.....

23 November 2014

മരുന്ന് മണക്കുന്ന ചിലത്


തട്ടം നിറയെ 
പിരാന്ത് നിറച്ച് 
ഏഴാം വാർഡിൽ നിന്ന് 
ആമിന വിളിക്കുന്നു.

പിരാന്തിന്റെ 
വയല്ക്കരകളിൽ 
വളയിട്ട് 
മൈലാഞ്ചിയൊരുങ്ങി 
ഹൂറിയാകുന്നു.

തട്ടം കെട്ടി, 
പിന്നെയും കെട്ടി 
അഴികളിൽ 
കണ്ണാടി കാണുന്നു

ഏതെങ്കിലുമൊരു നിഴൽ 
അഴികൾ തുറക്കാതെ 
ആരും കാണാതെ 
ഉള്ളിലോടിക്കളിക്കും 

ഉറങ്ങാതെ കിടന്ന് 
ആമിന മാത്രം കണ്ടു പിടിക്കും 
പിടിച്ചേ പിടിച്ചേയെന്ന് 
തൊങ്ങിക്കളിക്കും 
മൂലയ്ക്കിരുന്നു  മുലയൂട്ടും

കാണെക്കാണെ  
നിഴലുകൾ കൂടുന്നല്ലോ 
മമ്പുറത്തെ തങ്ങളെയെന്ന് 
വിരലുകളാൽ 
ചുമരു തീർത്ത് 
ആമിനയൊളിക്കും

നാഭിയിലേക്ക്‌ 
വിണ്ടു കീറിയ 
ഒരു കാല്പാദം 
പുളഞ്ഞു വരുന്നെന്ന്, 
കള്ള് മണക്കുന്നല്ലോ 
നേർച്ചക്കാരെയെന്ന്, 
ചുമരിനെ കെട്ടിപ്പിടിക്കും 

അഴിയിപ്പുറം 
ഒരു മകൻ പിറക്കും 
വലുതായി വലുതായി 
ഉമ്മായെന്ന് വിളിക്കും 
ഒരു വിളി കൊണ്ട് ഒരുമ്മയായി 
ആമിനയുടെ മാറ് വിങ്ങും 

നിന്റെ കുപ്പായമപ്പടി 
ചെളിയാണല്ലോ 
മോനിന്ന് കുളിച്ചില്ലേ 
എന്നൊക്കെയാകും ചോദിക്കുന്നത് 
പേരറിയാത്ത 
ഒരു ചിരി മാത്രമേ കേൾക്കൂ 

മോനിഷ്ടമുള്ള 
ഇറച്ചിച്ചോറ്‌ 
ഉമ്മയുണ്ടാക്കിയതാണെന്ന് 
കൈ പുറത്തിട്ട് 
വാരിത്തരും  

വാപ്പയെ പോലെ 
ആകരുതെന്ന് 
മെല്ലെ മെല്ലെ ശാസിക്കും 
പനിമാറാത്ത 
സുനു മോളെ 
കാണാൻ പോകണമെന്ന് 
ഓർമ്മിപ്പിക്കും 

ഒരോർമ്മ 
മുന്നറിയിപ്പോ 
ഒരുത്തരവാദിത്തമോയില്ലാതെ 
കടന്നു വരുന്നതോടെ 
ആമിന 
അന്യനൊരുത്തനെ കണ്ട് 
എണീറ്റ് നില്ക്കുന്നു... 

ഞാനൊരു പ്രാന്തിയെന്ന് 
വിതുമ്പി വിതുമ്പി 
അലിഞ്ഞു പോകുന്നു... 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഉറങ്ങാതെ കിടന്ന്
ആമിന മാത്രം കണ്ടു പിടിക്കും
പിടിച്ചേ പിടിച്ചേയെന്ന്
തൊങ്ങിക്കളിക്കും
മൂലയ്ക്കിരുന്നു മുലയൂട്ടും