.....

24 October 2008

വാക്ക്

നീ മൊഴിയാതെ
അടക്കി വച്ചത്

നീണ്ടു വന്ന വിരലുകള്‍
എന്‍റെ കവിള്‍ തൊടാതെ
പിന്‍ വലിപ്പിച്ചത്

ഈറനായ മിഴികളുയര്‍ത്തി
നീയെന്നെ കാതരമായി നോക്കി
യാചിക്കുവാനായി തിരഞ്ഞത്

നടന്നു മറയുന്ന നിനക്കായി
ഹൃദയത്തില്‍ നിന്നുയര്‍ന്ന്
തൊണ്ടയില്‍ കുരുങ്ങി
ആമാശയത്തില്‍ അമര്‍ന്നു പോയത്

02 October 2008

ഭാര്യ

ഉറക്കം വരുന്നില്ല
അയല്‍പക്കത്തിനിയും
ആളുറങ്ങിയിട്ടില്ല

താരാട്ട് കേള്‍ക്കുന്നുണ്ട്
നിറുത്താതെ
കുഞ്ഞിന്‍റെ കരച്ചിലും

കിടക്കവിരി
ചുളിയാതെയുണ്ട്

അടുത്തു കിടന്നവന്‍
ശവമായിക്കഴിഞ്ഞു

കത്തിത്തുടങ്ങുകയായിരുന്നു
അപ്പോഴേക്കും....

അതൃപ്തി നിറഞ്ഞ
മുഖം തേടി
നാട്ടു നായ്ക്കള്‍
വരികള്‍ തീര്‍ക്കും

അതു വേണ്ട
ഞാനിങ്ങനെ
ഉമിത്തീയായിത്തന്നെ...

27 September 2008

വീടിന്‍റെ ഹൃദയം

കൊട്ടിയടക്കപ്പെട്ട വാതിലിനപ്പുറത്ത്‌
തുളഞ്ഞു കയറുന്ന രോദനങ്ങള്‍
ഇരമ്പലാകുമ്പോള്‍
പറഞ്ഞു തരാനാവാത്ത നോവുകള്‍
ശ്വാസം മുട്ടി മരിക്കുന്നത് നോക്കി
ചുമരുകള്‍ നിശ്വാസം മറക്കാറുണ്ട്

അമ്മ
ചവിട്ടിത്തേക്കപ്പെട്ട തുളസിക്കതിര് കണ്ട്
ചീന്തിപ്പോയ ഹൃദയം താങ്ങി
ഇടര്‍ച്ചയോടെ ഇടയ്ക്കെത്തുന്ന 

അര്‍ദ്ധ ബോധത്തില്‍
ദൈവത്തെ പ്രാകി കാലം കഴിക്കുന്നു

അച്ഛന്‍
വിയര്‍പ്പു തുള്ളികളില്‍ 

മരണം ചുര മാന്തുന്നത് ഞെട്ടിയറിഞ്ഞ്
കട്ടില്‍ തലയ്ക്കല്‍ മരവിച്ചിരിക്കുന്നു

മകള്‍
ശ്വാസം മുട്ടിപ്പിടഞ്ഞതിന്
പകരം നല്‍കപ്പെട്ട മിടിപ്പ്
ഉദരത്തിലേറ്റു വാങ്ങി
വീട്ടുകാരിയുടെ അതിജീവന മാര്‍ഗ്ഗം
കണ്ടെത്തിക്കഴിഞ്ഞു

മകന്‍
ഗതി നന്നാവില്ലെന്നറിഞ്ഞ്
നീലിച്ച പുക 

നാസാ ദ്വാരങ്ങളിലൂടെ പുറത്തു വരുത്തി
പറക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു

വീട്
ഒരനക്കവുമില്ലാതെ 

ചങ്കു പൊട്ടിക്കരയുന്നു

പൂട്ടിയടച്ചതിനുള്ളില്‍
ഒതുക്കിയൊതുക്കിപ്പിടിച്ച്
കൂനനായതു പോലെ

തുലാ വര്‍ഷം പെയ്തോടുങ്ങുമ്പോള്‍
കുമ്മായമടര്‍ന്ന ചുമരുകള്‍
ഹൃദയം പൊള്ളിയത്‌

കാട്ടിത്തരാറുണ്ട്

14 September 2008

കവിത

എഴുതിയത്
വിറയ്ക്കുന്ന വിരലുകള്‍ കൊണ്ടാണ്

ഒരു കൈപ്പുറത്തു മറു കൈ ചേര്‍ത്ത്


പ്രാസമില്ലെന്നൊരാള്‍
അക്ഷരത്തെറ്റെന്നു രണ്ടാമന്‍

ഉറ്റി വീണ
ചോരത്തുള്ളികളില്‍
വിരല്‍ തൊട്ട്,
ഞാനെഴുതിയത്
കവിതയല്ലെന്ന്
അവര്‍ക്കിനിയുമറിയില്ല


ഇമകളില്‍ തട്ടിയകലുന്ന
കിരണങ്ങളെ

ഹൃദയത്തിലേറ്റു വാങ്ങിയാല്‍

അവര്‍ക്കു കാണാം

പതച്ചൊഴുകുന്ന ചോര...


വരികളില്‍ കത്തുന്ന കണ്ണുകളും

പറന്നു പോയ ജീവന്‍ തന്നു പോയ
സ്വപ്നങ്ങളുടെ ഒരു തുണ്ട്

13 September 2008

അമ്മക്കിളി

ഒതുക്കു കല്ലു പോലെ
വഴി പോക്കരുടെ
ചവിട്ടേറ്റ് തേഞ്ഞു തേഞ്ഞ്

അലക്കു കല്ലു പോലെ
വിഴുപ്പലക്കലിന്‍റെ വേദനയില്‍
മിനുസമായി
നുകം വലിച്ചോടിയ
കാളയെപ്പോലെ
വഴിമറന്ന് കിതച്ചു കിതച്ച്..
കോളാമ്പിയൊഴിയാത്ത
രാവുകളില്‍
കുരച്ചു കുരച്ച് നെഞ്ചിടറുമ്പോള്‍
പറക്കാന്‍ വെമ്പുന്ന ജീവന്‍
അമര്‍ത്തിത്തിരുമ്മി
ഉള്ളില്‍ പെയ്യുന്ന പെരുമഴയൊളിച്ച്
നരച്ച മുടിയിഴകളില്‍ വിരല്‍ തൊട്ട്
ചിറകു കുടഞ്ഞ്‌
വറുതിയുടെ മഴപ്പെയ്ത്തില്‍
ഇരുള്‍ വീണ വഴികളില്‍
ഇടറിപ്പറന്ന്
ചിറകു മുളയ്ക്കാത്ത
പെണ്‍ കിളികള്‍ക്കായി
തകര്‍ന്ന കൂട്ടിനു താഴെ
ചൂളം വിളികളുയരുമ്പോള്‍
ചിറകു വിരുത്തി
കൊടുങ്കാറ്റ് ബാക്കി വെച്ച
ഒടിഞ്ഞ മരച്ചില്ലയിലെ
കുഞ്ഞു തൂവലുകള്‍ പെറുക്കി
തിമിരക്കാഴ്ച്ചയില്‍
തെളിയാതെ പോയ  

തീക്കൂനയില്‍ വേവുമ്പോഴും
കുഞ്ഞു കിളികളെത്തിരഞ്ഞ് ....

നിനക്കായി മാത്രം

പറയാന്‍ മറന്നതെല്ലാമടുക്കി
ഞാനൊരു നാള്‍ കാത്തിരുന്നു
മൊഴിയാതെ പോയ വാക്കുകളന്നു
നിനക്കായി പിടഞ്ഞിരുന്നു

വേലിയില്‍ പൂത്തു നിന്ന
ചെമ്പകം സാക്ഷിയാക്കി
കരഞ്ഞിരുന്നു...

കുന്നിന്‍ മുകളിലെ പുളിമരച്ചോട്ടില്‍
വാക്കുകളിപ്പോഴും കാണാം
നിനക്കായി

ആമ്പല്‍ കുളത്തിലെ മീനുകളിപ്പോഴും
നിന്‍റെ പേര് ചൊല്ലി
കളി പറയുന്നു

മയങ്ങുമ്പോളൊക്കെയും
കൂര്‍ത്ത നഖമുനകളില്‍
കോര്‍ത്ത് പോകുന്ന
സ്വപ്നങ്ങളില്‍ പിടയുന്നു ഞാന്‍

വാക്കുകളിനിയില്ല.
നുരുമ്പിച്ചു നുരുമ്പിച്ചു
പോകില്ലവയെങ്കിലും
കാലമത് മായ്ക്കാന്‍ ശ്രമിക്കും
എനിക്കതു വയ്യ ......

ഞാനൊളിച്ചു വയ്ക്കട്ടെയിനിയവ
എന്‍റെ കുഞ്ഞു നക്ഷത്രമൊളിപ്പിച്ച
അവളുടെ കണ്ണുകളില്‍
ഞാനത് കാത്തു വയ്ക്കും
അടുത്ത ജന്മത്തിനായി....

അന്ന് പറയാതെ ബാക്കി വയ്ക്കില്ല
പെയ്യാതെ മൂടി നില്‍ക്കില്ല
ഒഴുകാതെ കെട്ടി നില്‍ക്കില്ല
മയങ്ങാതെ പിടിച്ചു നില്‍ക്കില്ല

ഞാന്‍ ഞാനാകും.
അല്ല ,നീയാകും
അന്ന് ,
നീ ഞാനുമാകണം.
 13/september/2008

നീ ഒരു പെണ്ണ് മാത്രമാണ്

മകളെ കേള്‍ക്കുക
അടുക്കളയില്‍
നിന്‍ ശബ്ദമുയരരുത്

അരുതു നീയുറക്കെ
ചിരിക്കരുത്
നിന്‍റെ ചുണ്ടിലുണരുന്ന
ഗാനമൊരിക്കലും
ശബ്ദമാവരുത്

നിന്‍റെ മൂടുപടം
നീ തുറക്കരുത്
അതു ചെയ്യാതെ തന്നെ
കഴുകന്‍ കണ്ണുകള്‍
നിന്നെ
കോരിക്കുടിക്കുന്നുണ്ട്

നാട്ടു മാങ്ങയ്ക്ക്
നീ കല്ലെറിയരുത്‌
കൈകളുയരുന്നത് കാത്ത്
കണ്‍ കോണില്‍ കാമം നിറച്ച്
നിനക്കായ്
ചൂണ്ടകള്‍
ഇളകാതെ കാത്തിരിപ്പുണ്ട്‌

സൌഹൃദത്തിന്‍റെ
വിജനതയില്‍
നാവു നൊട്ടി നുണയുന്നതും
ചെത്തിക്കൂര്‍പ്പിച്ച നഖങ്ങള്‍
പുറത്തു ചാടുന്നതും
കണ്ടു നീ നടുങ്ങരുത്
അതു നീ മേനി പറഞ്ഞ
സൗഹൃദം തന്നെയാണ്

യാത്രയ്ക്കിടയില്‍
നിന്‍റെ അവയവങ്ങള്‍
സ്ഥാനങ്ങളില്‍ തന്നെയെന്ന്‌
പരിശോധിക്കപ്പെടും
മകളെ
നീ ഒച്ച വയ്ക്കരുത്
കാരണം നീ പെണ്ണാണ്

പൊന്നു തികയാഞ്ഞത്തിന്
തീച്ചൂടറിഞ്ഞ്
വേവുമ്പോഴും
മകളെ അരുതു നീ
കണ്ണുനീര്‍ തൂവരുത്

ഇരുള്‍ പടര്‍പ്പില്‍
കാട്ടു പൊന്തയില്‍
ഇര പിടിയന്മാര്‍
നിന്‍റെ
ചോര രുചിക്കുമ്പോഴും
നീ ഞരങ്ങരുത്
കാരണം മകളെ,
നീയൊരു പെണ്ണാണ്

പിതൃ സ്നേഹം
നിന്‍റെ തൊലിപ്പുറത്ത്
സ്പര്‍ശമാവുമ്പോഴും
നിന്‍റെ ഉദരത്തിനുള്ളില്‍
കുഞ്ഞു ചലനമുണരുമ്പോഴും
നീ പുറത്തു പറയരുത്

വാര്‍ന്നു പോയ രക്തമിനി
ഉറക്കത്തിലും ഓര്‍ക്കരുത്
കാരണം, നീയിന്നൊരു
വസ്തു മാത്രമാണ്

ചാക്കിനുള്ളില്‍
പുഴുവരിക്കുമ്പോഴും
കോണ്‍വെണ്ടിലെ
കിണറിന്‍റെ
ആഴമളക്കുമ്പോഴും
വൈറസുകള്‍
നിന്‍റെ ഇളം മേനിയില്‍
പെറ്റു പെരുകുമ്പോഴും
നീ ചുണ്ടനക്കരുത്

കാരണം മകളെ
നീ പിറന്നതു തന്നെ
ഒരു ആണിന്‍റെ
നേരമ്പോക്കാണ്

ജനിക്കും മുമ്പേ
മരണത്തിന്‍റെ കൈകള്‍
നിനക്കായി കാത്തിരുന്നതാണ്
വേണ്ടായിരുന്നു
നീ ജനിക്കരുതായിരുന്നു

26 August 2008

പ്രാര്‍ഥന

ചോദിച്ചുവോ
നിന്‍ പ്രാണ നാഥന്‍
പിരിഞ്ഞു പോകുമോ...?

മൌനം ജപിച്ചു
നിന്‍ മുമ്പില്‍
ശില പോല്‍ നില്‍ക്കവേ

മൃത്യുവിന്‍ പാദപതനം
കേള്‍ക്കുന്നു ഞാന്‍
നീ നടുങ്ങുമെന്നറിയാം,
ഉര ചെയ്‌വാന്‍ മുതിര്‍ന്നാല്‍

എന്നോമനെ,
പൊട്ടിത്തകര്‍ന്നു പോം
നിന്‍ മനം കാണുന്നു ഞാന്‍

ആവില്ല നിന്നശ്രു കാണുവാന്‍
എന്നധരം വിതുമ്പും
കണ്‍കളില്‍ നീര്‍ തുള്ളി തിളങ്ങും

മോതിര വിരല്‍ കാട്ടി
പറഞ്ഞില്ലേ..
ഹൃദയമവനായി
പകുത്തു നീയെന്ന് ...?!!

എന്നുള്ളിലൊരു
രക്ത സ്രാവം വന്നുവെന്ന്
എങ്ങനെ പറയും...?

അര്‍ബുദം
കരണ്ടു തീര്‍ത്ത മേനി
കാണട്ടെയെന്‍ മനക്കണ്ണില്‍

തെളിയട്ടെ നിന്‍
പ്രിയതമനെന്‍ മനസ്സില്‍
ഹൃദയം വിങ്ങുമ്പോഴും
ചുണ്ടുകള്‍ ഉരുവിടും പ്രാര്‍ഥന

അതു നിനക്കായി
എന്‍റെ പ്രണയോപഹാരം
ഹൃദയോപഹാരം

29 July 2008

ജീവിതപ്പൊരുള്‍

യാത്ര സത്യമെന്നറിഞ്ഞിട്ടും
സമയമായെന്നൊരു
ഉണര്‍വിനു കൊതിക്കാതെ
മയങ്ങിയത്
കൈവിട്ട സ്വപ്നങ്ങള്‍ക്ക്
ബലി നല്‍കാന്‍
മടിച്ചായിരുന്നു

പുതിയതിനെ തേടിയലഞ്ഞു
ഒടുവിലെത്തിയത്
പഴകിപ്പതിഞ്ഞിട്ടും
തേഞ്ഞു മായാത്ത
മൃത്യു സ്പര്‍ശത്തില്‍

കുഴിയില്‍ മങ്ങിയ കണ്ണുകള്‍ക്കും
ചുളിഞ്ഞോട്ടിയ കവിളുകള്‍ക്കും
തിളക്കമുണ്ടായിരുന്നു

നേര്‍ത്ത  നൂലിഴയില്‍
കുരുങ്ങിക്കിടന്ന മോഹങ്ങള്‍
കൂര്‍ത്ത കല്ലില്‍
തല തകര്‍ന്നു മരിച്ചപ്പോള്‍
മനസ്സ് തുറന്ന പുസ്തകം

കണ്ണു പൊത്തിക്കളിച്ച്
കരള്‍ പിടയ്പ്പിക്കുന്ന
മരണം വന്നപ്പോള്‍
കണ്ണു നീരിന്‍റെ ചവര്‍പ്പ്

ഇടുങ്ങിയ മണ്ണറയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
തിരിച്ചറിവ് തികട്ടും

എല്ലാം നാട്യങ്ങള്‍
ഒന്നുമില്ലാതെ വന്നു
ഒന്നും നേടാതെ മടക്കം

മിനുത്ത തൊലിയില്‍
അണുക്കള്‍ മണ്ണ് ചേര്‍ക്കുമ്പോള്‍
തുടുത്ത അവയവങ്ങള്‍
ദ്രവിച്ചളിയും

കാമുകനൊരുപാട്
കവിതയെഴുതി വര്‍ണിച്ച
തത്തചുണ്ടുകളിനി
പുഞ്ചിരി പൊഴിക്കില്ല
അതിനി പുഴുക്കളുടെ
വിഹാര സ്വര്‍ഗം

മരവിച്ച മേനിയില്‍
വിഷപ്പല്ലുകള്‍ ആന്നിറങ്ങുമ്പോള്‍
കാമുകനൊത്തിരി ചുംബിച്ച
കവിളുകള്‍ അടര്‍ന്നു വീഴും

മാംസമടര്‍ന്നു
അസ്ഥികളെഴുന്ന
അവളുടെ രൂപം
കാമുകനറിയില്ല

അവന്‍
ഒരു ദിനം കരഞ്ഞു
രണ്ടു ദിനങ്ങളിരുന്നു
നാലാം നാള്‍
പുതിയൊരു കൂട്ടുകാരിയെ
ചേര്‍ത്തു പിടിച്ച്
നടക്കും

ഭൂമിക്കു
മീതെ കാണുന്നത്
മിഥ്യയെന്നറിയാതെ
ചലിക്കുന്ന നിഴലിനെ
കയ്യിലൊതുക്കാന്‍ കൊതിച്ച്
ജീവിതപ്പൊരുളറിയാത്തവര്‍
വിഡ്ഢികള്‍...
29/7/08

26 July 2008

കുറുക്കു വഴി

ഇനിയെത്ര ദൂരം താണ്ടണം
നാമീ പെരു വെയില്‍ പാതയില്‍
മോഹ ജഡവും ചുമന്നു കൊണ്ട്....?

നിരങ്ങി നീങ്ങുന്ന 

സമയ താളവും
തളം കെട്ടി നില്‍ക്കുന്ന
കാല ചലനവും
മനസ്സിലുടക്കി നില്ക്കുന്നു

മനസ്സുകള്‍
പറയുന്ന
കഥകളില്‍ മുഴുകി നാം
എത്ര കാതങ്ങള്‍
താണ്ടിക്കഴിഞ്ഞു
അറിഞ്ഞിടാതെ

എരിഞ്ഞടങ്ങുന്ന
മോഹങ്ങളും
വരണ്ടുണങ്ങുന്ന
ദാഹങ്ങളും
ഇനിയെത്ര നേരം
പിടിച്ചു നിര്‍ത്തും..?!

ഇനിയെത്ര കാലം
നാമിരിക്കണം
ഈ മരുപ്പറമ്പില്‍
മൂകരായി..

കുന്തിരിക്കത്തിന്‍
മണമടിക്കുന്നു
നീ
നടുങ്ങുന്നതെന്തിന്...?!

കൊഴിഞ്ഞ കരിയിലകളില്‍
ചവിട്ടിക്കടന്നു പോം
മൃത്യുവിന്‍ ഗന്ധം
അതല്ല സത്യം

അറിയാത്ത വാക്കിനാല്‍
നോവു
നേരുന്നതെന്തിനു നീ
ആവില്ല നമുക്കീ
പെരുവെയില്‍ താങ്ങുവാന്‍
ആവിയായ് പോകു‌ന്നു
സ്വപ്നങ്ങളും

പതുക്കെ ദിശ മാറ്റാം
നമുക്ക്
പുതിയൊരു പാത തിരഞ്ഞിടാം
കാലിടറി വീഴും മുമ്പേ
നമുക്കീ യാത്രയ്ക്കന്ത്യമാക്കാം

ഈ മരച്ചുവട്ടില്‍
നമുക്കിരിക്കാം, ഒരു മാത്ര
അറിയാതെ നിദ്രയെ
പുല്‍കിടാം

ഒടുങ്ങാത്ത
യാത്രയില്‍ നിന്ന്
മോചനത്തിന്‍ കുറുക്കു വഴി

ജീവിതപ്പാതയിലിനി
നീരുറവ കിനിയില്ല
നമുക്ക്
തണല്‍ തേടി ഒളിഞ്ഞോടാം
കാല ഗതിയോട് വിട ചൊല്ലിടാം
മൂകരായ്‌.......

ഞാന്‍ ഊര്‍മ്മിള

ഞാന്‍ ഊര്‍മ്മിള
ഉറക്കം വറ്റിയ കണ്‍ തടങ്ങളില്‍
കരുവാളിച്ച ചുണ്ടുകളില്‍
കാളിമ പടര്‍ന്ന കവിള്‍ തടങ്ങളില്‍
ലക്ഷ്മണ സ്പര്‍ശം കൊതിച്ച്
ഉരുകിത്തീരുന്നവള്‍

വിങ്ങുന്ന ഹൃദയത്തില്‍
താരാട്ട് ചുരത്തുന്നു
ധമനികളിലെവിടെയോ
മാതൃത്വമുറയുന്നു

എവിടെയെന്‍ കാന്തന്‍
എനിക്കായുറങ്ങാതെ
ഉണ്ണാതെ
കാത്തിരുന്നോരെന്‍
പ്രിയനെവിടെ

എന്നെക്കൈവെടിഞ്ഞ്
ഓവു ചാലിന്‍ പുത്രിക്ക്
കാവലായ് പോയോ

ജ്യേഷ്ടന്
കൂട്ടു പോകുന്നവന്‍
എന്തിനെന്നെ തടവിലാക്കുന്നു

ഇല്ല ..!
എന്‍റെ ഹൃദയമുറങ്ങുന്നില്ല
ഉറഞ്ഞു പോയ
രക്തതിലിനി
അഗ്നി മഴയേ ശാന്തി നല്‍കൂ

ഞാനുണര്‍ന്നു തന്നെ
കിടക്കട്ടെ
അഗ്നി നാമ്പുകള്‍
ചുമന്നു വരുന്നൊരു
മഴത്തുള്ളിക്കായ്

കുഞ്ഞു കാല്‍ പാടുകള്‍
പതിഞ്ഞത് മായ്ക്കാതെ
സംഗീതം പൊഴിക്കുന്ന
ചാറ്റല്‍ മഴയ്ക്കായ്‌

20 July 2008

പൊയ്മുഖം

കിനാവില്‍ കാണുന്ന
എത്തിപ്പിടിക്കാന്‍ കഴിയാത്ത
മേഘങ്ങളാണ് ജീവിതം

ജയിച്ചു  നേടുന്നത്
ശൂന്യത മാത്രം..!

ഞാന്‍
നിന്നെ നോക്കിച്ചിരിക്കുന്നത്
പ്രണയത്തിന്‍റെ തീവ്രതയാലല്ല
വിഷമിറക്കാനൊരു
ഇരയെ കിട്ടിയ സന്തോഷമാണ്

ഉദരത്തില്‍ ഞാന്‍ തഴുകുന്നത്
മുളച്ചു വരുന്ന
കുഞ്ഞു ജീവനെ ഓര്‍ത്തല്ല
നിന്‍റെയൊതുങ്ങിയ ശരീരം
കമ്പോളത്തിലെനിക്ക്
നേടിത്തരുന്ന ലാഭമോര്‍ത്താണ്

അധരങ്ങളില്‍
മുഖം ചേര്‍ക്കുമ്പോള്‍
പരതുന്നത്
ഉത്തേജിപ്പിക്കാനല്ല

നിന്‍റെയവയവങ്ങളോരോന്നും
സ്ഥാനങ്ങളില്‍
ഉണ്ടെന്നുറപ്പ്
വരുത്താനാണ്

ഇപ്പോള്‍
നിനക്കു തരുന്നത്
സ്നേഹമൂറുന്ന മധു ചഷകമല്ല

നിന്നെയിനി ആവശ്യമില്ല
വിഷമാണിത്
കുടിച്ചു കൊള്ളുക
20/july/08

16 July 2008

ഭ്രാന്ത്

പരുത്ത കവിളിനു മുകളിലെ
ചടഞ്ഞ കണ്ണുകളില്‍
നീരു വറ്റിയ തിളക്കം

മസ്തകം പിളര്‍ന്നു
മദജലം വറ്റിച്ച
ആനക്കാരന്‍റെ ക്രൌര്യം.

പുഴുവരിക്കുന്ന എലിയില്‍
ചുണ്ടു ചേര്‍ക്കുമ്പോള്‍
വിശപ്പ്‌

കിനാക്കളുടെ പടികള്‍ക്കപ്പുറം
ഇരുളിന്‍റെ മറ പറ്റിയ
അരൂപികള്‍ക്ക്
മുന്നറിവായി
മണ്‍ കട്ടകള്‍

ഉഷ്ണിക്കുന്ന രാവുകളില്‍
പിശാച് ചൂട്ടുമായെത്തുമ്പോള്‍
അഭയം തേടിയ നിലവിളി.

ദ്രവിച്ചകന്ന ചങ്ങലക്കണ്ണികള്‍
കാലുകളെ പ്രണയിച്ച്‌
മാംസത്തിലേക്ക്
ആഴ്ന്നിറങ്ങുമ്പോള്‍
കണ്ണീരു വറ്റിയ തേങ്ങല്‍

05 July 2008

പ്രവാസി

ചീന്തിയെറിഞ്ഞ
നോവുകള്‍ക്കിടയില്‍
നിന്‍റെ മുഖം തെളിയുമ്പോള്‍
ഓര്‍മ്മകളുടെ
ശവക്കൂനയില്‍ നിന്ന്
പ്രണയം
ചിറകടിക്കുന്നു

ആള്‍ക്കൂട്ടത്തിലലിഞ്ഞ്
ഹൃദയത്തിലൊളിപ്പിച്ച
വാല്‍മീകങ്ങളില്‍
അഭയം തേടുമ്പോള്‍
ഏകാന്തത
ചീവീടു പോലെ
അസ്വസ്ഥനാക്കുന്നു

പ്രയാണങ്ങളുടെ
ഒടുങ്ങാത്ത നൈരന്തര്യത്തില്‍
കിളിര്‍ത്ത് തുടങ്ങിയതും
കരിഞ്ഞുണങ്ങുമ്പോള്‍
കിനിഞ്ഞിറങ്ങുന്ന
ചോര തുടച്ച്
മൌനം
കണ്ണുനീരിനു വഴി മാറുന്നു

വേരുറയ്ക്കും മുമ്പേ
പറിച്ചു നടുമ്പോള്‍
മണ്‍ വെട്ടികളില്‍
തട്ടിത്തെറിക്കുന്ന
ചോരക്കുഞ്ഞുങ്ങള്‍
വിതുമ്പാനറിയാത്ത
ഊമകളാവുന്നത്
നിന്‍റെ കുറ്റമല്ല

നഗരം
ആലസ്യത്തില്‍ നിന്നും
അനുഭൂതികള്‍
നുകര്‍ന്നുറങ്ങുമ്പോള്‍
തികട്ടി വരുന്ന നോവുകള്‍
നാണയക്കിലുക്കത്തില്‍
ഞെരിഞ്ഞമരുന്നു

വരണ്ടുണങ്ങിയ
നിന്‍റെ ഞരമ്പുകളോരോന്നും
അസ്വസ്ഥതയുടെ
എല്ലുകള്‍ തീര്‍ക്കുന്ന
തടവറയില്‍ നിന്ന്
മോചനമാശിച്ച്
ചിതറിത്തെറിച്ച്.....

ഇപ്പോള്‍ ഞാന്‍ നിന്നെ
മനസ്സിലാക്കുന്നു
ഞാന്‍ നീയായിരുന്നു
നീ എന്‍റെതു മാത്രവും
എന്‍റെ
മാത്രമായ മണ്ണ്...!

02 July 2008

പതിവ്രത

കണ്ണു നീരൊഴുകി
കരുവാളിച്ച നിന്‍റെ
കവിള്‍തടത്തില്‍
നനുത്ത
ഇരുള്‍ച്ചാലുണ്ടായത്

നിന്‍റെ ചാരിത്ര്യം
തെളിയിക്കാന്‍
അവയവങ്ങളോരോന്നും
സാക്ഷി പറഞ്ഞത്

കവിതയെഴുതി
വിരല്‍ മുറിഞ്ഞ
കൈത്തലം
കറിയിലുപ്പു കുറഞ്ഞതിനു
പാതി വെന്തത്‌

ചുംബനത്തിനു
ചൂരു പോരാഞ്ഞ്
നിന്‍റെ അധരങ്ങള്‍
രക്തം വാര്‍ത്തത്

അടുപ്പിലെരിഞ്ഞ
വിറകുകളാണ്
നിന്‍റെ മോഹങ്ങളെന്നു
നിന്‍റെ പാതി വ്രത്യം
നിന്നോട് പറഞത്


പ്രണയത്തിന്‍റെ
രസ തന്ത്രം പഠിപ്പിക്കാന്‍
കിടപ്പറയില്‍
കാട്ടു മൃഗങ്ങളെ
തുറന്നു വിട്ടത്

കിണറിന്‍റെ
ആഴമളക്കാന്‍ കൂട്ടാക്കാത്ത
നിനക്ക് തീച്ചൂട് പകരുമെന്ന്
ഭയപ്പെടുത്തിയത്

ഒടുക്കം
നിന്‍റെ നഷ്ട പ്രണയം
നിന്നെ കൊണ്ടു പോയെന്ന്
കണ്ണുനീരില്‍ കുതിര്‍ന്ന
വാക്കുകള്‍

മേമ്പൊടിയായി
നീ തന്നെ കൊളുത്തിയെന്നു
കരള്‍ നൊന്തു പറഞ്ഞു
നിന്‍റെ കനല്‍ ചിതയില്‍
രണ്ടിറ്റു കണ്ണുനീര്

26 June 2008

പ്രത്യാശ

വെന്തടര്‍ന്ന ഹൃദയത്തില്‍
വിരലമര്‍ത്തി
ചോര കൊണ്ടൊരു
കയ്യൊപ്പ്.....

നീ പൊള്ളിച്ച
ഹൃദയത്തിലിനി
സ്നേഹമുറയില്ല

ബാഷ്പമായ്‌ പോയ
പ്രണയ കണികയില്‍
പറ്റിപ്പിടിച്ചത് സ്വപ്‌നങ്ങള്‍......

നിന്‍റെ നഖക്ഷതമേറ്റു കീറിപ്പോയ
ഹൃദയത്തില്‍ പുരട്ടേണ്ടത്
കണ്ണീരുപ്പാണെന്നു
തനിച്ചാക്കിയെന്നെ
വിട്ടു പോകുമ്പോള്‍
നീ പറയുന്നു..........

ഒലിച്ചിറങ്ങിയ
കണ്ണീരു തുടയ്ക്കാനെന്‍റെ
കവിളിലമര്‍ത്തിയ
അവളുടെ നനുത്ത വിരലുകളും
നിന്‍റെ വിഷം നിറഞ്ഞ
നിശ്വാസം തട്ടി കരിഞ്ഞിരിക്കുന്നു

എല്ലിന്‍ കൂടായിത്തീര്‍ന്ന
എന്‍റെ നെഞ്ചില്‍
കണ്ണീരില്‍ കലര്‍ന്ന
ചോര പടര്‍ന്ന്
പുതിയ ഭൂപടം വരയ്ക്കുന്നു..

ആറാമത്തെ വാരിയെല്ല് തേടി
വിചിത്രമായ
ഗ്രാഫുകള്‍ വരച്ച്
താഴേക്ക്...

ഇതാ...
ഞാവല്‍പഴങ്ങള്‍ക്കൊപ്പം,
വേവിച്ചെടുത്തൊരീ
ഹൃദയവും കൃഷ്ണ മണികളും
ഭക്ഷിക്കുക...

നീ
ഉറക്കം നടിക്കുന്നതെന്തിനു...?
നിന്‍റെ കുടിലമായ കണ്ണുകള്‍
സത്യം പറയുന്നുണ്ട്.....

വയ്യ.....!!!
ഇനിയും വാക്കുകള്‍ക്ക്
തീപിടിപ്പിക്കുവാന്‍...

എന്‍റെയഗ്നി
കെട്ടു പോയിരിക്കുന്നു....
അക്ഷരങ്ങള്‍
കണ്ണീരു തട്ടി കുതിര്‍ന്നിരിക്കുന്നു...

ഇനി
എന്‍റെ ചിതയില്‍ വെച്ചവ ,
ചുട്ടെടുക്കാം...

എനിക്കീ
പേക്കിനാവ് നിറഞ്ഞ
ഉറക്കം മതിയായി...

വെളിച്ചം കെട്ട നെരിപ്പോടില്‍
ഒരു തീപ്പൊരിയെങ്കിലും
ബാക്കിയാവുമെന്നു
ഞാന്‍ ആശിക്കട്ടെ...

പ്രത്യാശയുടെ
ആ നുറുങ്ങു വെട്ടം
ഒരു കുഞ്ഞു മാലഖയ്ക്ക്
വഴി കാണിക്കും ....

അതു വരെ
ഞാന്‍ ഉണര്‍ന്നിരിക്കാം.

20 June 2008

മഴ

ക്ലാവ് പിടിച്ച ഓര്‍മ്മകളില്‍
പുതു മണ്ണിന്‍റെ മണമൊളിപ്പിച്ച്
പെയ്തിറങ്ങുന്നു

ഓലക്കീറുകള്‍ക്കിടയിലൂടെ
കുസൃതിക്കൈകള്‍ നീട്ടി
തൊട്ടു കളിക്കുന്നു

കുളിര്
തുന്നി
ളകിയ 
ഉടുപ്പുകള്‍ക്കിടയിലൂടെ
കാളിച്ചയായി
കൊളുത്തി വലിക്കുന്നു

ഒഴുകിപ്പോയ
കടലാസു തോണികളില്‍
പുസ്തകത്താളിലെ മയില്‍ പീലികള്‍
ആകാശം കണ്ടപ്പോള്‍
കരള്‍ നൊന്തു കരയുന്നു

ചെമ്പരത്തിപ്പൂ ചതച്ച്
നിറം വരുത്തിയ ബോര്‍ഡില്‍
മാഷ്, വര്‍ണച്ചോക്കു കൊണ്ട്
കടല്‍ത്തിരയ്ക്ക്
ജീവന്‍ നല്‍കാന്‍ കൊതിക്കുന്നു

മഴ നനഞ്ഞു
വികൃതമായ
വരകള്‍ക്കിടയില്‍
മിഴിയുടക്കിപ്പോയ
പിന്‍ ബഞ്ചിലെ കോങ്കണ്ണൂള്ള പെണ്‍കുട്ടി
തികട്ടി വന്ന സ്വപ്നങ്ങളെ
ഛര്‍ദ്ധിച്ചു കളയുന്നു

ഉറങ്ങും മുമ്പേ തുറന്നു വച്ച
ഓര്‍മ്മകളുടെ ചെപ്പ് തുറന്നു
സ്വപ്നങ്ങളെയും കഴുകി
ശേഷിപ്പുകളില്ലാത്ത
പകലുകള്‍ ഒരുക്കുന്നു

കൈത്തോടുകളിലെ
കുഞ്ഞു നിലവിളികള്‍
കേള്‍ക്കാനായുമ്പോള്‍
പുതിയൊരു താളം പകര്‍ന്നു
പെയ്തൊടുങ്ങുന്നു

ഭീതിയുടെ
ശിരോ വസ്ത്രമൂരാതെ
കനത്ത കൈത്തലം കൊണ്ട്
സര്‍വ്വം തച്ചു തകര്‍ക്കുന്നു

ഒടുക്കം
ചെമ്മണ്ണില്‍
പുതഞ്ഞു കിടക്കുന്ന
കുഞ്ഞു ചെരുപ്പുകള്‍
ബാക്കിയാക്കി
മഴ, അജ്ഞാതനായ
ശത്രുവിനെ പോലെ
കൊലച്ചിരി ചിരിച്ചു
രംഗമൊഴിയുന്നു

18 June 2008

നിഴല്‍ക്കാഴ്ചകള്‍

ഇരുട്ട്
നേര്‍ത്ത കൈത്തിരി വെട്ടത്തിന്‍റെ
ശോഷിച്ച ജഡത്തില്‍
കൈകള്‍ കുത്തിയിറക്കി

മനസ്സ്
കറുത്ത ഫലകങ്ങളില്‍
നിലാ വെളിച്ചം തട്ടിത്തിളങ്ങുമ്പോള്‍
രാപ്പനി പിടിച്ചു കിടപ്പിലായി

സ്വപ്നം
പൊട്ടാറായ പട്ടത്തിന്‍റെ
ദുര്‍ബലമായ ചരടില്‍
അറ്റം കാണാത്ത മാനത്തിന്‍റെ
അതിര് തേടിപ്പോയി

മൌനം
ചത്തു കിടന്ന ഈയല്‍ കൂട്ടത്തിനിടയില്‍
ചൂടു പറ്റിക്കിടന്ന മൌനം
ശവ ഗന്ധം പേറി തിരിച്ചു വരുന്നു

മുഖം
കണ്ണാടി കടം കൊടുത്ത
മുഖമില്ലാത്ത മനുഷ്യര്‍ക്ക്‌
മുഖം മൂടി സമ്മാനിക്കുന്നു ഞാന്‍

15 June 2008

ഉയിര്‍പ്പ്

ഞാനിനിയും വരില്ലെന്ന്
തീര്‍ച്ചപ്പെടുത്തിയവരുടെ
ചെയ്തികളാണ്
ഞാന്‍ കണ്ടത്
അതെന്‍റെ തീരുമാനം
ശരിയാണെന്നെന്നെ
അറിയിക്കുന്നു

അമ്മ
വീണ്ടും വരാത്ത
കുരുത്തം കെട്ട സന്തതിയെ
ഓര്‍ത്തു
നൊമ്പരപ്പെടുന്നു

അച്ഛന്‍
കുടിച്ചു വന്നു
തല്ലുണ്ടാക്കുവാനിനി
എഴുത്ത് മുറിയില്‍
മകനുണ്ടാവില്ലെന്നറിഞ്ഞു
കുടി നിറുത്തി

പണ്ടെന്നോ കടം വാങ്ങിയ
നൂറു രൂപ ലാഭമായെന്നോര്‍ത്തു
കണാരേട്ടന്‍ സന്തോഷിക്കുന്നു

നിരത്ത് വക്കിലെ
ചുവന്ന വാകയ്ക്ക് കീഴെ
തണല്‍ പറ്റിയിരിക്കുന്ന
ഭ്രാന്തന്‍ പൂച്ചക്കണ്ണന്‍
ഇനിയാരോട്,
സങ്കടം പറയുമെന്നോര്‍ത്തു
എന്നെ തേടുന്നു

ഒരാഴ്ച മുമ്പ്
പാര്‍ക്കിലെ അക്വേഷ്യ മരച്ചുവട്ടില്‍
എന്‍റെ മടിയില്‍ തലവെച്ച്‌
എന്നോട് കിന്നരിച്ചു
ഇനിയൊരു ജീവിതവും
മരണവുമൊന്നിചെചന്നു
മൊഴിഞ്ഞവള്‍
കടല കൊറിച്ചു കൊണ്ടു
ഒരു തടിയന്‍ ഡോക്ടറുടെ കൂടെ
തിയേറ്ററില്‍ നിന്നു ഇറങ്ങി വരുന്നു

പുതുമ മാറാത്ത
എന്‍റെ കുഴിമാടത്തിനരികിലൂടെ
അവള്‍, നേരംപോക്ക് പറഞ്ഞു
നടന്നകലുന്നു

എന്നെക്കാത്ത്
വായനശാലയിലെ
നീണ്ട ബെഞ്ചുകളില്‍
ഇരിക്കാറുള്ള കൂട്ടുകാര്‍
ഒരു സിഗറെറ്റിന്ടെ
വിലയിലൊതുക്കി
എന്നെ ഓര്‍ക്കുന്നു

അടുപ്പ് കല്ല്
പൊന്നായാലെങ്ങനെ
കഞ്ഞി വെക്കുമെന്നറിയാത്ത
വയസ്സിപ്പണിച്ചി മുന്ടത്തി
അടുപ്പ് കല്ല് പൊന്നാകട്ടെയെന്നു
പറയാനിനി,തെമ്മാടിചെറുക്കന്‍
ഉണ്ടാവില്ലെന്നറിഞ്ഞു
ആശ്വസിക്കുന്നു

കോളേജ് കാന്റീനില്‍
പറ്റു തീര്‍ക്കാന്‍
എന്നോടിരന്ന രാമന്‍കുട്ടി
മനുഷ്യത്വമില്ലാത്തവനെന്നു
സാഹിത്യ ചര്‍ച്ചയില്‍
എന്നെ, തള്ളിപ്പറയുന്നു

മുരളി മാഷ്
കുട്ടികളോട്‌ പറയുന്നതു കേട്ടു
മരിച്ചിരുന്നില്ലെങ്കില്‍
എനിക്ക്
നല്ലൊരു ഭാവി ഉണ്ടാകുമായിരുന്നെന്നു
കയര്‍ക്കുരുക്ക്
എന്‍റെ കഴുത്തിനു
പാകമാണോയെന്നു
ഞാന്‍ നോക്കിയത്‌
മണ്ടതതരമാണെന്ന്

ഭാവി.........!
നീറി നീറി, വിതുമ്പി....
ഞാനെത്ര കാത്തിരുന്നു
തളര്‍ന്നുറങ്ങുന്ന പട്ടിണി രാവുകള്‍
എത്ര കടന്നു പോയി....

ഭാവി .........!
മാഷ് പഠിപ്പിക്കുന്ന
കുട്ടികളുടെ ഭാവി
എനിക്കറിയാം

പതിനാറാം വയസ്സില്‍
ഇരുപതൊന്നാം വയസ്സില്‍
മുപ്പതില്‍ , അമ്പതില്‍
ഒടുങ്ങും അവരുടെ ഭാവി..

ഒടുക്കം
അവരെന്താണ്
കൊണ്ടു പോവുക
ഭാവിയാണോ ഭാവി ...?

03 June 2008

അനുഭൂതി

നിശ തന്‍ ഇരുണ്ട യാമങ്ങള്‍
കൊഴിഞ്ഞിറങ്ങുന്നൂ മൂകമായ്‌
വലയില്‍ പിടയും കലമാനിന്‍ രോദനം
ആരവങ്ങളൊടുങ്ങാത്ത മനസ്സിന്‍റെ മയക്കം

ആയിരം വിഷ ബാണമേറ്റതു പോല്‍ പുളയും
നിദ്രയ്ക്കന്യയാം അമ്മ തന്‍ ചേതന
പൈതലിന്‍ വരണ്ടയധരങ്ങള്‍
ജീവാമൃതം തേടുന്നു

അര്‍ബുദം കാര്‍ന്നിടും സ്തനങ്ങളില്‍
കുഞ്ഞിന്‍ കരങ്ങള്‍ പരതിടുന്നു
കിനാവില്‍ ലയിച്ചിടും ജനനിയെ
വിങ്ങുന്ന വേദന ഉണര്‍ത്തിടുന്നു
കുഞ്ഞിന്‍റെ കരങ്ങളാ മാറിലമരുന്നു
വേദനയാല്‍ പുളയുന്നൂ വ്രണിത ഹൃദയം

മയങ്ങിക്കിടക്കും അമ്മ തന്‍ തൃഷ്ണ
അറിയാതുണര്‍ന്നീടുമീ വേളയില്‍
പുണരുന്നൂ കുഞ്ഞിനെയാക്കരങ്ങള്‍
അമ്മതന്‍ ആത്മാവിന്‍ നിര്‍വൃതിയാല്

ഒടുങ്ങാത്ത ദാഹത്താല്‍ കുഞ്ഞു പതറുന്നു
വേദന പുളയുന്ന നിന്‍മാറ് കനിയുന്നു
കരങ്ങള്‍ നീട്ടുന്നു നീ
കുഞ്ഞിനെ അണയ്ക്കുന്നു

നീറുന്ന മാറില്‍ ചുരത്തുന്ന പാല്‍ നിറം
ഏറെ കറുത്തു പോയ് ജീവന്‍ പിടഞ്ഞു പോയ്
അമ്മ തന്‍ മാറിലേക്കധരങ്ങള്‍ തേടുന്നു
നിന്‍ ചുടു രക്തം നുണഞ്ഞവനമരുന്നു

അര്‍ബുദം കാര്‍ന്നിടും നിന്‍സ്തനം ചപ്പുന്ന
കുഞ്ഞിന്‍റെ ഉള്ളം വിറയ്ക്കുന്നുണ്ടാവുമോ...?
തപിക്കുന്നുണ്ടമ്മതന്‍ ചേതനയെങ്കിലും
അമ്മയ്ക്ക് തന്‍ കുഞ്ഞനുഭൂതിയായിടുന്നു...
ഇതിന് മലയാളത്തിലെ ഒരു വാരികയില്‍ വന്ന കഥയോട് കടപ്പാട്

01 June 2008

മുറിവ്‌

പ്രിയേ
ഞാനെന്തെഴുതണം..?

എനിക്കറിയുന്നില്ല
എന്‍റെ ചിന്തകളില്‍
തീ പടര്‍ന്ന്
വാക്കുകളെ കരിക്കുന്നു

ഭ്രാന്താശുപത്രീലന്നു
സന്ദര്‍ശനം നടത്തിയപ്പോള്‍
മരിച്ച മക്കളെ
കൊതിച്ചിരിക്കുന്ന
അമ്മയെക്കണ്ട്
ഞാന്‍ കരഞ്ഞപ്പൊഴേ
നീ പറഞ്ഞിരുന്നു
എനിക്ക് ഭ്രാന്താണെന്ന്

ഞാനിന്ന്
ആകാശത്തായിരുന്നു..!
അവിടമാകെ
മാലാഖമാരുടെ
മുറിഞ്ഞ ചിറകുകളാണ്...

നനഞ്ഞ കൈത്തലം
ഇതാ നോക്കൂ.....
ചോര ...!
ഞാനൊരു
ചിറകെടുത്തതാണ്.

നീ മാത്രമാണെന്റ്റേത്...
അമൃതായും തീയ്യായും
പെയ്തിറങ്ങുവാനിനി
നീയില്ലെങ്കില്‍
എനിക്ക് നേരെ പോകാം
കാത്തിരിക്കേണ്ടല്ലോ...!

പക്ഷെ
ഒടുവില്‍ നീ മാത്രം
ബാക്കി വരും
അതങ്ങനെയേ വരൂ ...

ഒരു ചിതക്ക് കൂടി
തീ കൊളുത്തുവാനുണ്ട്
നീ വരിക

ഇന്നെനിക്ക്
ആഘോഷിക്കാനുളളതാണ്
എന്റെ ശത്രുക്കളെല്ലാമൊടുങ്ങി

പു‌വ്.....പൂമ്പാറ്റ .....നിലാവ് .....
ഒന്നുമിനിയുണ്ടാവില്ല
ഇനി ഞാനും
കൂട്ടിന് ഇരുട്ടും..!

കടലിലെറിയാനുള്ള
കരിപിടിച്ച
സ്വപ്‌നങ്ങള്‍ നിറയ്ക്കുവാനൊരു
വട്ടി വേണം

പുതിയത് വാങ്ങേണ്ട
പിളരാത്ത
തലയോട്ടികളുണ്ട്
അതില്‍ നിറയ്ക്കാം..!

ഞാന്‍ ......

ഞാന്‍
അനാഥ പഥികന്‍റെ
പാഴ്ക്കിനാവ്

ദേഹം വെടിഞ്ഞു
സ്വച്ഛത തേടിയ
ദേഹി

കലങ്ങിയ മനസ്സില്‍
പിടയുന്ന
പരല്‍മീനുകളെ
വലയില്ലാതെ
പിടിച്ചവന്‍

നിറംകെട്ട ചിന്തകളില്‍
നഷ്ടബോധത്തിന്‍റെ
മരവിപ്പ് ബാക്കിയാക്കി
മണ്മറഞ്ഞവന്‍്

പുഴുവരിച്ച ജഡത്തിന്‍റെ
അസ്ഥികളുടെ ശുഭ്രതയെ
നെഞ്ചേറ്റുന്നവന്‍

17 February 2008

കടലാസ് പൂക്കള്‍

വെയില്‍ നരപ്പിച്ചൊരു
കടലാസ് പൂവ്
നിറങ്ങള്‍ക്കിടയില്‍
വേറിട്ട്‌ കാണാം

കടലാസായത് കൊണ്ട്
വേദനിക്കില്ല

ഇല നേരെ പിടിക്കെടായെന്ന്
തല താഴ്ത്തി നില്‍ക്കെടായെന്ന്
ഏതു വഴിപോക്കനും ശാസിക്കാം

കൈ തരിക്കുമ്പോള്‍
ഇലച്ചുവട് നീറ്റി നോക്കാം

ഒരാളും കടലാസു പൂവിനെ
മണത്തു നോക്കി
കൈവെച്ചു തലോടില്ല .

അച്ഛന്‍ ചെടിയും അമ്മച്ചെടിയും
കാലമാകാതെ
ഉണങ്ങുമ്പോഴാണെത്രെ
പൂച്ചെടികള്‍
കടലാസു ചെടികളാകുന്നത്