.....

29 July 2008

ജീവിതപ്പൊരുള്‍

യാത്ര സത്യമെന്നറിഞ്ഞിട്ടും
സമയമായെന്നൊരു
ഉണര്‍വിനു കൊതിക്കാതെ
മയങ്ങിയത്
കൈവിട്ട സ്വപ്നങ്ങള്‍ക്ക്
ബലി നല്‍കാന്‍
മടിച്ചായിരുന്നു

പുതിയതിനെ തേടിയലഞ്ഞു
ഒടുവിലെത്തിയത്
പഴകിപ്പതിഞ്ഞിട്ടും
തേഞ്ഞു മായാത്ത
മൃത്യു സ്പര്‍ശത്തില്‍

കുഴിയില്‍ മങ്ങിയ കണ്ണുകള്‍ക്കും
ചുളിഞ്ഞോട്ടിയ കവിളുകള്‍ക്കും
തിളക്കമുണ്ടായിരുന്നു

നേര്‍ത്ത  നൂലിഴയില്‍
കുരുങ്ങിക്കിടന്ന മോഹങ്ങള്‍
കൂര്‍ത്ത കല്ലില്‍
തല തകര്‍ന്നു മരിച്ചപ്പോള്‍
മനസ്സ് തുറന്ന പുസ്തകം

കണ്ണു പൊത്തിക്കളിച്ച്
കരള്‍ പിടയ്പ്പിക്കുന്ന
മരണം വന്നപ്പോള്‍
കണ്ണു നീരിന്‍റെ ചവര്‍പ്പ്

ഇടുങ്ങിയ മണ്ണറയില്‍
ഒറ്റയ്ക്കിരിക്കുമ്പോള്‍
തിരിച്ചറിവ് തികട്ടും

എല്ലാം നാട്യങ്ങള്‍
ഒന്നുമില്ലാതെ വന്നു
ഒന്നും നേടാതെ മടക്കം

മിനുത്ത തൊലിയില്‍
അണുക്കള്‍ മണ്ണ് ചേര്‍ക്കുമ്പോള്‍
തുടുത്ത അവയവങ്ങള്‍
ദ്രവിച്ചളിയും

കാമുകനൊരുപാട്
കവിതയെഴുതി വര്‍ണിച്ച
തത്തചുണ്ടുകളിനി
പുഞ്ചിരി പൊഴിക്കില്ല
അതിനി പുഴുക്കളുടെ
വിഹാര സ്വര്‍ഗം

മരവിച്ച മേനിയില്‍
വിഷപ്പല്ലുകള്‍ ആന്നിറങ്ങുമ്പോള്‍
കാമുകനൊത്തിരി ചുംബിച്ച
കവിളുകള്‍ അടര്‍ന്നു വീഴും

മാംസമടര്‍ന്നു
അസ്ഥികളെഴുന്ന
അവളുടെ രൂപം
കാമുകനറിയില്ല

അവന്‍
ഒരു ദിനം കരഞ്ഞു
രണ്ടു ദിനങ്ങളിരുന്നു
നാലാം നാള്‍
പുതിയൊരു കൂട്ടുകാരിയെ
ചേര്‍ത്തു പിടിച്ച്
നടക്കും

ഭൂമിക്കു
മീതെ കാണുന്നത്
മിഥ്യയെന്നറിയാതെ
ചലിക്കുന്ന നിഴലിനെ
കയ്യിലൊതുക്കാന്‍ കൊതിച്ച്
ജീവിതപ്പൊരുളറിയാത്തവര്‍
വിഡ്ഢികള്‍...
29/7/08

No comments: