.....

11 October 2014

കറുത്തു പോയ ചോപ്പുകള്‍


സുഹൃത്തേ,
സുഖരഹസ്യങ്ങള്‍
ദുഃഖഹേതുക്കള്‍
ചികയുന്നില്ല.

നാമിരുവര്‍
നെയ്ത രാവുകള്‍
പിന്നിക്കിടക്കുന്നു
തിണര്ത്തും
ഉടലില്‍
ജ്വലിച്ചും

രതി സ്മരണയില്‍
പൊട്ടിയൊഴുകുന്നു
അറപ്പിന്‍ വിരി
മണവും

സഖേ
ചുംബിച്ചു ചുംബിച്ച്
നിന്നെ എന്നിലും
എന്നെ നിന്നിലും
ഉറക്കിക്കിടത്തിയ
തിക്തസ്മരണകള്‍

നഗരം
മൗനമായിരു-
ദിക് വാസികളെ
പുതപ്പിച്ച്
കിതപ്പാറ്റി
ഉറക്കിയ രാവുകള്‍

കാടിൻ
ഇരുളിമയില്‍
ഒളിച്ചിര പിടിച്ചു നീയും
ഇരയിലെന്നെപ്പിരിഞ്ഞു ഞാനും

കവിത നോറ്റ്
പ്രണയത്തിന്റെ
യൂദാസുമാര്‍
ഇടംപിടിക്കും മുമ്പേ
നാമിരുവര്‍
തപിച്ചും കൊതിച്ചും
ഇഴ നെയ്ത
ചുകന്ന നിനവുകള്‍

വെളിച്ചം ,
ഇരുളുടുത്ത്
നടത്തുന്നു നായാട്ട്.

വിപ്ലവം
വാര്ന്നു പോയ നീ
ഉടലുടഞ്ഞ വിഗ്രഹം

കാട് നാടായി;
നീയും ഞാനും
ചുകന്ന സ്വപ്നത്തില്‍
മുങ്ങി മരിച്ചവർ

ചുകപ്പില്‍
പൊതിഞ്ഞു നാം
നിനവുകള്‍,കനവുകള്‍

ഓര്മ്മ മാത്രം
വറ്റിയ
നിലാവിന്‍ ചോലകള്‍
ചുകപ്പിന്‍
തുടിപ്പ് മാഞ്ഞു പോയി

വെള്ളയുടുത്തു നീ
മാലാഖയും
മരുക്കാട്ടില്‍ ഞാന്‍
കാമാര്‍ത്തനും

2 comments:

ajith said...

നേരെ മറിച്ചും സംഭവിക്കാറുണ്ട്!!

Cv Thankappan said...

നന്നായിരിക്കുന്നു കറുത്തു പോയ ചോപ്പുകള്‍...........
ആശംസകള്‍