്ടാകും

അതു കണ്ട്
നേര്‍ത്ത ചിറകുകളിളക്കി
മാലാഖമാര്‍
പുഞ്ചിരിക്കുന്നുണ്ടാകും

മറന്നു വെച്ചതെന്തോ
ഭൂമിയില്‍
തിരികെ വലിക്കുന്നുവെന്ന്
കുഞ്ഞിന് ചിലപ്പോള്‍
തോന്നുന്നുണ്ടാകും

അപ്പോഴൊക്കെ
ഒരു മാറ്
വിങ്ങിക്കിനിയുന്നുണ്ടാകും

ചുമരില്‍
കണ്ണീരു
നനയുന്നുണ്ടാകും

ഒരു നിശ്വാസം
കബറിനെ,
പള്ളിക്കാടിനെ
വലം വെച്ച്
പറക്കുന്നുണ്ടാകും

ബറാത്ത് രാവ്
വന്നു വിളിക്കുമ്പോള്‍
മുഖമുയര്‍ത്തിച്ചിരിച്ച്
കബറില്‍ ന്നിന്നുയര്‍ന്ന്
ഉമ്മായെന്ന്
വിളിച്ചു നോക്കുന്നുണ്ടാകും

ജന്നാത്തുല്‍ ഫിര്‍ദൌസിന്റെ
മണം പരത്തി
പള്ളിക്കാട് ചുറ്റി
വീട് ചുറ്റി
ഉമ്മയ്ക്കൊരുമ്മ കൊടുത്ത്
കുഞ്ഞ്‌ പിന്നെയും
കബറിലുറങ്ങുന്നുണ്ടാകാം...

12 January 2011

പൂമ്പാറ്റയെ പിടിക്കേണ്ട വിധം

പൂവുള്ള
ഇടം നോക്കണം.
പൂമ്പാറ്റ,
ഒറ്റയ്ക്കാണോയെന്നറിയണം,

"തേന്‍ തരാന്ന് "
പറഞ്ഞു നോക്കണം.
കേള്‍ക്കില്ല;
എല്ലാറ്റിനും 'വിവരം' വെച്ചു..!

എന്നാപ്പിന്നെ
അറിയാത്ത പോലെ
പൂമരച്ചോട്ടിലിരിക്കണം.
ഒറ്റപ്പിടുത്തത്തില്‍
ചിറക് മുറിയും..!

സാരമില്ല...
കുറച്ചു കഴിഞ്ഞ്,
ഷൂസിട്ടൊന്ന്
അമര്‍ത്തിയാല്‍ മതി.....

06 January 2011

പ്ലാസ്റ്റിക് പൂക്കള്‍

ചോരയും തുപ്പലും തുടച്ച്
പിന്നെയും കഴുകിത്തുടച്ച്‌
ഇറച്ചിക്കടയിലെ
മേശപ്പുറത്തു തന്നെ വെക്കാറുണ്ട്
പഴക്കം വന്നിട്ടും ഭംഗി പോകാത്ത
പ്ലാസ്റ്റിക് പൂക്കള്‍

05 January 2011

ഭൂതകാലത്തുടര്‍ച്ച

കറുത്ത പൂവിതള്‍ തുമ്പില്‍ മുത്തമിട്ടു
കുടിച്ചുന്മത്തനായി ചൊല്ലിയ
വരികളെന്നില്‍ തുളഞ്ഞിറങ്ങി

കസവു തട്ടം ചുരുട്ടി
ഉത്തരത്തില്‍ വളയമാക്കി
യാത്ര ചോദിയ്ക്കാതെ പോയവള്‍
നിനക്കാരുമല്ല...

ഇരുള്‍ മരങ്ങള്‍ പൂത്തു നില്‍ക്കും
വിപ്ലവത്തിന്‍ നിണച്ചാലുകള്‍
കുടിച്ചു തീര്‍ത്ത യൌവ്വനത്തിന്‍
നനവ് പടര്‍ത്തി നീ കവിതയില്‍

നഷ്ട യൌവ്വനം
ശപ്തമാം ഭൂതത്തിലൊരു
പ്രേതബാധ പോലെ
എന്നില്‍ പിന്നെയും..

മുറിച്ചു മാറ്റാത്ത
പൊക്കിള്‍ കൊടിയിലായി
തെരുപ്പിടിച്ച വിരലുകള്‍
കണ്ടു ഞാനമ്പരന്നു നോക്കി,

ദിക്ഭ്രമത്താല്‍
ചുഴലി ദീനത്താലെന്ന പോല്‍
പിടഞ്ഞകന്നൂ
നുരയില്‍ കുളിച്ച നാവുമായി...

കാതില്‍,പൊട്ടിച്ചിതറിയ
ചില്ലു വാക്കുകള്‍.
കൈകളില്‍ കുന്നിമണികള്‍.
കണ്‍കളില്‍ നിഴല്‍ മരിച്ച കാഴ്ചകള്‍..

ഇതു വിഭ്രമക്കാഴ്ചയല്ല..
അല്ലിതു സത്യവുമല്ല..!

ഇനിയേതു നരക വഴിയില്‍
കാത്തു നില്‍പ്പുണ്ടെന്നെ
ഭയപ്പെടുത്താത്തൊരു
ഭൂതകാലത്തിന്‍  ശവം മണക്കാത്ത
മാലാഖക്കുഞ്ഞുങ്ങള്‍...?!

(പഴയ വരികള്‍...)

മകന്‍

കല്ല്‌ കൊണ്ടതാകും
തുടരെത്തുടരെ
മാവിനെറിയുന്നത്
കണ്ടവരുണ്ട്.

ഉന്നം തെറ്റാതെയെറിയാന്‍
മിടുക്കനാണെന്ന്
കേട്ടിട്ടുണ്ട്.

ഒന്നാമത്തെ ഏറില്‍ തന്നെ
നിലത്തു വീണിരിക്കാം
പിടഞ്ഞ അടയാളങ്ങള്‍
മാവിന്‍ ചുവട്ടിലുണ്ട്.

വലിച്ചു കൊണ്ട് പോയത്
തീകത്തിക്കാനാവാം..!
മോനേയെന്ന്
പലവട്ടം വിളിച്ചതാകും

അമ്മവിളിക്കെതിരെ
ചെവി രണ്ടും
കൊട്ടിയടച്ചു കളയാന്‍ മാത്രം
എന്താണ് നിനക്ക് 
കഞ്ചാവ് തന്നത് ?